ന്യൂദല്‍ഹി: എല്ലാ രാഷ്ട്രീയ കക്ഷികളും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ സന്നദ്ധമെന്നും ദേശീയ പ്രാധാന്യമുള്ളവ ഇരുസഭകളിലും ചര്‍ച്ച ചെയ്യാന്‍ തയാറെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതനു മുന്നോടിയായി വിവിധ കക്ഷിനേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനക്ഷേമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ക്രിയാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ യോഗം തീരുമാനിച്ചു. ഇന്ന് ആരംഭിക്കുന്ന സമ്മേളനം ജനവരി എട്ടിന് അവസാനിക്കും.
മുസ്ലിം വനിതാ (വിവാഹ അവകാശ സംരക്ഷണം) ഓര്‍ഡിനന്‍സ് 2018, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2018, കമ്പനീസ് ഓര്‍ഡിനന്‍സ് (ഭേദഗതി) ഓര്‍ഡിനന്‍സ് 2018 എന്നിവക്ക് പകരമുള്ള ബില്ലുകള്‍ സമ്മേളനത്തില്‍ കൊണ്ടുവരും.
2018ലെ ഉപഭോക്തൃ സംരക്ഷണ ബില്‍, 2018ലെ ബാലനീതി ഭേദഗതി ബില്‍, 2016ലെ മേജര്‍ പോര്‍ട്ട് അതോറിറ്റി ബില്‍, 2017ലെ നാഷണല്‍ മെഡിക്കല്‍ അതോറിറ്റി ബില്‍ തുടങ്ങിയവയും പരിഗണിക്കപ്പെടും. സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെയും എന്‍ഡിഎയുടെയും യോഗം ചേര്‍ന്നു.
പ്രതിപക്ഷ യോഗത്തില്‍ ബിഎസ്പി, എസ്പി പ്രതിനിധികള്‍ പങ്കെടുക്കാത്തത് പൊതുതെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും നാളെയാണ് പ്രഖ്യാപിക്കുന്നത്. ഇതിന് പുറമെ അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതി, റാഫേല്‍ ഇടപാട്, രാമക്ഷേത്രം, ശബരിമല, വിജയ് മല്യ വിഷയങ്ങളും സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: