ന്യൂദല്‍ഹി: പീഡനക്കേസുകളില്‍ സുപ്രാധാന തീരുമാനങ്ങളുമായി സുപ്രീം കോടതി. ലൈംഗിക പീഡനക്കേസുകളില്‍ ഇരകളുടെ പേരുവിവരം ഒരുതരത്തിലും വെളിപ്പെടുത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച കോടതി ഇരകള്‍ മരിച്ചാല്‍ പോലും അങ്ങനെ ചെയ്യരുതെന്ന് വ്യക്തമാക്കി. ഇത്തരം കേസുകളിലെ എഫ്ഐആര്‍ പോലീസ് വൈബ്സൈറ്റുകളിലും പ്രസിദ്ധപ്പെടുത്തരുത്. ഇര ആരെന്നു വെളിവാകുന്ന വിദൂര സൂചനകള്‍ പോലും മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ നല്‍കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.
അതേസമയം ഇരകള്‍ മരിച്ചാല്‍ അവരുടെ അടുത്തബന്ധുക്കളുടെ സമ്മതമുണ്ടെങ്കില്‍പ്പോലും പേര് വെളിപ്പെടുത്തരുത്. പീഡനക്കേസിലെ ഇരകള്‍ കോടതിയില്‍ അപ്പീല്‍ നല്കുമ്പോഴും പേരുവിവരം വെളിപ്പെടുത്തണമെന്നു നിര്‍ബന്ധമില്ലെന്നും കോടതി അറിയിച്ചു. ഇരകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും മുദ്രവെച്ച് കവറില്‍ സൂക്ഷിക്കണമെന്നും, പേരുവിവരങ്ങള്‍ ഏതെല്ലാം അധികൃതര്‍ക്ക് മുമ്പാകെയാണോ പോലീസ് വെളിപ്പെടുത്തുന്നത് അവരും ഇത് രഹസ്യമാക്കി വക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബലാത്സംഗം, ലൈംഗികപീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ ഇരകളുടെ പേരുവിവരം മറച്ചിട്ടുപോലും എഫ്.ഐ.ആര്. വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തരുത്. ഇരകള്‍ മരിക്കുകയോ അവര്‍ക്ക് ബുദ്ധിസ്ഥിരത ഇല്ലാതാവുകയോ ചെയ്താല്‍പ്പോലും പേരു വെളിപ്പെടുത്തരുത്. അതേസമയം മരിച്ചതോ ബുദ്ധിസ്ഥിരത ഇല്ലാത്തതോ ആയ ഇരയുടെ പേര് വെളിപ്പെടുത്തണമെന്ന ബന്ധുക്കളുടെ അപേക്ഷ ബന്ധപ്പെട്ട സെഷന്‍സ് കോടതിയില്‍ തന്നെ നല്‍കണം. ഇരയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ പേരു വെളിപ്പെടുത്താനുള്ള അനുമതി നല്‍കേണ്ടത് സ്പെഷ്യല്‍ കോടതികളാണ്. മാധ്യമസ്വാതന്ത്ര്യത്തിനും ഇരകളുടെ അവകാശങ്ങള്‍ക്കുമിടയ്ക്ക് അതിര്‍വരമ്പ് നിര്‍ണയിക്കണമെന്നും കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസിലെ ഇരകളെ തൊട്ടുകൂടാത്തവരായി കാണുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ബലാത്സംഗക്കേസുകളില്‍ ഇരയാവുന്നവരെ ക്രോസ് വിസ്താരത്തിനിടെ മോശമായി ചിത്രീകരിക്കുന്നത് ജഡ്ജിമാര്‍ കണ്ടുനില്ക്കുന്ന പ്രവണതയുണ്ട്. പ്രതിഷേധങ്ങള്‍ക്കു പ്രതീകമാക്കാന്‍ ഇരകളുടെ പേര് ഉപയോഗിക്കുന്നത് അവരുടെ താത്പര്യം സംരക്ഷിക്കില്ലെന്നും കോടതി പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന പല ലൈംഗിക പീഡനകേസുകളിലും മാധ്യമവിചാരണ നടക്കുകയാണെന്ന് അമിക്കസ്ക്യൂറി ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കഠുവയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസാണ് ഇവര്‍ ഉദാഹരണമായി പറഞ്ഞത്. ഈ കേസില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികളുമായി സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും ഇന്ദിര കൂട്ടിച്ചേര്‍ത്തു. കുറ്റപത്രം കോടതിയില്‍ എത്തുന്നതിന് മുമ്പുതന്നെ ചില പ്രതികള്‍ നിഷ്കളങ്കരാണെന്ന് മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നതായും അവര്‍ പറഞ്ഞു. ലൈംഗികപീഡനത്തിനും ആസിഡ് ആക്രമണങ്ങള്‍ക്കും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് അഡ്വ. നിപുന്‍ സക്സേന നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: