കോഴിക്കോട്: തുഞ്ചന്‍സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം സംശോധിതപതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ മൂന്നാംവാരത്തില്‍ തുഞ്ചന്‍ പറമ്പില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര മഹാഭാരതമേള സംഘടിപ്പിക്കുമെന്ന് ചെയര്മാന് എം.ടി. വാസുദേവന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 20, 21, 22, 23 തീയതികളിലാണ് മേള.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തുന്ന പണ്ഡിതന്മാരും ഗവേഷകന്മാരും പരിപാടിയില്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ഓരോ ദിവസവും മഹാഭാരതം ഇതിവൃത്തമാക്കിയുള്ള കഥകളി, കൂത്ത്, കൂടിയാട്ടം, സിനിമ, നാടകം മുതലായ കലാപരിപാടികള്‍ അരങ്ങേറും. മഹാഭാരതത്തിന് ഇന്ത്യക്കകത്തും പുറത്തുമുണ്ടായ അനേകം പരിഭാഷാകൃതികളുടെ പ്രദര്‍ശനമാണ് മറ്റൊരിനം.
എം.ടി. വാസുദേവന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന ആദ്യസമ്മേളനത്തില്‍ ഗുജറാത്തിലെ ഓറോ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അവദേശ്കുമാര് സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. സച്ചിദാനന്ദന് മേളയുടെ സ്വഭാവവും സങ്കല്‍പ്പവും അവതരിപ്പിക്കും. ശ്രീലങ്കയില്‍ നിന്നുള്ള ഷണ്‍മുഖലിംഗം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗലോസ് കോഫ്മാന് (ജര്‍മനി), യു ലോങ്യൂ (ചൈന), സോമസുന്ദരം പിള്ളൈ പദ്മനാഥന്‍ (ശ്രീലങ്ക), കാര്‍ത്തികനായര്‍ (ഫ്രാന്‍സ്), സോഹിലി പിള്ള (അമേരിക്ക) തുടങ്ങിയ വിദേശപ്രതിനിധികള്‍ പ്രബന്ധങ്ങളവതരിപ്പിക്കും.
ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് അശുതോഷ് ദയാല്‍ മാത്തൂര്‍ (ഹിന്ദി), അസര്മി ദുഖ്ത് സഫാവി (പേര്‍സ്യന്‍), പ്രഫുല്ലകുമാര്‍ മൊഹന്തി (ഒഡിയ), ഭഗവാന്‍ദാസ് പട്ടേല്‍ (ദില്ലി), അശോക് ചോസാല്ക്കര് (മറാത്തി), മൃണാളിനി ചുന്ദുരി (തെലുഗു), പുരുഷോത്തം അഗര്‍വാള്‍ (ഹിന്ദി), മാലന് (തമിഴ്), മനുചക്രവര്‍ത്തി (കന്നഡ), നജഫ് ഹൈദര്‍ (ഉര്‍ദു), സങ്കാ ബാനര്‍ജി (ബംഗാളി) എന്നിവര്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്ന് ഡോ എം. ലീലാവതി, കെ.ജി. പൗലോസ്, എം.കെ. സാനു, സി. രാധാകൃഷ്ണന്, ഉദയകുമാര്‍, രാജന് ഗുരുക്കള്‍, സുനില്‍ പി. ഇളയിടം, സി. രാജേന്ദ്രന്, കേശവന് വെളുത്താട്ട്, എം.വി. നാരായണന്, അജയ്ശേഖര്‍, പി.കെ. രാജശേഖരന്, സാറാജോസഫ്, മിനിപ്രസാദ് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍. കാരശ്ശേരി, എം.എം. ബഷീര്‍, പി. നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: