മുല്ലപ്പെരിയാറില്‍ പുതിയ ഡാം: ആവശ്യത്തില്‍ ഉറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. കേരളം ഈ ആവശ്യം ഉന്നയിച്ചെങ്കിലും അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. നദീജല കൈമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിരന്തരമായി കരാര്‍ ലംഘനം നടത്തുന്നതായുള്ള പരാതിയാണ് കേരളത്തിനുള്ളത്. കരാറില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ നിയമോപദേശങ്ങള്‍ തേടേണ്ടതുണ്ട്, മുഖ്യമന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ തീരവാസികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കിയിലാണ് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന കൊടുക്കേണ്ടത്. അക്കാര്യം പരിശോധിക്കാന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്പര ധാരണയില്‍ എത്തിച്ചേരാനാകാത്തതിനാല്‍ കരാര്‍ അവലോകനം ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷ പ്രചാരണം: 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ ജില്ലകളിലായി 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് 44, ലേഖനങ്ങളുടെ പേരില്‍ രണ്ട്, പ്രസംഗങ്ങള്‍ക്ക് നാല്, മറ്റ് സംഭവങ്ങളില്‍ 10 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പോലീസ് ജില്ലാ സൈബര്‍ സെല്ലുകള്‍ സൈബര്‍ ഡോം ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുഖേന നിരീക്ഷണം ശക്തമാക്കി. പോലീസിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനായി പുതിയ വനിതാ പോലീസ് ബറ്റാലിയന് ആരംഭിച്ചിട്ടുണ്ടെന്നും ഇതില്‍ 451 പേര്‍ക്ക് നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
എടിഎമ്മുകള്‍ക്ക് മതിയായ സുരക്ഷയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എടിഎമ്മുകളില്‍ മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാണോ എന്ന് സ്ഥിരമായി പരിശോധിക്കണമെന്നും ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നഗരസഭ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച 1,15,296 പരസ്യ ബോര്‍ഡുകളും ബാനറുകളും ഇതുവരെ നഗരസഭകളും 1,88,413 ബോര്‍ഡുകള്‍ പഞ്ചായത്തുകളും നീക്കം ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന് നിയമസഭയെ അറിയിച്ചു.
പ്രളയം: സപ്ലൈകോയ്ക്ക് 120 കോടി നഷ്ടം
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സപ്ലൈകോ ഗോഡൗണുകളില്‍ വെള്ളം കയറി നെല്ലും അരിയും നശിച്ച വകയില്‍ 120 കോടിയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി പി. തിലോത്തമന് നിയമസഭയെ അറിയിച്ചു.
50 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 2018-19 വര്‍ഷത്തില്‍ 50 പുതിയ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. നിലവില്‍ 202 പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2016-17 സാമ്പത്തിക വര്‍ഷം 7480 പേര്‍ക്കും 2017-18 വര്‍ഷത്തില്‍ 7949 പേര്‍ക്കും കാര്‍ഷിക കടാശ്വാസം നല്കിയെന്നു മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. ആകെ 397.66 കോടി രൂപയാണ് വിതരണം ചെയ്തത്. കര്‍ഷകരുടെ പെന്ഷന് 1000 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ധിപ്പിച്ചതിലൂടെ കൃഷി വകുപ്പിന് 59.45 കോടിയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 2,90,908 കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: