രാജ്യം കണ്ട വലിയൊരു തട്ടിപ്പിന്റെ ഉള്ളറകളിലേയ്ക്ക് കടക്കാനാണ് ദല്‍ഹിയില്‍ സിബിഐ ആസ്ഥാനത്ത് ശ്രമങ്ങള്‍ നടക്കുന്നത്. അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. സൂചിപ്പിച്ചത് ദുബായിയില്‍ നിന്ന് സിബിഐ കൊണ്ടുവന്ന ക്രിസ്ത്യന്‍ മിഷേലിനെക്കുറിച്ചാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഈ ദല്ലാളിനെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച്.
മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ കോഴ കൊടുത്തതിന്റെ ചരിത്രവും പേറിയാണ് ബ്രിട്ടീഷുകാരനായ മിഷേല്‍ എത്തിയിരിക്കുന്നത്. ഒഴിഞ്ഞുമാറാന്‍ മിഷേലിന് കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആ പണമിടപാടുകളുടെ രേഖകളൊക്കെ ഏതാണ്ട് സിബിഐയും എന്‍ഫോഴ്സ്മെന്റ് അധികൃതരും സംഘടിപ്പിച്ചു കഴിഞ്ഞു. അന്വേഷണം, അല്ലെങ്കില്‍ കുറ്റസമ്മതം ചെന്ന് നില്ക്കുക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന കക്ഷിയുടെ തലപ്പത്തുള്ളവരുടെ കുടുംബത്തിലാണ്.
വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള തീരുമാനം തന്നെ വിവാദമായിരുന്നു. അതിലെ ദല്ലാളായിരുന്നു ക്രിസ്ത്യന്‍ മിഷേല്‍. നെഹ്റു കുടുംബവുമായുള്ള അടുപ്പം അഭിമാനത്തോടെ പറഞ്ഞു നടന്നിരുന്നവരാണ് മിഷേലും അച്ചനും.
ഇതിലെ തട്ടിപ്പ് പുറത്തുവരുന്നത് ഇറ്റലിയിലാണ്. കമ്മീഷന് നല്‍കിയത് അവിടെ കണ്ടെത്തുന്നു. ഗിസപ്പെ ഓര്‍സി എന്ന, വെസ്റ്റ്ലാന്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറസ്റ്റിലാവുന്നു. 3,546 കോടി രൂപയുടെ ഇടപാടില്‍ പത്ത് ശതമാനം ഇടനിലക്കാര്‍ക്ക് നല്‍കിയെന്ന് സ്ഥിരീകരിക്കപ്പെടുന്നു. അതായത് ഏതാണ്ട് 350 കോടി രൂപയിലേറെ. അത് നല്‍കിയത് ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ ബാങ്കുകള്‍ മുഖേനയാണ്. അതിനാല്‍ എല്ലാത്തിനും രേഖകളുമുണ്ട്. പണം കൈമാറിയത് ഇറ്റലിയില്‍ നിന്ന് ദുബായിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും.
പ്രധാന ആയുധ ഇടപാടുകള്‍ നടക്കുമ്പോള്‍ ഒരു വിഹിതം മാധ്യമ മേഖലയിലുള്ള കുറെപ്പേര്‍ക്ക് ലഭിക്കുന്നൊരു സമ്പ്രദായമുണ്ട്. രണ്ട് ലക്ഷ്യമാണ് അതിനുള്ളത്. ഒന്ന്, വിമാന വില്‍പ്പനയുമായി ബന്ധപ്പെട്ട ‘ഇടപാടുകളെ’ കുറിച്ച് നേരിയ സംശയം പോലും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടരുത്. ഭരണത്തിലുള്ളവര്‍ തന്നെ അതിനായി പ്രമുഖ ‘മാധ്യമ വിദഗ്ദ്ധരെ’ കണ്ടെത്തും. ഈ ഇറ്റാലിയന്‍ സ്ഥാപനം അവര്‍ക്കു കൊടുത്തത് 40 കൊടിയിലേറെയാണ്. അതില്‍ തൊണ്ണൂറ് ശതമാനവും ലഭിച്ചതു ദല്‍ഹിയിലെ മിടുക്കന്മാര്ക്കും മിടുക്കികള്‍ക്കുമാണെന്നാണ് സൂചന. ശമ്പളമായിട്ടാണ് കൊടുത്തിരുന്നത് എന്നാണ് സൂചന. ഭരണത്തിലുള്ളപ്പോള്‍ എന്തൊക്കെ തട്ടിപ്പ് നടത്തിയവരാണെങ്കിലും ആ കുടുംബത്തിന് വേണ്ടി ഇപ്പോഴും അഹോരാത്രം അധ്വാനിക്കുന്ന മാധ്യമ സിംഹങ്ങളെ നാം കാണുന്നില്ലേ?
ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് പണം എത്തിക്കാന്‍ രണ്ട് ഇന്ത്യക്കാരെ ചേര്‍ത്ത് ഉണ്ടാക്കിയ മാധ്യമ സ്ഥാപനം വ്യാജമായിരുന്നു എന്നു വ്യക്തമായി. ആ സ്ഥാപനവുമായി ബന്ധപ്പെട്ട ചിലര്‍ക്ക് ജന്‍പഥുമായുള്ള ബന്ധവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ ഒരു മുഖ്യന് ലണ്ടനില്‍ 19 കോടി മുടക്കി ഒരു വസതി വാങ്ങിയത് മാഡത്തിന്റെ മരുമകനുവേണ്ടിയാണ് എന്നും വ്യക്തമായി. വസതി മോഡിപിടിപ്പിക്കാന്‍ മാഡത്തിന്റെ മരുമകന് മാധ്യമ സ്ഥാപനവുമായി ബന്ധപ്പെട്ടയാളോട് രേഖാമൂലം നിര്‍ദ്ദേശിച്ചത്, അതിനായി 28,000 പൗണ്ടിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്, പിന്നെയത് 35,000 പൗണ്ടിലേക്ക് എത്തിയത്, മരുമകന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥന് അയച്ച ഇ-മെയിലുകള്‍, മരുമകന് സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്ന് വിവാദ കമ്പനിയുടെ മുതലാളിക്ക് അയച്ച കത്ത്, മുതലാളിയുടെ ട്രാവല്‍ ഏജന്‍സിയുമായി മരുമകന് നടത്തിയ ഇ-മെയില്‍ കൂടിയാലോചനകള്‍, മരുമകന് എല്ലാമാസവും അയച്ചുകൊടുത്തിരുന്ന ഇ-മെയിലും എയര്‍ ടിക്കറ്റും… എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റിന്റെ കൈവശമുണ്ട്. ഒരു കുടുംബം രാജ്യത്തെ സേവിച്ച ചരിത്രത്തിന്റെ ചില ഏടുകളാണിത്.
ഈ പണമൊക്കെ കൊടുത്ത് സഹായിച്ച ആള് മരുമകന്റെ അടുത്ത വിശ്വസ്തനും ക്രിസ്ത്യന്‍ മിഷേലിനെപ്പോലെ ആയുധ ദല്ലാളുമാണ്. അയാളുടെ വസതി, സ്ഥാപനങ്ങള്‍ എന്നിവയിലൊക്കെ റെയ്ഡ് നടന്നപ്പോള്‍ റഫാല്‍ വിമാന ഇടപാട് സംബന്ധിച്ച ചില രഹസ്യരേഖകളും കണ്ടെത്തി. മന്മോഹന് സിങ്ങും എ.കെ. ആന്റണിയുമൊക്കെ ഭരിക്കുമ്പോള്‍ ഫ്രഞ്ച് കമ്പനിയുമായി നടന്ന കൂടിക്കാഴ്ചകള്‍, ആലോചനകള്‍ എന്നിവ സംബന്ധിച്ച ഫയലുകളാണത്. അയാളുടെ സ്വാധീനം വ്യക്തമല്ലേ? ഇപ്പോള്‍ റഫാല്‍ ഇടപാടില്‍ ഓഫ്സെറ്റ് പാര്‍ട്ടണര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടല്ലോ. യുപിഎയുടെ കാലഘട്ടത്തില്‍ റഫാലിന്റെ ഓഫ്സെറ്റ് പാര്‍ട്ടണറായി മരുമകന് നിര്‍ദ്ദേശിച്ചിരുന്നത് ഈ സുഹൃത്തിനെയാണ്. അതിനായി അയാള്‍ ഒരു കമ്പനി തട്ടിക്കൂട്ടി.
എച്ച്എഎല്ലിന്റെ പേര് അവര്‍ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ പിന്‍വാതിലിലൂടെ ശ്രമിച്ചത് മരുമകന്റെ സ്വന്തക്കാരന്റെ സ്ഥാപനത്തിന് ‘ജന്മാവകാശം തീറെഴുതാ’നാണ്. അതുകൊണ്ടുകൂടിയാവണം, റഫാല്‍ സംബന്ധിച്ച രഹസ്യഫയലുകള്‍ അയാള്‍ക്ക് ലഭ്യമാക്കിയതും. അയാളുടെ സുഹൃത്തും കോണ്‍ഗ്രസ് നേതാവും മരുമകന്റെ വിശ്വസ്തനുമായ ദല്‍ഹിയിലെ നേതാവിനെ ഇക്കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് എന്തുകൊണ്ടാവണം എന്ന് ഊഹിക്കാമല്ലോ.
ഇതുവരെ നാം മരുമകനിലും സുഹൃത്തിലുമൊക്കെയേ എത്തിയിട്ടുള്ളൂ. അതിനപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. 2013ല്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ് ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് തുറന്നുപറഞ്ഞത്. ആരാണ് തട്ടിപ്പില്‍ പങ്കാളികളായതെന്ന് അദ്ദേഹത്തിന് അറിയേണ്ടതാണ്. കാര്യങ്ങള്‍ തീര്‍ച്ചയില്ലാതെ ആന്റണിയെപ്പോലെ ഒരാള്‍ അങ്ങനെ ഒരു പ്രസ്താവന നടത്തില്ലല്ലോ. മാത്രമല്ല ആ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കാന്‍ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഈ തട്ടിപ്പിന്റ പൂര്‍ണ്ണ വിവരങ്ങള്‍ അറിയുന്നയാള്‍ ആ മുന്‍ പ്രതിരോധമന്ത്രിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങുമെന്ന് ബിജെപിക്കാര്‍ പോലും പറയുകയില്ല. പിന്നെയാരാണ് ആ പണം നേടിയത് ? അത് തുറന്നുപറയാന്‍ ആന്റണിക്ക് കഴിയാത്തത് എന്തുകൊണ്ടാവാം?
ചില സൂചനകള്‍ സിബിഐക്ക് വഴികാട്ടിയായിട്ടുണ്ടാവണം. ഈ ഇടപാട് സംബന്ധിച്ച് അഗസ്റ്റ വെസ്റ്റ്ലാന്റിന്റെ മൂന്ന് ദല്ലാളന്മാര് തമ്മിലെ ചര്‍ച്ചകള്‍ ഇറ്റാലിയന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. പിന്നെ ചില ഡയറി കുറിപ്പുകളും. അതൊക്കെ ഇന്ത്യയില്‍ ഈ കച്ചവടം നടത്തിയെടുക്കാന്‍ എന്താണ് വേണ്ടതെന്നത് സംബന്ധിച്ചാണ്. ആ കുറിപ്പുകളില്‍ ‘എഎഫ്’ – 6 മില്യണ്‍, ‘ബുര്’ 8.4 മില്യണ്‍, ‘പോള്‍’ 6 മില്യണ്‍, ‘എ പി’ 3 മില്യണ്‍, ‘ഫാമിലി’ എന്ന് ഉണ്ടായിരുന്നു. ആര്‍ക്കൊക്കെ എത്രയൊക്കെ കൊടുക്കണം എന്നതാണ് അതിലൂടെ സൂചിപ്പിച്ചത്.
‘എഎഫ്’ എന്നത് സൈനിക ഉദ്യോഗസ്ഥരാണ് എന്നും ‘ബുര്’ ബ്യുറോക്രസിയാണ് എന്നും, ‘പോള്‍’ എന്നതിലൂടെ രാഷ്ട്രീയക്കാര്‍ എന്നും സ്ഥിരീകരിക്കപ്പെട്ടു. പിന്നെയുള്ള ‘എ പി’, ‘ഫാമിലി’ എന്നിവ വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ച പ്രയോഗങ്ങളാണ്. ‘എപി’ എന്നത് അഹമ്മദ് പട്ടേല്‍ അല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോര്‍ക്കുന്നു. ‘ഫാമിലി’ എന്നുദ്ദേശിച്ചത് സോണിയ പരിവാറിനെയാണ് എന്നുള്ള ആക്ഷേപം സോണിയ ഗാന്ധിയും നിഷേധിച്ചിരുന്നു. ഏത് അന്വേഷണവും നടക്കട്ടെ എന്ന നിലപാടാണ് സോണിയ ഒരു ഘട്ടത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ഇറ്റാലിയന്‍ കോടതി കോഴക്കാര്യം ആദ്യം ശരിവെക്കുകയും വിധിന്യായത്തില്‍ സോണിയാ ഗാന്ധിയുടെ പേര് ഒന്നിലേറെ തവണ പരാമര്‍ശിക്കുകയും ചെയ്തു. ആ കേസ് പിന്നീട് വിട്ടുപോയി എന്നത് വേറെ കാര്യം.
സിബിഐയും എന്‍ഫോഴ്സ്മെന്റും ഒക്കെ ശ്രദ്ധിക്കുന്നത് ആരാണ്, ആ പത്ത് ശതമാനം വാങ്ങിയത്, ഇന്ത്യയിലെത്തിയ പണം ആര്‍ക്കൊക്കെ കിട്ടി, ആരാണ് ആ ‘എപി’ എന്നതൊക്കെയാണ്. മാധ്യമ പുംഗവന്മാരില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടി എന്നതും സിബിഐക്ക് മനസിലായല്ലേ പറ്റൂ. ഇതൊക്കെ പറയാനാവുന്നത് ക്രിസ്ത്യന്‍ മിഷേലിനാണ്. അതുകൊണ്ടാണ് മിഷേലിലേക്ക് രാജ്യം കാതോര്‍ക്കുന്നത്.
ക്രിസ്ത്യന്‍ മിഷേല്‍ ദല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ മുതല്‍ മൂന്ന് അഭിഭാഷകര്‍ സേവനത്തിനായുണ്ട്. കക്ഷി ആവശ്യപ്പെടാതെ തന്നെ സേവിക്കാനെത്തിയവര്‍. അവര്‍ക്കൊക്കെ ഒരു കേരള കണക്ഷനുമുണ്ട്. എല്ലാവരും കോണ്‍ഗ്രസുകാരായ ചെറുപ്പക്കാര്‍. കപില്‍ സിബലിനും സല്മാന് ഖുര്‍ഷിദിനുമാണ് അവരെ നന്നായി അറിയുക. ജന്‍പഥില്‍ കൂടി സവാരിക്കിറങ്ങുന്നവര്‍ ചെവിയോര്‍ത്തു നോക്കുക; തേങ്ങലും നെഞ്ചിടിപ്പുകളും കേള്‍ക്കുന്നുണ്ടോ എന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: