കരിന്തളം: 2017 നവംബര്‍ 27ന് മകന്റെ വീട്ടിലേക്ക് പുറപ്പെട്ട കൂവാറ്റിയിലെ ആര് തങ്കമ്മയു(75)ടെ ജീവനറ്റ ശരീരമാണ് 2018 ജുലായ് 17ന് വീട്ടിലേക്ക് തിരിച്ചെത്തിയത്. ഈ വൃദ്ധമാതാവിന് എന്താണ് സംഭവിടച്ചതെന്നോ എങ്ങനെയാണ് മരച്ചതെന്നോ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. കൂവാറ്റിയിലെ ഗോപാലന് നായരുടെ ഭാര്യയായ തങ്കമ്മ നീലേശ്വരം എല്‍ഐസി ഓഫീസില്‍ സ്വീപ്പറായിരുന്നു. നവംബര്‍ 27ന് ബങ്കളത്ത് വാടക വീട്ടില്‍ കഴിയുന്ന മകന് ശശിയുടെ വീട്ടിലേക്കെന്നും പറഞ്ഞാണ് കൂവാറ്റിയില്‍ നിന്നും ഇറങ്ങിയത്.
തിരിച്ചെത്താത്തിനെ തുടര്‍ന്ന് മകള്‍ ഉഷ ബങ്കളത്തെ സഹോദരന് ശശിയോട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് അമ്മ വീട്ടിലേക്ക് വന്നില്ലെന്നറിഞ്ഞത്. പിന്നീട് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അമ്മയെ കാണാനില്ലെന്ന് നീലേശ്വരം പോലീസില്‍ പരാതി നല്കി. നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തങ്കമ്മയുടെ ഫോട്ടോ സഹിതം പത്രങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. എന്നിട്ടും ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായില്ല. ഇതിനിടയിലാണ് ജുലൈ 15ന് പെരുമ്പാവൂരിലെ അനാഥമന്ദിരത്തില്‍ നിന്നും ബന്ധുക്കള്‍ക്ക് ഒരു സന്ദേശം ലഭിച്ചത്. തങ്കമ്മ എന്ന സ്ത്രീ മരണപ്പെട്ടിട്ടുണ്ടെന്നും ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ എന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ അനാഥ മന്ദിരത്തില്‍ ചെന്നപ്പോഴാണ് തങ്കമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ആറുമാസത്തിലേറെ കാലമായി ഇവര്‍ ഇവിടെ അന്തേവാസിയായി കഴിയുകയാണെന്നും ഇന്നലെയാണ് മരണപ്പെട്ടതെന്നും അനാഥാലയ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ എന്തുകൊണ്ട് ഇത്രയും കാലം ഇങ്ങനെ ഒരാള്‍ ഇവിടെയുള്ള കാര്യം തങ്ങളെ അറിയിച്ചില്ലെന്ന ചോദ്യത്തിന് അനാഥാലയം അധികൃതര്‍ക്ക് മറുപടിയുണ്ടായില്ല. പോലീസ് ഇവിടെ എത്തിച്ചു, തങ്ങള്‍ കഴിയുന്നതുപോലെ പരിചരിച്ചു എന്നാണ് അനാഥാലയം അധികൃതര്‍ പറഞ്ഞത്. റെയില്‍വേ സ്റ്റേഷന് റോഡില്‍ അലഞ്ഞു നടക്കുകയായിരുന്ന ഇവരെ തങ്ങള്‍ അനാഥാലയത്തിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പോലീസിന്റെ മറുപടി.
തങ്കമ്മ മരണപ്പെട്ട ശേഷം ഇവരുടെ ബാഗില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറും മേല്‍വിലാസവും വെച്ചാണ് മരണവിവരം അറിയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ ബാഗ് ഇവരെ തെരുവില്‍ കണ്ടെത്തിയ അന്നു തന്നെ പരിശോധിച്ചിരുന്നെങ്കില്‍ തങ്കമ്മക്ക് അനാഥാലയത്തില്‍ ദുരിതജീവിതം നയിക്കേണ്ടി വരുമായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പോലീസിന്റെയും അനാഥാലയം അധികൃതരുടെയും കടുത്ത അനാസ്ഥയാണ് അമ്മയുടെ ജീവന് നഷ്ടപ്പെടാനിടയാക്കിയതെന്ന് തങ്കമ്മയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മക്കളെയും കൊച്ചുമക്കളെയും ജീവനുതുല്യം സ്നേഹിച്ചിരുന്ന തങ്കമ്മ ഇവരെ വിട്ടുനില്‍ക്കുക വളരെ അപൂര്‍വ്വമായിരുന്നു. ഇടയ്ക്കിടെ ഓര്‍മ്മക്കുറവുണ്ടാകാറുണ്ടെന്നല്ലാതെ യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. കാണാതാകുന്നതിന് ഏതാനും ആഴ്ച മുമ്പ് വരെ തങ്കമ്മ തനിച്ച് നീലേശ്വരത്ത് ചെന്ന് പെന്‍ഷന്‍പണം കൈപ്പറ്റിയിരുന്നു. ഇടയ്ക്കിടെ ഒറ്റയ്ക്ക് തന്നെ ക്ഷേത്ര ദര്‍ശനത്തിനും പോകാറുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്തു നിന്നും കൂവാറ്റിയിലേക്ക് കുടിയേറിവന്ന കുടുംബമാണിവരുടേത്. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പെട്ടെന്നുണ്ടായ ഓര്‍മ്മക്കുറവില്‍ അറിയാതെ എറണാകുളത്തേക്ക് ട്രെയിന്‍ കയറിയതാകാമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.
എങ്കിലും വഴിതെറ്റിയ ഒരു വൃദ്ധമാതാവിനെ കണ്ടെത്തിയ പോലീസ് ഇവരുടെ മേല്‍വിലാസം പരിശോധിക്കുകയോ ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാതെ അനാഥാലയത്തിലേക്ക് തള്ളിവിട്ട് മരണത്തിന് കീഴ്പ്പെടുത്തിയത് ഗുരുതര കൃത്യവിലോപവും മനുഷ്യത്വരഹിതമായ നടപടിയുമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. പോലീസിനും അനാഥാലയ അധികൃതര്‍ക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനിലും പരാതി നല്‍കാനുള്ള നീക്കത്തിലാണ് തങ്കമ്മയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: