കൊച്ചി: ചട്ടവിരുദ്ധമായി, സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചതിന്, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനെതിരേ വിജിലന്‍സ് അന്വേഷണം വന്നേക്കും. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ സംസ്ഥാനം നിര്‍ദേശിച്ച് ഈ വര്‍ഷത്തെ മേള നിര്‍ത്തിവയ്പ്പിച്ചു. മുന്‍ വര്‍ഷത്തേതുള്‍പ്പെടെ നടത്തിപ്പിന്റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്, കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി, സിബിഎസ്ഇ, മുഖ്യമന്ത്രി തുടങ്ങി വിവിധ തലത്തില്‍ പരാതി എത്തി. കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് മീറ്റ് ഉപേക്ഷിച്ച വാര്‍ത്ത ജന്മഭൂമി നവംബര്‍ 24ന് പുറത്തുകൊണ്ടുവന്നിരുന്നു.
മീറ്റിന്റെ പേരില്‍ പണം പിരിച്ചതിനും വഴിവിട്ട നടപടികള്‍ക്കും സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ. ഇന്ദിര രാജനെയും, വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജി. രാജ്മോഹനെയും സംസ്ഥാന സമിതി അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തി. അന്വേഷണം വേണമെന്ന് അസോസിയേഷന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സിപിഎം നേതാവ് ടി.പി. ദാസന് പ്രസിഡന്റായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അറിവോടെയും മേല്‍നോട്ടത്തിലുമാണ് സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളുടെ സ്പോര്‍ട്സ് മേളകള്‍ കഴിഞ്ഞവര്‍ഷം നടന്നതും ഈ വര്‍ഷം പണപ്പിരിവു നടത്തിയതും. ചട്ടവിരുദ്ധമായിരുന്നു സ്പോര്‍ട്സ് മീറ്റ്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പ്രത്യേകം പരാമര്‍ശിക്കാനും സിബിഎസ്സി നേരിട്ട് മേള നടത്താനും നിശ്ചയിച്ചിരുന്നു. വിജയികള്‍ക്ക് ഉന്നത പഠനത്തിന് പ്രത്യേക പരിഗണനയും വ്യവസ്ഥ ചെയ്തു. 2017 ഏപ്രിലില്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് തീരുമാനമെടുത്തത്. അന്ന് കേരളത്തിനു മാത്രം ഒരുവര്‍ഷത്തെ ഇളവ് കേന്ദ്രം അനുവദിച്ചു.
കേരളത്തിലെ 1,600 സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റിന്റെ പേരില്‍ പിരിച്ചെടുത്തത് കോടികളാണ്. 2017-ല്‍ സ്കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസനും, ജനറല്‍ കണ്‍വീനര്‍ ഇന്ദിര രാജനുമാണ് ഒപ്പുവച്ചിരുന്നത്. ഈ വര്‍ഷം ജനറല്‍ കണ്‍വീനര്‍ എന്ന പേരില്‍ ഇന്ദിര രാജനും സ്റ്റേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ എന്ന പേരില്‍ ജി. രാജ്മോഹനുമാണ് ഒപ്പിട്ടത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് മുന്‍ ചെയര്‍മാനാണ് രാജ്മോഹന്‍. ഈ മീറ്റിനെക്കുറിച്ച് അസോസിയേഷന് അറിവില്ല. തുടര്‍ന്ന് അസോസിയേഷന് നിയോഗിച്ച അഞ്ചംഗ സമിതി ഇരുവരുടെയും വഴിവിട്ട പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സമിതിയാണ് ഏകകണ്ഠമായി നടപടിയെടുത്തത്.
2017ല്‍ നടത്തിയ മീറ്റിന്റെ കണക്ക് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ വര്‍ഷവും പണപ്പിരിവു നടത്തി. പണം നേരിട്ടും ചില അക്കൗണ്ടുകള്‍ വഴിയും വാങ്ങി. ഇതുള്‍പ്പെടെ എല്ലാം അന്വേഷിക്കണമെന്നാണ് സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡോ. കെ. വര്‍ഗീസ് (ഇന്‍ചാര്‍ജ്), വൈസ് പ്രസിഡന്റ് ജോര്‍ജ് കുളങ്ങര, കോര്‍ കമ്മിറ്റി സെക്രട്ടറി കെ.എം. ഹാരിസ്, ട്രഷറര്‍ അബ്രഹാം തോമസ് ഒപ്പമുണ്ടായിരുന്നു.
നിയമ നടപടിയെന്ന് ഇന്ദിരാ രാജന്
കൊച്ചി: ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും തെളിയിച്ചില്ലെങ്കില്‍ നിയമ നടപടി കൈക്കൊള്ളുമെന്നും ഭാരവാഹിത്വത്തില്‍നിന്ന് മാറ്റി നിര്‍ത്തിയ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജന്.
ജനറല്‍ സെക്രട്ടറിയേയും വര്‍ക്കിങ് പ്രസിഡന്റിനേയും മാറ്റി നിര്‍ത്തിയ നടപടിയോടൊപ്പം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ്രപസിഡന്റിന് അസോസിയേഷന് ഭാരവാഹികള്‍ കത്തയച്ചിരുന്നു. ഈ കത്തിലെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് ഇന്ദിരാ രാജന് നിയമനടപടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
സ്പോര്‍ട്സ് കൗണ്‍സിലിന് അയച്ച കത്തില്‍, ധാരാളം സ്കൂളുകള്‍, സ്പോര്‍ട്സ് മീറ്റിനെക്കുറിച്ച് പരാതികള്‍ അയച്ചിട്ടുണ്ടെന്നും, അതില്‍ ഇന്ദിരാരാജന്‍ അനധികൃത പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നും പരാമര്‍ശിക്കുന്നു. ഈ കത്തുകളുടെ പകര്‍പ്പ് നല്‍കണമെന്നും ഇല്ലാത്ത പക്ഷം തന്റെ വിശ്വാസ്യതയും മാന്യതയും ഇല്ലാതാക്കാന്‍ ശ്രമിച്ചതിന് അസോസിയേഷന് പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്, സി.എ. ഇബ്രഹാം തോമസ്, പി.എസ്. രാമചന്ദ്രന് പിള്ള, കെ.എം. ഹാരിസ് എന്നിവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് അസോസിയേഷന് അയച്ച കത്തില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: