സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും പിറകെയുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. പല കഷ്ടപ്പാടുകളും സഹിച്ച്, പട്ടിണി കിടന്ന് ധനം സമ്പാദിക്കും. എല്ലാ ഐശ്വര്യങ്ങളും എനിക്ക് വേണമെന്ന് ശഠിക്കും. എത്രതന്നെ നേടിയാലും മതിവരില്ല. ജ്ഞാനപ്പാനയില്‍ പൂന്താനം പാടിയതുപോലെ
പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരംപണം കൈയിലുണ്ടാകുമ്പോള്‍
അയുതമാകിലാശ്ചര്യമെന്നതും… എന്നാണ് കണക്ക്.
ഈ നെട്ടോട്ടത്തിനിടെ മറ്റുള്ളവരുടെ ദുരിതം നാം കാണാതെപോകുന്നു. കണ്ടാലോ? കണ്ടില്ലെന്ന നാട്യവും. ഭൂമിയിലെ ജീവിതത്തിനിടെ സ്വരുക്കൂട്ടുന്ന ധനമൊന്നും നാം അനുഭവിക്കുന്നില്ല. ചെലവഴിക്കേണ്ട നേരത്തും സമ്പാദിച്ചുകൊണ്ടിരിക്കും. ചെലവഴിക്കാന്‍ മറന്നുപോകും. ഒടുവില്‍ ജീവനും കൊണ്ട് മരണം കടന്നു കഴിയുമ്പോള്‍ ധനം കൂടെ കൊണ്ടുപോകാന്‍ ആര്‍ക്കു കഴിയും?
എല്ലാം സ്വഗൃഹത്തില്‍ ഉപേക്ഷിക്കും. സ്വജനങ്ങള്‍ക്കായി. എന്നാല്‍, അവര്‍ക്കും സംഭവിക്കാന്‍ പോകുന്നത് ഇതു തന്നെയെന്ന് അറിയണം. സ്വരുക്കൂട്ടിയതൊന്നും അനുഭവിക്കാന്‍ കഴിയാതെ അവരും ശ്മശാനത്തില്‍ എത്തും. ഈ ലോകത്തു നിന്ന് നേടിയ സമ്പത്തോ, ബന്ധങ്ങളോ നാം പരലോകത്തേക്ക് കൊണ്ടുപോകുന്നില്ല. കൊണ്ടുപോകുന്നതാകട്ടെ പുണ്യപാപങ്ങള്‍ മാത്രം. ഓരോ ദുഷ്ചെയ്തികളുടെ ഫലവും നാംതന്നെ അനുഭവിക്കേണ്ടതായി വരും. ഓരോ പുണ്യകര്‍മങ്ങളുടെ സത്ഫലവും നമ്മേ തേടിയെത്തും. ഇതറിഞ്ഞുവേണം ജീവിതം. ഇതറിഞ്ഞുവേണം സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും.
നീതിസാരം പറയുന്നതിങ്ങനെ:
അര്ഥഃഗൃഹേ നിവര്‍ത്തന്തേ
ശ്മശാനേ പുത്ര ബാന്ധവാഃ
സുകൃതം ദുഷ്കൃതം ചൈവ
ഗച്ഛന്തമനുഗച്ഛതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: