2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഭൂരിപക്ഷവിധിയും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന ന്യായവും പരിഗണിച്ച് ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് നിലവിലുള്ള ആചാരക്രമം നിലനിര്‍ത്താന്‍ ശബരിമല ദേവസ്വം രൂപീകരിക്കുകയാണ് വേണ്ടത്.
ക്ഷേത്രാരാധനയെ സംബന്ധിച്ചായാലും, ഹിന്ദുവിശ്വാസസംഹിതയെപ്പറ്റിയായാലും പഠിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിനപ്പുറം നിഷേധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ഹിന്ദുസമൂഹത്തിന്റെ ഒരുരീതിയായി മാറിയിട്ടുണ്ട്. അതാണ് പുരോഗമനം എന്ന് പഠിച്ചുവെച്ചതുപോലെ. അതുകൊണ്ടുകൂടിയാണ് ആത്മോപദേശകശതകം എഴുതിയ ശ്രീനാരായണ ഗുരുവിനെപോലും കേവലം സാമൂഹ്യപരിഷ്കര്‍ത്താവായി രാഷ്ട്രീയക്കാര്‍ മൈക്കിനുമുമ്പില്‍ വിലയിരുത്തുന്നത്. വേണ്ടത്ര കൂടിയാലോചനയില്ലാതെ ശബരിമലയില്‍ യുവതീ പ്രവേശനം എന്ന് മാത്രം മുന്നില്‍കണ്ട് നടപടികള്‍ പ്രഖ്യാപിച്ചതാണ് ഈ നാട്ടിലുണ്ടായ പ്രക്ഷോഭങ്ങള്‍ക്ക് എണ്ണ പകര്‍ന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്ലാതെ, അമ്മമാരും യുവതീയുവാക്കളും കുട്ടികളും ഉള്‍പ്പെടെ സമസ്ത ജനവിഭാഗവും നാമജപഘോഷയാത്രയായി തെരുവിലേയ്ക്ക് ഇറങ്ങിയപ്പോള്‍ ഭരണം അട്ടിമറിക്കാനാണെന്ന് കണ്ട് പിടിക്കാനായിരുന്നു ധൃതികാണിച്ചത്. പാണ്ടിമലയാളം, കാശിരാമേസ്വരം അടക്കിവാഴുന്ന പൊന്നുഭഗവാന്റെ പൂങ്കാവനം ഒരുകോടതിവിധിയുടെ പേരില്‍ അശാന്തിയുടെ കൊടുംകാടും മലയുമാക്കി മാറ്റരുത്.
ബി. സതീശന്, തട്ടാമല, കൊല്ലം.
ഇവരെയും പുനരധിവസിപ്പിക്കണം
കഞ്ചാവുള്‍പ്പടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നുവെന്ന വാര്‍ത്ത മാതാപിതാക്കള്‍ക്കിടയിലും സമൂഹത്തിലും വളരെ ആശങ്ക ഉയര്‍ത്തുന്നതാണ്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കിപോലുള്ള ജില്ലകളില്‍ നിത്യേന കഞ്ചവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
അതില്‍പ്പെടുന്ന പ്രതികള്‍ അധികംപേരും ഇരുപത്തഞ്ച് വയസ്സില്‍ താഴെയുള്ളവരും ഉന്നത വിദ്യാഭ്യാസം നേടിയവരുമാണ്. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ഇവരില്‍ പെണ്‍കുട്ടികളും ഇല്ലാതില്ല. മദ്യത്തേക്കാള്‍ ലഹരിയുള്ളതും ഉപയോഗിക്കാന്‍ എളുപ്പമായതിനാലുമാണ് യുവാക്കള്‍ ഇതിലേയ്ക്ക് തിരിയുന്നത്. മാത്രവുമല്ല ഈ രംഗത്ത് പുതുമ തേടുന്നവരും കുറവല്ല. മൂന്നാര്‍, മറയൂര്‍ ഭാഗത്ത് സഞ്ചാരികള്‍ എന്നപേരില്‍ എത്തുന്ന യുവാക്കളില്‍ പലരും ഇത്തരം ലഹരിതേടുന്നവരാണ്. ‘മാജിക്ക് മഷ്റൂം’ എന്നറിയപ്പെടുന്ന വിഷ കൂണ് ആണ് ഇവരില്‍ പലര്‍ക്കും പഥ്യം. മരണത്തില്‍ പോലും കലാശിക്കുന്ന ഇവ കാട്ടുതേന്‍ ചേര്‍ത്ത് കഴിക്കുന്നു.
ഉത്തരത്തില്‍ ലഹരിയുടെ മായാവലയത്തില്‍ എത്തി അതില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ലഹരിമരുന്ന് കേസുകളില്‍പ്പെട്ടു ജീവിതം നശിക്കുന്ന ഇവരെ പുതിയ ഒരു ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. എക്സൈസ് വകുപ്പുമായി ചേര്‍ന്ന് പുനഃരധിവാസവും ബോധവല്‍ക്കരണവും നടത്തണം, ആവശ്യമായവര്‍ക്ക് ചികിത്സാസൗകര്യം നല്‍കണം. അല്ലെങ്കില്‍ ഇവരും ഇവരെ ചൂഷണം ചെയ്യുന്നവരും സമൂഹത്തിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. മാത്രവുമല്ല ഇവരെ വളര്‍ത്തിവലുതാക്കുന്ന മാതാപിതാക്കളുടെ കണ്ണുനീരിന് ഒരറുതി വരുത്തുകയും വേണം.
-ജയകുമാര്‍ വേലിക്കകത്ത്,
രാജകുമാരി, ഇടുക്കി.
സിപിഎമ്മിന്റെ ഭാഗ്യം
സിപിഎമ്മിന്റെ സമ്മേളനങ്ങളും പ്രകടനങ്ങളുമെല്ലാം കൊഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയുമാണ്. പാര്‍ട്ടി പരിപാടികള്‍ക്ക് ഇക്കൂട്ടരെ ആട്ടിതെളിക്കുന്നത് പതിവായിരിക്കുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇവര്‍ക്കൊക്കെ ചെലവിന് കൊടുക്കുന്നത് പാര്‍ട്ടിയാണെന്ന് തോന്നും. പണികളയുമെന്ന ഭീഷണിയിലൂടെയാണത്രേ ഇവരെ പങ്കെടുപ്പിക്കുന്നത്. ഇനിയിപ്പോള്‍ കെട്ടാന്‍ പോകുന്ന വനിതാമതിലിനും ഇക്കൂട്ടരെ തന്നെ കൂട്ടിയാല്‍ പോരേ? ഇതൊക്കെ ചോദിക്കാനും പറയാനും ഇവിടെ പ്രതിപക്ഷമില്ലല്ലോ?
എം. ശ്രീധരന്, വരവൂര്‍ തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: