കോണ്‍ഗ്രസ്ക്കൊടുങ്കാറ്റ് വീശി, രാഹുല്‍ തരംഗത്തില്‍ ബിജെപി കട പുഴകി, കോണ്‍ഗ്രസ് തിരിച്ചുവരവ് എന്നൊക്കെ പറയാന്‍ തക്കവണ്ണമൊന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ സംഭവിച്ചിട്ടില്ല. മാധ്യമങ്ങളുടെ ആഘോഷവാര്‍ത്തകള്‍ക്കുപിന്നില്‍ മോദി-ബിജെപി വിരോധമാണ്. അടുത്ത കാലത്ത്, ബിജെപി അല്ലാതെ ഒരു പാര്‍ട്ടി ജയിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക ആവേശവും.
കേവല ഭൂരിപക്ഷം നേടി ബിജെപി ഭരിച്ചിരുന്ന രണ്ടുസംസ്ഥാനത്തുപോലും കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ തൂക്കു സഭയിലാണ് ഏറെ ആഘോഷിക്കപ്പെടുന്ന കോണ്‍ഗ്രസ് വിജയം! അവര്‍ ഭരിച്ചിരുന്ന മിസോറാമില്‍ മുഖ്യന്ത്രിയടക്കം തോറ്റ്, ഭരണം പോയി. തെലങ്കാനയിലും മുങ്ങിപ്പോയി. ആകെ കോണ്‍ഗ്രസിന് എടുത്തു പറയാവുന്ന ഛത്തീസ്ഗഡിലാണ്.
മധ്യപ്രദേശ്
ഹിന്ദി ഹൃദയ ഭൂമിയില്‍ 15 കൊല്ലം ബിജെപി ഭരിച്ചിട്ടും, അവിടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമുള്ള സര്‍ക്കാരുണ്ടാക്കാനാവാതെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനേ കോണ്‍ഗ്രസിനായുള്ളൂ. ഒരു തൂക്കു മന്ത്രിസഭയുണ്ടാക്കിയതാണോ വമ്പന്‍ വിജയം ആയിപ്പറയുന്നത്?
കഴിഞ്ഞ മൂന്നുവട്ടവും ബിജെപി മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമ്പോള്‍ ബിജെപി നേടിയത് വലിയ ഭൂരിപക്ഷമാണ്. അതായത്, 115 സീറ്റുകള്‍ വേണ്ടിടത്ത് 230 അംഗസഭയില്‍ 165 സീറ്റായിരുന്നു 2013ല്‍ ബിജെപിക്ക്. കോണ്‍ഗ്രസ് അന്ന് ജയിച്ചത് 58 സീറ്റില്‍. 2003 ല്‍ കോണ്‍ഗ്രസിനെ നിലം പരിശാക്കിയത് 173 സീറ്റുകള്‍ നേടിയും. 15 വര്‍ഷം തുടര്‍ച്ചായി സംസ്ഥാനം ഭരിച്ച ബിജെപി കേവലം 50 സീറ്റില്‍ താഴെയാണ് കോണ്‍ഗ്രസിനെ മുക്കിയത്. ഇത്തവണ 100 സീറ്റും കടന്ന് 109 സീറ്റില്‍ എത്തി ഫോട്ടോ ഫിനിഷിലാണ് ബിജെപിയുടെ തോല്‍വി. 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം ബിജെപിയേക്കള്‍ താഴെയാണ്- അതായത് ഇത്തവണ ബിജെപിക്ക് 41% വോട്ട്, കോണ്‍ഗ്രസിന് 40.9%. ഇതാണോ രാഹുല്‍ ഗാന്ധി മാജിക്ക്…? എവിടെ കോണ്‍ഗ്രസ് സുനാമി? ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തേരോട്ടമെന്നൊക്കെ പറയുമ്പോള്‍ അത് അതിശയോക്തിക്കും അപ്പുറത്തല്ലേ?
രാജസ്ഥാന്
രാജസ്ഥാനില്‍ അഞ്ചുവര്‍ഷവും ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരിക്കുന്നതാണ് ഏറെ നാളായി പതിവ്. ഭരിക്കാന്‍ 100 സീറ്റില്‍ വിജയം വേണ്ടിടത്ത് കഴിഞ്ഞ തവണ ബിജെപി 161 സീറ്റിന്റെ വമ്പിച്ച വിജയം നേടി. അന്ന് കോണ്‍ഗ്രസിനെ 30 സീറ്റില്‍ ഒതുക്കി. ഇത്തവണ വന്‍വിജയം നേടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം പോലും കിട്ടിയോ? ഇല്ല. ചിലരെ കൂട്ടിയപ്പോളാണ് ഭരണസംഖ്യ ആയത്. ബിജെപി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചപ്പോഴൊക്കെ 100 സീറ്റില്‍ കൂടുതല്‍ നേടിയിരുന്നു. 2013ല്‍ 161 സീറ്റും 2003 ല്‍ 120 സീറ്റും ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസിന് രാജസ്ഥാനില്‍ 100 സീറ്റെത്തിയത് രണ്ടു പതിറ്റാണ്ടു മുമ്പ് മാത്രമാണ്.
രാജസ്ഥാനിലെ വോട്ട് വിഹിതം നോക്കിയാല്‍, കോണ്‍ഗ്രസ് വിജയം കൊടുങ്കാറ്റോ കോളിളക്കമോ അല്ലെന്ന് മനസിലാവും. ബിജെപിക്ക് 38.8% വോട്ടുകിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 39.78%, ഒരു ശതമാനം മാത്രം അധികം. കഷ്ടിച്ച് കടന്നു കൂടിയതാണ് കോണ്‍ഗ്രസ്.
മിസോറാം
പത്തുവര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ഭരണംതന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദയനീയമായി നഷ്ടമായതാണോ കോണ്‍ഗ്രസ് കൊടുങ്കാറ്റ്! മാത്രമല്ല മിസോറം തെരഞ്ഞെടുപ്പ് തോല്‍വിയോടെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒന്നടങ്കം ഒരുകാലത്ത് അടക്കി ഭരിച്ചിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ന് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് മുക്ത കിഴക്കേ ഇന്ത്യ ആയി മാറി. ഒരു കാലത്ത് ഏഴ് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം ഉണ്ടായിരുന്നു. ഇന്ന് ബിജെപി കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏതാണ്ട് മുഴുവനായിത്തന്നെ പിടിച്ചു കഴിഞ്ഞു.
തെലങ്കാന
ഒരിക്കല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതാപം കൊടികുത്തി വാണിരുന്ന ആന്ധ്രയുടെ ഭാഗമാണ് തെലങ്കാന എന്നതു മറക്കരുത്. മോദിയെ താഴെയിറക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ കൂടെ മഹാസഖ്യം ഉണ്ടാക്കിയാണ് രാഹുല്‍ കോണ്‍ഗ്രസ് തെലങ്കാനയിലിറങ്ങിയത്. കോണ്‍ഗ്രസ് അവിടെ നില്ക്കട്ടെ, ആന്ധ്രയിലെ കരുത്തന് എന്നു രാഹുല്‍ പറഞ്ഞ ചന്ദ്രബാബു നായിഡുവിന് രണ്ടുസീറ്റാണ് കിട്ടിയത്. പതിറ്റാണ്ടുകള്‍ ആന്ധ്ര ഭരിച്ച കോണ്‍ഗ്രസ് നേടിയത് കേവലം 19 സീറ്റാണ്. ആകെയുള്ളത് 119 സീറ്റ്. ഇതാണോ, ലോകസഭാ തെരെഞ്ഞടുപ്പില്‍ മോദിയെ തോല്‍പ്പിക്കാന്‍ രാഹുലിന്റെ മഹാസഖ്യം? കോണ്‍ഗ്രസ് വോട്ട് വിഹിതം 28% മാത്രം. ഒറ്റസീറ്റില്‍ മാത്രം ജയിച്ച ബിജെപി നേടിയ വോട്ട് വിഹിതം ഏഴ് ശതമാനത്തിനടുത്താണ്. എവിടെയാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്? കാണാന്‍ കഴിയുന്നില്ല.
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലേതു മാത്രമാണ് വിജയം. 90ല്‍ 68 സീറ്റുകള്‍ നേടി നല്ല ഭൂരിപക്ഷത്തിലാണ് ആ വിജയം. ജനോപകാരപ്രദമായ മികച്ച പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ബിജെപി പരാജയപ്പെട്ടു. കാരണം ഒരുപക്ഷേ രാഷ്ട്രീയത്തിന് പുറത്ത് നിന്നാകാം. നക്സല്‍ വാദികളുടെയും മതംമാറ്റ മാഫിയയുടെയും വിളനിലമാണ് ഛത്തീസ്ഗഡിലെ ഗ്രാമങ്ങള്‍.
ബിജെപിക്ക് ഒരേസമയം രണ്ട് എതിരാളികള്‍ വന്നു. പിന്നാക്ക-വനവാസി വിഭാഗം ഏറെയുള്ള സംസ്ഥാനത്ത് അജിത് ജോഗി-മായാവതി സഖ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. പുതിയ മൂന്നാം ശക്തിയായി സഖ്യം വന്നു. അതിനുമേല്‍പ്പറഞ്ഞ ചില രാഷ്ട്രീയ ബാഹ്യശക്തികളുടെ സ്വാധീനവും ചേര്‍ന്നപ്പോള്‍ സര്‍ക്കാരിനെതിരേ വോട്ടുവീണിട്ടുണ്ടാകാം. ബിജെപി തെരെഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ആദ്യമല്ല. ജനാധിപത്യമാണ്, ജനങ്ങളാണ് വിധി എഴുതുന്നത്. അതിനാല്‍ ജയിച്ചാല്‍ ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും, തോറ്റാല്‍ വിനയത്തോടെ അതു അംഗീകരിച്ചു തെറ്റുതിരുത്തും. അതിനു പോന്ന കരുത്തുറ്റ സംഘടനാ സംവിധാനമാണ് ബിജെപിക്കുള്ളത്.
പാവപ്പെട്ട ചായവില്‍പ്പനക്കാരന്റെ മകനെ പ്രധാനമന്ത്രിയാക്കും, കര്‍ഷകന്റെ മകനെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമാക്കും. വീട്ടമ്മയെ അടുക്കളയില്‍ നിന്നു കണ്ടെത്തി രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയാക്കും. പത്രം വിറ്റുനടന്ന് പില്ക്കാലത്ത് ശാസ്ത്രജ്ഞനായ മഹാനെ രാഷ്ട്രപതിയാക്കും. അങ്ങനെ അനേകം അനേകം കഥകള്‍ പറയാന്‍ ബിജെപിക്ക് ഉണ്ടാകും. അല്ലാതെ ഒരു കുടുംബത്തിന്റെ മാത്രം അധീനതയിലുള്ള അപ്പനും ഞാനും സുഭദ്രയും ചേര്‍ന്ന ട്രസ്റ്റല്ല ബിജെപിയുടെ ജനാധിപത്യം. നെഹ്റു കുടുംബം ഇല്ലാതെ കോണ്‍ഗ്രസ് ഇല്ല എന്നു പറഞ്ഞ അവസ്ഥ ബിജെപിക്ക് ഉണ്ടാവില്ല.
തോറ്റാല്‍, പ്രധാനമന്ത്രി പറഞ്ഞത് പോലെ, വിനയത്തോടെ ജനഹിതം അനുസരിക്കുക, സ്വീകരിക്കുക, തെറ്റുപറ്റിയത് തിരുത്തുക, വീണ്ടും ശക്തിയോടെ മത്സരിച്ചു ജനമനസ്സില്‍ ഇടംനേടി വിജയിക്കുക. തോറ്റാല്‍ വോട്ടിങ് യന്ത്രത്തെ, തെരഞ്ഞെടുപ്പു കമ്മീഷനെ, ജനാധിപത്യ സംവിധാനത്തെ ചീത്തവിളിക്കുക. എതിര്‍പാര്‍ട്ടിയെ ജയിപ്പിച്ച ജനതയെ വംശീയമായി അധിക്ഷേപിക്കുക തുടങ്ങിയവയാണ് ചിലര്‍ ചെയ്തു പോരുന്നത്. ജയിച്ചാല്‍ ഈ വോട്ടര്‍മാരെ പോലെ നല്ലവരില്ല എന്നൊക്കെ പറഞ്ഞു കളയും. ഇതൊന്നും ജനാധിപത്യമല്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: