കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന് (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാത്രി പതിനൊന്നേകാലോടെയായിരുന്നു അന്ത്യം.
ഏറെ നാളായി ആരോഗ്യാവസ്ഥ വഷളായതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെ ഗുരുതരാവസ്ഥയിലായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1934 നവംബര്‍ 18ന് ജനനം.പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തു.
കരുണാകരന് സപ്തതി സ്മാരക മന്ദിരം എന്ന തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്വെന്ഷന് സെന്റര്‍, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകിയത് ‘സി.എന്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.എന്‍. ബാലകൃഷ്ണനാണ്.
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എല്‍.പി. സ്കൂള്‍ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഗീത, മിനി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: