ന്യൂദല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി എം.എ. ആന്ണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവു ചെയ്തു. പുനപരിശോധനാ ഹര്‍ജിയില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. 2001 ജനവരി ആറിന് ആലുവയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
2009ല്‍ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചിരുന്നു. തുടര്‍ന്ന് നല്കിയ പുനപരിശോധനാ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും തള്ളി. വധശിക്ഷക്കെതിരായ പുനപരിശോധനാ ഹര്‍ജികളില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സുപ്രീം കോടതിയുടെ 2014ലെ നിര്‍ണായക വിധിയാണ് കേസില്‍ വഴിത്തിരിവായത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും പുനപരിശോധനാ ഹര്‍ജി നല്കി. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ വിധിയുണ്ടായത്.
പ്രതി കൊടും ക്രിമിനല്‍ ആണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ശരിവെക്കുന്ന തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. കുറ്റകൃത്യം സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തലിന് തെളിവില്ല. സമൂഹത്തിലുണ്ടായ ഞെട്ടല്‍ കണക്കിലെടുത്ത് വധശിക്ഷ വിധിക്കുന്നത് അംഗീകരിക്കാനാകില്ല. ആന്റണിയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത കോടതി പാവപ്പെവര്‍ക്ക് മെച്ചപ്പെട്ട നിയമ സഹായം ലഭിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി.
ആലുവ പൈപ്പ്ലൈന് റോഡില്‍ മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിയന്, ഭാര്യ ബേബി, മക്കളായ ജെയ്മോന്, ദിവ്യ, മറ്റ് ബന്ധുക്കളായ ക്ലാര തൊമ്മി, കൊച്ചുറാണി എന്നിവരെ ഇവരുടെ അകന്ന ബന്ധുവായ ആന്റണി കൊലപ്പെടുത്തിയെന്നാണ് കോടതി കണ്ടെത്തിയത്. ആലുവ മുന്‍സിപ്പല്‍ ഓഫീസില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിന് പണം നല്‍കാമെന്ന് കൊച്ചുറാണി വാഗ്ദാനം ചെയ്തിരുന്നു. ഇത് നല്‍കാത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. സിബിഐയാണ് കേസ് അന്വേഷിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ ആന്റണിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: