കൊച്ചി: പുനപ്പരിശോധനാ ഹര്‍ജിയിലൂടെ പുനര്ജന്മം കിട്ടിയ മാഞ്ഞുരാന്‍ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് ഉടന്‍ പുറത്തിറങ്ങാനാവുമോ? തൂക്കുകയറില്‍നിന്ന് ജീവിതത്തിലേക്ക് തിരികെയിറങ്ങുമ്പോള്‍ ജയില്‍ ശിക്ഷ 12 വര്‍ഷം തികച്ചുകഴിഞ്ഞു ഇയാള്‍. വിചാരണത്തടവ് കാലാവധിയും പരിഗണിച്ച് ഇളവുകളും ആനുൂകൂല്യങ്ങളും കണക്കാക്കുമ്പോള്‍ ജീവിപര്യന്തം ശിക്ഷയുടെ കാലമെത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്.
പതിനേഴ് വര്‍ഷം മുമ്പ്, 2001 ജനുവരി ആറിനായിരുന്നു ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത, നാടിനെ നടുക്കിയ, ആലുവ മാഞ്ഞൂരാന് കൊലപാതകം. മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (47) ഭാര്യ ബേബി (42), മക്കളായ ജെയ്മോന് (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും പതിനാറാണ്ട് പിന്നിടുമ്പോഴും കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല.
നഗരമധ്യത്തിലെ കൊലപാതകം
ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാന് വീട്ടില്‍ പാതിരാത്രിയായിരുന്നു സംഭവം. വ്യാപാരിയായിരുന്ന മാഞ്ഞൂരാന് അഗസ്റ്റിന്റെ കുടുംബം ഒന്നടങ്കം ഇല്ലാതാക്കിയായിരുന്നു ആ കൂട്ടക്കൊല. കോടികളുടെ സമ്പത്തിന് അവകാശിയായി ആരെയും ശേഷിപ്പിക്കാതെ നടത്തിയ കൂട്ടക്കൊല. പോലീസും കോടതികളും ആന്റണിയെന്ന ഏക പ്രതിയില്‍ ഉറച്ചു നില്‍ക്കുമ്പോഴും നാട്ടുകാരുടെ സംശയത്തിന് ഇന്നും അറുതിയില്ല.
മാഞ്ഞൂരാന് കുടുംബാംഗത്തെപ്പോലെയായിരുന്നു പ്രതി ആന്റണി. സര്‍വസ്വാതന്ത്ര്യവും വീട്ടിലുണ്ടായിരുന്നു. കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നു കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് അന്വേഷണങ്ങളിലെ കണ്ടെത്തല്‍.
വിദേശത്ത് ജോലിക്ക് പോകാന്‍ ആന്റണിക്ക് കൊല്ലപ്പെട്ട കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. വിസ തരപ്പെട്ടപ്പോള്‍ അവസാന സമയം പണം നല്കാന് കൊച്ചുറാണി തയാറായില്ല. ഇതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊന്നു. തെളിവു നശിപ്പിക്കാന്‍, സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ ആസൂത്രിതമായി കൊലപ്പെടുത്തി, എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
നിഗമനങ്ങളിലെ ദുരൂഹത
കൃത്യത്തിനുശേഷം തീവണ്ടിമാര്‍ഗം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് ജോലിക്കായി പോയി. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ ആന്റണി സംശയത്തിന്റെ നിഴലിലായിരുന്നു. ആന്റണിയുടെ തിരോധാനം ശ്രദ്ധിച്ച ലോക്കല്‍ പോലീസുതന്നെ ബലമായ സംശയം ഉന്നയിച്ചിരുന്നു. പിന്നീട് തന്ത്രപൂര്‍വം ആന്റണിയെ വിദേശത്ത് നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിന്റെ പലഘട്ടങ്ങളിലും കുറ്റം സമ്മതിച്ച പ്രതി ആന്റണി പിന്നീട് പലപ്പോഴും ഇതു മാറ്റി പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി. അതേസമയം മറ്റാര്‍ക്കോവേണ്ടി ആന്റണി സ്വയം കുറ്റം ഏറ്റെടുത്തതാണെന്നാണ് പലരും പറയുന്നത്. മാഞ്ഞൂരാന് കുടുംബത്തെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രണം ചെയ്ത വന്‍ ഗുഢാലോചനയായിരുന്നു ഈ ആറ് കൊലപാതകങ്ങളെന്ന് കരുതുന്നവരും ഉണ്ട്. ഇതെല്ലാം നിഗമനങ്ങള്‍ മാത്രമായിരുന്നു.
അടിസ്ഥാനം സാഹചര്യ തെളിവുകള്‍ മാത്രം
2001 ല്‍ നടന്ന മാഞ്ഞൂരാന് കൂട്ടക്കൊലകേസില്‍ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയുടെ മുന്നിലെത്തിയെങ്കിലും ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചു നീക്കുംവിധം കൂട്ടക്കൊല നടത്തിയെന്ന വിലയിരുത്തലിന് ഇളവ് ലഭിച്ചില്ല.
ആന്റണി ഇതിനകം പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷത്തോളം തടവ് ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞു. ദൃക്സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.
ആദ്യം സംസ്ഥാന പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ച് ആന്റണിയാണ് പ്രതി എന്ന് കണ്ടെത്തി. സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി. കെമാല്‍ പാഷയാണ് കേസില്‍ ആന്റണിയ്ക്ക് വധശിക്ഷ വിധിച്ചത്. വിധി പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവക്കുകയായിരുന്നു. തുടര്‍ന്ന് നല്കിയ പുനപ്പരിശോധന ഹര്‍ജിയിലാണ് വധശിക്ഷ ജീവപര്യന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: