കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് നൂറ്റാണ്ടിന് അടുത്തായി. എന്നിട്ടും അവര്‍ക്ക് ഭാരത മണ്ണില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് ഉണ്ടായിരുന്ന സ്വാധീന മേഖലകള്‍ നഷ്ടപ്പെട്ടുവരുന്നു. പ്രസക്തി നഷ്ടപ്പെട്ട പാര്‍ട്ടി ഏതെങ്കിലും വിധത്തില്‍ ജനങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുകയാണ്. കമ്മ്യൂണിസ്റ്റ് സംഘടനാ രീതിയില്‍ അട്ടിമറി, വഞ്ചന, നുഴഞ്ഞുകയറ്റം, വ്യാജപ്രചാരണവും പ്രദര്‍ശനവും എന്നിവ എല്ലാം ഉപയോഗിക്കാറുണ്ട്. ഇവ ഭരണകൂടത്തിനും അധികാരകേന്ദ്രങ്ങള്‍ക്കും എതിരെ മാത്രമല്ല, വ്യക്തികള്‍ക്കെതിരെയും പ്രയോഗിക്കാറുണ്ട്.
സിപിഎം ജനസ്വാധീനം നേടാന്‍ വിവിധ രീതികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യകാലത്ത് ദേശീയതയേയും ദേശീയനേതാക്കളെയും അധിക്ഷേപിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇത് ജനപിന്തുണ ഇല്ലാതാക്കുമെന്ന് മനസ്സിലായപ്പോള്‍ ഇതിന് വിരുദ്ധമായ രീതി സ്വീകരിച്ചു. മഹാത്മാക്കളുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്ന പ്രചാരണം ആരംഭിച്ചു. രണ്ടു ലക്ഷ്യങ്ങളാണ് ഇതിനുണ്ടായിരുന്നത്.
ഒന്ന്: മഹാത്മാക്കളുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് ജനങ്ങളില്‍ ധാരണ പരത്തുക. അതിനുശേഷം കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ മഹാത്മാക്കളുടേതാണെന്ന് പ്രചരിപ്പിക്കുക.
രണ്ട്: ഇങ്ങനെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനഹൃദയങ്ങളില്‍ പ്രച്ഛന്നവേഷം ധരിച്ചു കടന്നുകൂടുന്നു. അതോടൊപ്പം മഹാത്മാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യം പരാജയപ്പെടുത്താനും സാധിക്കുന്നു.
കേരളത്തിലെ നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തങ്ങളാണെന്ന അവകാശവാദം സിപിഎം ഉന്നയിക്കുന്നു. സ്വാമി വിവേകാനന്ദന് മലബാറില്‍ കണ്ട ജാതി വിവേചനവും ക്രൂരതയും മുന്‍നിര്‍ത്തിയാണ് കേരളത്തെ (മലബാറിനെ) ഭ്രാന്താലയം എന്നു വിളിച്ചത്.
സിപിഎം നടത്തുന്ന പ്രചാരണ പരിപാടിക്ക് ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന തലക്കെട്ട് നല്കിയിരിക്കുന്നു. സ്വാമികള്‍ കേരളത്തെ (മലബാറിനെ) ഭ്രാന്താലയമെന്ന് വിളിച്ചതിനെ ഇത് ഓര്‍മ്മിപ്പിക്കുന്നു. മാത്രമല്ല, ഇന്നത്തെ കേരളം ഭ്രാന്താലയമല്ലെന്നും, ചിലര്‍ അതിനെ തിരികെ ഭ്രാന്താലയമാക്കുന്നതിന് ശ്രമിക്കുന്നുവെന്നുമുള്ള ധ്വനി അതിലുണ്ട്. അതോടൊപ്പം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുന്നവരെ ചെറുക്കുന്നതു സിപിഎം ആണെന്ന അവകാശവാദവും. എന്താണ് വസ്തുത എന്ന് പരിശോധിക്കാം.
അമേരിക്കയില്‍നിന്ന് മടങ്ങിയതിനുശേഷം മദിരാശിയില്‍ യുവാക്കളോട് ‘ഇന്ത്യയുടെ ഭാവി’യെപ്പറ്റി സംസാരിക്കുമ്പോള്‍ സ്വാമികളുടെ ശബ്ദം ഇടിമുഴക്കമായി. ”മലബാറില്‍ ഞാന്‍ കണ്ടതിനേക്കാള്‍ കവിഞ്ഞ വിഡ്ഢിത്തം ഇതിനുമുമ്പ് ലോകത്തില്‍ എവിടെയങ്കെിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണര്‍ നടക്കുന്ന തെരുവുകളില്‍ക്കൂടി പാവപ്പെട്ട പറയന് നടന്നുകൂടാ. പക്ഷേ സങ്കീര്‍ണമായ ഒരു ഇംഗ്ലീഷ് പേര് അല്ലെങ്കില്‍ ഒരു മുഹമ്മദീയ പേര്് സ്വീകരിച്ചാല്‍ മതി, എല്ലാം ഭദ്രമായി! ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും! അവര്‍ അവരുടെ പെരുമാറ്റം നന്നാക്കുകയും അറിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നതുവരെ, അവരോട് ഭാരതത്തിലെ മറ്റു വംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും കൂടി പെരുമാറണമെന്നല്ലാതെ മറ്റെന്തു തീരുമാനത്തില്‍ നിങ്ങളെത്തും? ഇത്തരം നീചവും പൈശാചികവുമായ ആചാരങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഇക്കൂട്ടര്‍ക്കു ലജ്ജയില്ലല്ലോ! അവര്‍ സ്വന്തം സന്തതികളെ പട്ടിണികിടന്ന് മരിക്കാന്‍ വിടുന്നു: അവര്‍ മറ്റൊരു മതം സ്വീകരിച്ചാലോ, അവരെ വെടിപ്പായി പോറ്റുന്നു. ജാതികള്‍ തമ്മില്‍ ഇവിടെ പോരാട്ടം ഉണ്ടായിക്കൂടാ.”
ഖേത്രിയിലെ പണ്ഡിറ്റ് ശങ്കര്‍ലാലിന് വിവേകാനന്ദന് എഴുതി: ”എന്തു പരിഹാസ്യമായ നിലയിലാണ് നമ്മള് എത്തിച്ചേര്‍ന്നിട്ടുള്ളത്? ഒരു തോട്ടി (ഭംഗി) ഭംഗിയായി തന്നെ ഒരുത്തന്റെ അടുത്തെത്തിയാല്‍ അയാളെ പ്ലേഗുപോലെ കരുതി അടുപ്പിക്കുകയില്ല. ഒരു പാതിരി ചില വാക്കുകള്‍ ഉച്ചരിച്ച് ഒരു പാത്രം വെള്ളത്തില്‍നിന്ന് അല്‍പ്പം അയാളുടെ തലയില്‍ പകര്‍ന്നതിനുശേഷം, കീറിപ്പാറിയതായാലും ഒരു കോട്ടു ധരിച്ചയാള്‍ ഒരു യാഥാസ്ഥിതിക ഹിന്ദുവിന്റെ വീട്ടില്‍ വന്നാല്‍ അയാളെ െൈകകൊടുത്ത് സ്വാഗതംചെയ്ത് കസേര നല്കി ആദരിക്കാതിരിക്കാന്‍ ധൈര്യമുള്ള ഒരാളെ കാണാന്‍ തന്നെ വിഷമമാണ്. വിഡ്ഢിത്തം ഇതിനപ്പുറം പേകാന്‍ വിഷമമാണ്. തെക്കന്‍ ദിക്കുകളില്‍ പാതിരിമാര്‍ എന്താണ് ചെയ്യുന്നതെന്ന് ഒന്നു വന്നുകാണൂ. താണജാതിക്കാരെ ലക്ഷക്കണക്കിനാണവര്‍ മതപരിവര്‍ത്തനം ചെയ്യുന്നത്. ഇന്ത്യയില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന തിരുവിതാംകൂറില്‍- ഓരോ ഇഞ്ച് ഭൂമിയും ബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ള നാട്ടില്‍- നാലില്‍ ഒരു ഭാഗം ക്രിസ്ത്യാനികള്‍ ആയിക്കഴിഞ്ഞു. അതിന് ഞാനവരെ കുറ്റംപറയില്ല. ദൈവമേ! എന്നാണ് മനുഷ്യന് മനുഷ്യനെ സഹോദരരായി കാണുക.”
സ്വാമികളുടെ വാക്കുകള്‍ ജാതി വിവേചനത്തിനും പീഡനത്തിനും എതിരെയുള്ളതാണെന്ന് വ്യാപകമായി കരുതപ്പെടുന്നു. ഈ പശ്ചാത്തലമാണ് സിപിഎം ‘കേരളത്തെ ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യം സ്വീകരിക്കാന്‍ കാരണം.എന്തായിരുന്നു സ്വാമി വിവേകാനന്ദന് ഉദ്ദേശിച്ചത്? മഹാത്മാക്കളുടെ വാക്കുകള്‍ പൂര്‍ണമായി എടുത്തു വേണം വിലയിരുത്താന്‍. ഭാഗികമായി എടുത്താല്‍ കേന്ദ്ര ആശയം നഷ്ടപ്പെട്ടു പോകും.
സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റക്കുറച്ചിലോടെ ജാതി വിവേചനം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ മഹറുകളുടെ സ്ഥിതി ദയനീയമായിരുന്നു.
”മഹര്‍ ജാതിയില്‍പ്പെട്ടവര്‍ തൊട്ടുകൂടാത്തവര്‍ ആയിരുന്നു. അവര്‍ പീഡനങ്ങള്‍ക്കു വിധേയരായി. സവര്‍ണ ഹിന്ദുക്കള്‍ നടക്കുന്ന റോഡ്, മഹറുകള്‍ നടന്ന് അശുദ്ധമാകാതിരിക്കാന്‍ കോണകത്തില്‍ ചൂല് കെട്ടി നടന്നു. പോകുന്ന വഴിയില്‍ അവരുടെ കാല്‍പ്പാടുകള്‍ മായ്ക്കണമായിരുന്നു. അതേപോലെ അവരുടെ തുപ്പല് റോഡില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ ഒരു മണ്‍കലം കെട്ടി വേണം നടക്കാന്‍.”
ഇത്രയും ക്രൂരമായ ജാതിവിവേചനം നടത്തിയവരെ സ്വാമികള്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ അവരെയൊന്നും മനോരോഗികള്‍ എന്നു വിളിക്കുന്നില്ല. മലബാറികളെ മാത്രം മനോരോഗികള്‍ എന്നു വിളിക്കാന്‍ കാരണമെന്താണ്? ജാതിക്കെതിരെ നിലപാടെടുക്കാന്‍ ജാതി വിവേചനത്തിലെ ക്രൂരത എടുത്തുകാണിച്ചാല്‍ മതി. സ്വാമികള്‍ അതല്ല ചെയ്യുന്നത്. ഈ ക്രൂരമായ ജാതി വിവേചനം അവര്‍ണ ഹിന്ദുക്കള്‍ വലിയതോതില്‍ മതം മാറിപ്പോകുന്നതിന് കാരണമാകുന്നു എന്നത് ഊന്നിപ്പറയുകയാണ്. അതായത്് ജാതി വിവേചനത്തെ സ്വാമികള്‍ എതിര്‍ത്തു എന്നത് ശരിയാണ്. എന്നാല്‍ അതിനുള്ള പ്രധാന കാരണം ജാതി പീഡനമല്ല, അവര്‍ണ്ണ ഹിന്ദുക്കളുടെ മതംമാറ്റത്തിന് കാരണമാകുന്നു എന്നതാണ്. അതുകൊണ്ടാണ് മതം മാറിപ്പോയവരെ താന്‍ കുറ്റപ്പെടുത്തുകയില്ല എന്നും, എന്നാണ് ഈ ജാതിപ്പോര് അവസാനിക്കുക എന്നും പറയുന്നത്. താനവരെ കുറ്റപ്പെടുത്തുകയില്ല എന്നു പറയുമ്പോള്‍ അവര്‍ ചെയ്തത് സാധാരണ ഗതിയില്‍ കുറ്റപ്പെടുത്തേണ്ട ഒന്നാണെന്ന സൂചനയുണ്ട്. എന്നാല്‍ ആ കുറ്റങ്ങള്‍ അവര്‍ ചെയ്തത് മറ്റു പോംവഴികളില്ലാത്തതിനാലാണ് എന്നതുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്നില്ല എന്നതാണ്.
(അവസാനിക്കുന്നില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: