“ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് നടയില്‍ ഉപവാസമനുഷ്ഠിക്കുന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന് അഭിവാദ്യമര്‍പ്പിച്ച് ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസാദം തൊടീക്കുന്നു”
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക്. സമരം അടിച്ചമര്ത്താന്പിണറായി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ജനപിന്തുണ ഏറുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ് നിരാഹാരസമരം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന് നിരാഹാര സമരം ഏറ്റെടുത്തു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന് നായരുടെ അധ്യക്ഷതയില്‍ എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയന് ഇന്നലെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
വിവിധ എന്‍ഡിഎ നേതാക്കളും ത്യശൂരില്‍ നിന്നുള്ള പ്രവര്‍ത്തകരും സി.കെ. പത്മനാഭന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമരപ്പന്തലില്‍ എത്തിയിരുന്നു. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും നടത്തി.
ആചാര സംരക്ഷണത്തിന് ഉപവസിക്കാനും തയാര്‍: ഗോശാല വാസുദേവന്‍ നമ്പൂതിരി
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഉപവാസ സമരം നടത്താന്‍ താനും തയാറാണെന്ന് ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പ്രതിഷ്ഠ എന്നത് ആചാരവും അനുഷ്ഠാനവുമാണ്. ശബരിമലയെ തകര്‍ക്കാന്‍ ചില ഗൂഢസംഘങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: