സ്ത്രീ ശാക്തീകരണത്തിന്റെ അനിവാര്യത അതിന്റെ പരമകോടിയില്‍ എത്തിനില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്ത്രീയെ ശാക്തീകരിക്കാന്‍ സാംസ്കാരിക വിദ്യാഭ്യാസമാണ് വേണ്ടത്. മാറിമാറി വരുന്ന തലമുറ, സ്ത്രീയെന്ന മാതൃഭാവത്തെ അറിഞ്ഞ് ആദരിക്കാന്‍ പഠിക്കണം. അത്തരം വിദ്യാഭ്യാസ രീതി നമ്മളില്‍ നിന്ന് അകന്നുപോയിക്കഴിഞ്ഞു. അതിന്റെ മടങ്ങി വരവിലൂടെയേ അതു സാധ്യമാകൂ.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് നേരെ കാട്ടിക്കൂട്ടുന്ന കാടത്തങ്ങള്‍, ഇത്തരം സംസ്കാരശ്യൂന്യമായ മൂന്നാംകിട വാര്‍ത്തകള്‍ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്ന, കുഞ്ചന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഉദരനിമിത്തം ബഹുവിധ വേഷമണിഞ്ഞിറങ്ങിയിരിക്കുന്ന കടിഞ്ഞാണില്ലാത്ത മാധ്യമങ്ങള്‍. ഇതല്ലേ നമ്മുടെ മുന്നിലുള്ളത്? ഈ സ്ഥിതിക്ക് പരിഹാരം കണ്ടെത്താന്‍ മുതിരുന്നതിന് മുമ്പ് ഒരു അറുപതുവര്‍ഷം പിന്നലേയ്ക്ക് നമുക്കൊന്നുപോകാം.
ആ കാലഘട്ടത്തില്‍ ജനിച്ച ഭൂരിപക്ഷം ശിശുക്കളും അവരുടെ ബാല്യദശയില്‍ ഉറങ്ങിയിരിക്കുന്നത് നല്ല ഉറക്കുപാട്ടുകള്‍ കേട്ടുകൊണ്ടായിരുന്നു. അല്ലെങ്കില്‍, മതഗ്രന്ഥങ്ങളിലും പുരാണഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിരുന്ന മനുഷ്യത്വം ജനിപ്പിക്കുന്ന നല്ല ഗുണപാഠകഥകള്‍ കേട്ടുകൊണ്ടായിരുന്നു. പിന്നാലെയെത്തിയ കൗമാരവും യൗവ്വനത്തിന്റെ പൂര്‍വ്വഘട്ടവും വിദ്യാഭ്യാസ സമ്പാദനസമയമായിരുന്നു. ഇക്കാലമത്രയും നമ്മുടെ ഇടയില്‍ ജനിച്ച് വളര്‍ന്ന് മണ്മറഞ്ഞ പ്രതിഭാധനന്മാരുടെ ജീവിതവീക്ഷണങ്ങളും ലക്ഷ്യങ്ങളും അദ്ധ്യാപകര്‍ അവരിലേയ്ക്ക് വേണ്ടവിധം പകര്‍ന്ന് കൊടുത്തിരുന്നു.
രാമായണത്തില്‍ വനയാത്രയ്ക്ക് പോകാന്‍ തയ്യാറെടുത്തു നില്ക്കുന്ന ലക്ഷ്മണന് സുമിത്ര നല്കിയ ഉപദേശം എത്ര തലമുറയ്ക്കു മാര്‍ഗദര്‍ശനമേകിയിരിക്കുന്നു! ജ്യേഷ്ഠ ഭാര്യയായ സീതയെ, മതാവെന്നപ്പോലെ കണക്കാക്കണമെന്ന സന്ദേശം, അക്ഷരം തിരിഞ്ഞുവരുന്ന ഇളം മനസ്സുകളിലേയ്ക്ക് പാകിമുളപ്പിക്കാന്‍ സാധിക്കാതെ വരുന്നതല്ലേ ഇന്നത്തെ അരാജകത്വത്തിന്റെ കാതല്‍? ‘മാം വിദ്ധി ജനകാത്മജാം” എന്ന ഒറ്റവരിയിലൂടെ ഒരുമാതൃകാദ്ധ്യാപകന് സ്ത്രീശക്തിയെയും അതിന്റെ മഹത്വത്തെയും പറ്റിയുമുള്ള യഥാര്‍ത്ഥചിത്രം ശിഷ്യരുടെ മനസ്സില്‍ വ്യക്തമായി പതിപ്പിക്കാന്‍ സാധിക്കും.
ഏറെ വിമര്‍ശന വിധേയമായ മനുസ്മൃതി യാഥാര്‍ത്ഥത്തില്‍ സ്ത്രീത്വത്തെ ഉയര്‍ത്തിക്കാണിക്കാന്‍ പ്രേരകമായ തത്വസംഹിതകളുടെ ഭണ്ഡാരമാണ്. പക്ഷേ പല ഘട്ടങ്ങളിലും വികലമായി ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്.
‘ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നത്, സ്ത്രീക്ക് സ്വാതന്ത്ര്യം നിഷിദ്ധമാണെന്നമട്ടില്‍ വികലമായി വ്യാഖ്യാനിക്കപ്പെട്ടു. ശരിയായി അവലോകനം ചെയ്താല്‍ സ്വാതന്ത്ര്യം എന്ന പ്രയോഗംകൊണ്ട് വിവക്ഷിക്കുന്നത് സര്‍വ്വതന്ത്ര സ്വതന്ത്രമെന്നല്ല, മറിച്ച് സ്വന്തം വ്യക്തിത്വ പരിപാലനത്തിനും വ്രണപ്പെടാത്ത അസ്ഥിത്വത്തിനും പോറലേല്‍ക്കാതെയുള്ള സ്വാതന്ത്ര്യം അര്‍ഹതപ്പെട്ടതുതന്നെയാണ്. അര്‍ഹിക്കാത്ത തലങ്ങളില്‍ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുതെന്ന് ധ്വനിയും ഒപ്പമുണ്ട്.
ഇങ്ങനെ വിശുദ്ധമായ ഒരു കാഴ്ചപ്പാടിനു നേരെ അവഗണന കാട്ടിയവരോട് ഒന്നേ പറയാനുള്ളൂ.
‘മൂത്തവര്‍ ചൊല്ലും മുതുനെല്ലിക്ക
ആദ്യം കയ്ക്കും പിന്നെ മധുരിക്കും’
അമ്മയിലൂടെയല്ലാതെ, അമ്മയുടെ ജീവരക്തം ശരീരത്തില്‍ വഹിക്കാത്ത ഒരു മനുഷ്യജീവിയെയും കണ്ടെത്താനാവില്ല. അതാണല്ലോ ആംഗലേയ പണ്ഡിതര്‍ ‘മറ്റേണിറ്റി ഈസ് എ ട്രൂത്ത്’ എന്ന് പറഞ്ഞിരിക്കുന്നത്. മാതൃത്വം മഹാസത്യമാണ്. വിശകലനത്തിന് ഒരിക്കലും വിധേയമാക്കാത്ത ഏകവിഷയം. സ്ത്രീ മാതാവാകാന്‍ തുടങ്ങുന്ന ആദ്യനിമിഷം മുതല്‍ അവള് അസ്വാതന്ത്രയാണ്. ഏതുവിധത്തില്‍? ഭീതി, ആശങ്ക, അശുഭചിന്ത തുടങ്ങിയ മാനസിക വ്യാപാരങ്ങളില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം വിലക്കപ്പെടുന്നു. ഒരു നല്ല ജന്മം പ്രകൃതിക്ക് സമ്മാനിക്കാനുള്ള ഒരുക്കം ശ്രേഷ്ഠമായിരിക്കണം. അതുകൊണ്ട് വരുംതലമുറയുടെ ഉല്‍പ്പത്തിയെ മുന്‍കൂട്ടികണ്ടുകൊണ്ടാണ് മനു മേല്‍പ്പറഞ്ഞ ശ്ലോകത്തിന്റെ ആ നാലാം പാദം രചിച്ചത്.
അരുദ്ധതി റോയിക്ക് ബുക്കര്‍ പുരസ്കാരം നേടിക്കൊടുത്ത നോവലാണ് ‘ഗോഡ് ഓഫ് സ്മാള്‍ തിങ്സ്’. ആ പുസ്തകത്തില്‍ അങ്കിള്‍ ചാക്കോയെകൊണ്ട് റാഹേലിനോടും എസ്തപ്പാനോടും പറയുന്ന ഒരു വാചകമുണ്ട്. ‘ഈ ഭൂമിക്ക് 45 വയസ്സ് പ്രായമേയുള്ളുവെങ്കില്‍ ഇതില്‍ പാര്‍ക്കുന്ന മനുഷ്യന്റെ പ്രായം വെറും രണ്ട് സെക്കന്റ് മാത്രമായിരിക്കും.’
ചുരുക്കത്തില്‍ പിറവികളിലൂടെ, തലമുറകളിലൂടെ ഇഴവിരിഞ്ഞ് പോകുന്ന ഈ ജീവനപ്രക്രിയയില്‍ സാംസ്കാരിക നിലവാര പരിപാലനം പ്രഥമസ്ഥാനം കൈയാളണം. അങ്ങനെ തലമുറകളുടെ നീണ്ടനിരയ്ക്ക് സ്വന്തം ഉദരത്തില്‍ ഇടം നല്കുന്ന സ്ത്രീയെപ്പറ്റി പറയാനും പ്രകീര്‍ത്തിക്കാനും ഒന്നേയുള്ളൂ. അത് ഇതാണ്. ‘എവിടെ നാരി പൂജിക്കപ്പെടുന്നുവോ അവിടെ ദേവതാവിലാസം നിശ്ചയമാണ്. അല്ലെങ്കില്‍ സര്‍വ്വനാശം അനിവാര്യമായിത്തീരും.
സ്ത്രീകളെയും ഒരുകാര്യം ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്. അധര്‍മ്മം ആദ്യമെത്തുന്നത് ധര്‍മ്മത്തിന്റെ രൂപത്തിലായിരിക്കും. അതുകൊണ്ട് വേഷഭൂഷയിലും മധുരവചനങ്ങളിലും ഭ്രമിക്കാതെ, സമീപിക്കുന്ന വ്യക്തിയുടെ ലക്ഷ്യവും മനസ്സും മനസ്സിലാക്കണം. മാരീചന് പൊന്മാനായല്ലേ സീതയെ ഭ്രമിപ്പിച്ചത്? രാവണന് സന്യാസി വേഷത്തിലല്ലേ പ്രത്യക്ഷപ്പെട്ടത്? തലമുറകളെ നാശത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേയ്ക്ക് തള്ളിവിട്ട മദ്യവും ലഹരിമരുന്നുകളും സ്വാദിഷ്ടമായിട്ടല്ലേ ആദ്യം അവതരിച്ചത്?
പൊന്മാനിന്റെ വേഷം ധരിച്ച് സീതയുടെ അടുത്തെത്തിയ മാരീചന് രാമബാണമേറ്റ് നിലംപതിക്കുന്നു. മായാ പ്രയോഗത്താല്‍ രാമന്റെ സ്വരം അനുകരിച്ച് ലക്ഷ്മണനെ വിളിച്ച് സഹായത്തിനു കേഴുന്നു. വിലാപം കപടമാണെന്ന് പറയുന്ന ലക്ഷ്മണനെ സീത ഭല്‍സിക്കുകയും രാമനെ രക്ഷിക്കാനായി അയയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അപഹരണത്തിന് വിധേയയാകുന്നു. എല്ലാത്തിനും കാരണം, പ്രച്ഛന്ന വേഷധാരിയായ വിപത്തിനെ മുന്‍കൂട്ടി കാണാനുള്ള ഉള്‍ക്കാഴ്ച സീതയ്ക്കില്ലാതെ പോയതല്ലേ? ഈ തിരിച്ചറിവില്ലായ്മയെപ്പറ്റി സ്വയം വിമര്‍ശനത്തിലൂടെ കുമാരനാശാന് ചിന്താവിഷ്ടയായ സീതയെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്.
കനിവാര്‍ന്നനുജാ പൊറുക്ക, ഞാന്‍
നിനയാതോതിയ കൊള്ളിവാക്കുകള്‍,
അനിയന്ത്രിതമായ് ചിലപ്പൊഴീ-
മനമോടാത്ത കുമാര്‍ഗമില്ലെടോ
ഈ പദ്യത്തിന്റെ അവസാന രണ്ടുപാദങ്ങള്‍ തന്നെയാണ് മനുസ്മൃതി സ്ത്രീകളെ ഓര്‍മ്മിപ്പിച്ചത്. അല്ലാതെ സ്വാതന്ത്ര്യ നിഷേധം വിധിക്കുകയായിരുന്നില്ല.
സ്ത്രീയെ അമ്മൂമ്മയായും അമ്മയായും ഭാര്യയായും സഹോദരിയായും മകളായും അതതിന്റെ യഥാര്‍ത്ഥ ഭാവത്തില്‍ കണ്ട് സാംസ്കാരിക അടിത്തറ പാകാനുള്ള പ്രാഥമികപാഠം ചെറുപ്പം മുതല്‍ നല്കി, പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കണം. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് വിദ്യാഭ്യാസ മേഖലയാണ്. ആ മേഖലയില്‍ സമഗ്ര പരിവര്‍ത്തനം അനിവാര്യമായിരിക്കുന്നു. കതിരില്‍ വളം വെക്കാതെ വേണ്ട രീതിയില്‍ ഉഴുതുമറിച്ച ഭൂമിയുടെ മടിത്തട്ടില്‍ വിത്തെറിഞ്ഞ് നല്ല വിളവ് ലഭിക്കുന്ന നല്ലകാലം വിഭാവനം ചെയ്യാം, അല്പം വൈകിയാണെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: