കണ്ണൂര്‍: ശബരിമലയെ തകര്‍ക്കാനുളള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും സ്ത്രീകളുള്‍പ്പെടെയുളള സമരക്കാരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ശബരിമല വിഷയത്തില്‍ ഭരണഘടനയും ധാര്‍മ്മികതയുടേയും പേര് പറഞ്ഞ് സുപ്രീംകോടതി വിധി തിരക്കിട്ട് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പിറവം പളളിയുടെ കാര്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ നാടകം ഇരട്ടത്താപ്പാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ദാമോദരന്‍ പറഞ്ഞു. നിരവധി സുപ്രീം കോടതി വിധികള്‍ നടപ്പിലാകാതെ കിടക്കുന്ന കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിധി മാത്രം നടപാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന ധൃതി കോടാനുകോടി ഭക്തജനങ്ങളോടുളള വെല്ലുവിളിയാണ്. ശബരിമലയെ തകര്‍ക്കാനുളള ഗൂഢ നീക്കമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. അടിയന്തിരാവസ്ഥയെ പോലും നാണിപ്പിക്കുന്ന നടപടിയാണ് ഭക്തജനങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്റെ പിന്തലമുറക്കാരനായ പിണറായി സംസ്ഥാനത്ത് ഏകാധിപത്യം നടപ്പിലാക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ കോടതി വിധിയുടെ പശ്ചാത്തലം പൊതുസമൂഹം മനസ്സിലാക്കണം. കോടതിവിധിക്ക് പിന്നിലെ പ്രധാന കാരണക്കാര്‍ സിപിഎമ്മാണ്. സുപ്രീംകോടതിയും ഭരണഘടനയും ഉണ്ടാകും മുമ്പുണ്ടായ ആചാരമാണ് ശബരിമലയിലേത്. അതുകൊണ്ടുതന്നെ ഇത്തരം ആചാരങ്ങള്‍ മാറ്റുന്നത് ചര്‍ച്ചകളിലൂടെയാവണം. അയ്യപ്പ ഭക്തരുടെ വിചാരങ്ങളും വികാരങ്ങളും ഉയര്‍ത്തിക്കാട്ടുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും കള്ളക്കേസില്പ്പെടുത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഗ്യശീലന്‍ ചാലാട് സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ടി.ജ്യോതി, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.കെ.ഗിരിധരന്, ബിജെപി ജില്ലാ കമ്മിറ്റി അംഗം സുധീര്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു, എം.അര്ജ്ജുന്, വിനില്‍ കണ്ണൂര്‍, മനോജ്കുമാര്‍, സ്മിത ജയമോഹന്, ഒ.കെ.സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: