ആലപ്പുഴ: ഭാര്യ ജുബിലി നവപ്രഭ രാജിവച്ചതിന് പിന്നാലെ മന്ത്രി ജി. സുധാകരന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മന്ത്രി നടത്തിയ ആക്ഷേപത്തിനെതിരെ ഭൂരിഭാഗം അംഗങ്ങളും അമര്‍ഷം രേഖപ്പെടുത്തി.
അര്‍ഹരല്ലാത്തവര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ എത്തിയതിന്റെ ദുരവസ്ഥയിലാണ് കേരള സര്‍വകലാശാലയെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. എംഎല്‍എയുടെ ആസ്തിവികസന ഫണ്ട് കൊണ്ട് നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സിന്‍ഡിക്കേറ്റിനെതിരെ തിരിഞ്ഞത.് ഇടതുപക്ഷക്കാരാണ് ഭൂരിപക്ഷ അംഗങ്ങളുമെന്നിരിക്കെ അനവസരത്തില്‍ മന്ത്രി മോശം പരാമര്‍ശം നടത്തിയെന്നാണ് ഇടത് അംഗങ്ങളുടെ ആക്ഷേപം. തങ്ങളുടെ അതൃപ്തി മന്ത്രിയെയും പാര്‍ട്ടി നേതൃത്വത്തെയും അറിയിക്കാന്‍ അംഗങ്ങള്‍ തീരുമാനിച്ചു.
സിന്‍ഡിക്കേറ്റിലെ പലരും കാലാവധി കഴിഞ്ഞിട്ടും അവിടെ അലഞ്ഞു നടക്കുകയാണെന്നും, വനിതാ ജീവനക്കാരോടും, ഗര്‍ഭിണികളായ ഉദ്യോഗസ്ഥരോടു പോലും ഇവര്‍ നീചമായി പെരുമാറിയെന്നുമായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. 1980ല്‍ സിന്‍ഡിക്കേറ്റ് അംഗവും, പിന്നിട് ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ആളാണ് സുധാകരന്. സുധാകരന്റെ ഭാര്യക്ക് പെന്ഷന് പറ്റിയ ശേഷം സര്‍വകലാശാലയില്‍ നല്കിയ നിയമനം അനധികൃതമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇതിനിടയില്‍ സിന്‍ഡിക്കേറ്റിലെ ഒരു വിഭാഗം മന്ത്രിപത്നിയുടെ തസ്തിക സ്ഥിരപ്പടുത്താനും, ശമ്പളം ഒരു ലക്ഷമാക്കി വര്‍ധിപ്പിക്കാനും നീക്കം നടത്തിയെന്നും ആക്ഷേപം ഉയര്‍ന്നു.
അഴിമതിയാരോപണത്തില്‍ നിന്നു രക്ഷനേടാനും, മന്ത്രിയുടെ മുഖം രക്ഷിക്കാനുമായി ഭാര്യയെ കൊണ്ട് പിന്നീട് രാജിവയ്പ്പിക്കുകയായിരുന്നു. ഭാര്യ ജോലിയില്‍ ഇരിക്കുമ്പോള്‍ പ്രകടിപ്പിക്കാതിരുന്ന ധാര്‍മികരോഷം മന്ത്രി ഭാര്യയുടെ രാജിക്കുശേഷം പ്രകടിപ്പിച്ചത് ശരിയല്ലെന്ന് ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുറന്നടിച്ചു. സുധാകരനെതിരെ ഒരു വിഭാഗം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: