കണ്ണൂര്‍: ജില്ലാ പഞ്ചായത്തും ക്ഷീര വികസനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീര സംഘങ്ങള്‍ക്കുള്ള റിവോള്‍വിംഗ് ഫണ്ട് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് പദ്ധതി. സഹകരണ സംഘങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കണം.
തെരഞ്ഞെടുത്ത 35 ക്ഷീര സഹകരണ സംഘങ്ങള്‍ക്കിടയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. സംഘങ്ങളില്‍ അംഗങ്ങളായ അഞ്ച് കര്‍ഷകര്‍ക്ക് തുടക്കത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതുപ്രകാരം രണ്ടു ലക്ഷം രൂപയാണ് ഒരു ക്ഷീര സഹകരണ സംഘത്തിന് നല്‍കുക. ഇതില്‍ 40,000 രൂപ കറവപ്പശുവിനെ വാങ്ങുന്നതിന് പലിശരഹിത വായ്പയായി കര്‍ഷകര്‍ക്ക് ലഭിക്കും. 18 തവണകളായി ഈ തുക കര്ഷകന് തിരിച്ചടക്കണം. ഈ രീതിയില്‍ തിരികെ ലഭിക്കുന്ന തുക 40,000 ആകുമ്പോള്‍ സംഘത്തിലെ മറ്റൊരു കര്ഷകന് വായ്പയായി നല്‍കുന്നതാണ് രീതി. നാലു മാസം കൊണ്ട് പുതിയ കര്ഷകന് ഇങ്ങനെ വായ്പ നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
നിലവില്‍ പാലളക്കുന്നവരായ അംഗങ്ങള്‍ക്കു മാത്രമേ വായ്പ നല്‍കാവൂ എന്ന നിബന്ധനയുണ്ട്. പശു കേരളത്തിന് പുറത്തുനിന്ന് വാങ്ങിയതും ഇന്‍ഷൂര്‍ ചെയ്തതുമാവണം. ഇന്‍ഷൂറന്‍സ് പോളിസിയുടെ ഒറിജിനല്‍ സംഘത്തിന്റെ കൈവശം സൂക്ഷിക്കും. ക്ഷീര സംഘവുമായുണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കര്ഷകന് വായ്പ നല്‍കുക. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്നതിനുള്ള ഫണ്ട് കര്‍ഷക സംഘങ്ങള്‍ക്ക് ഇതിനകം നല്‍കിക്കഴിഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ കെ മേനോന് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ചന്ദ്രന് പദ്ധതി മാര്‍ഗരേഖ അവതരിപ്പിച്ചു. സ്റ്റാന്ിങ്ങ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ വി.കെ.സുരേഷ് ബാബു, ടി.ടി.റംല, കെ.ശോഭ, കെ.പി.ജയബാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, പി.കെ.സരസ്വതി, നടുവില്‍ ക്ഷീര സംഘം പ്രസിഡണ്ട് എ.എസ്.ബിപിന്‍, പാപ്പിനിശ്ശേരി ക്ഷീര സംഘം പ്രസിഡണ്ട് ഇ.പി.രതീഷ് ബാബു, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ എം.വി.രജീഷ്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: