ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാന ഭീഷണി. കശുമാവിന് തോട്ടത്തിലെ കാടുവെട്ടുന്നതിനിടയില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട് ഭയന്നോടിയ തൊഴിലാളികള്‍ ആറളം ഫാം ഓഫീസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ ഫാമിലെ കശുമാവിന് തോട്ടത്തില്‍ കാട് തെളിക്കാനെത്തിയ തൊഴിലാളികളുടെ മുന്നിലേക്കാണ് കാട്ടാനകള്‍ ചിഹ്നം വിളിച്ചെത്തിയത്. ഈ സമയത്തു നാല്‍പ്പതോളം സ്ത്രീ തൊഴിലാളികള്‍ ഫാമിലെ എട്ടാം ബ്ലോക്കില്‍ തൊഴിലിലേര്‍പ്പെട്ടിരുന്നു. ഭയന്ന് വിറച്ച തൊഴിലാളികള്‍ ചിതറിഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഫാമിന്റെ ഓടന്തോട് ഓഫീസിലെത്തി പ്രതിഷേധമറിയിച്ചു. ഇതിനിടയില്‍ ഓഫീസിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ഇവര്‍ ഓഫീസിലേക്ക് ഇരച്ചുകയറുകയും ചെയ്തു.
തങ്ങളുടെ ജീവന് സുരക്ഷിതത്വം തരാതെ തൊഴിലെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ തൊഴിലാളികള്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫാമിന്റെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടറെ വിവരമറിയിക്കുകയും ജില്ലാ ഭരണകൂടം ഡിഎഫ്ഒ അടക്കമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്തു. അടുത്തദിവസം തന്നെ ആനയെ തുരത്താനുള്ള നടപടി ഉണ്ടാകുമെന്ന ഉറപ്പ് ഡിഎഫ്ഒയില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും നല്‍കിയതോടെയാണ് തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചത്.
ഫാമിലെ കാര്‍ഷിക മേഖലയിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിരുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്തിവിട്ട് ഇനി വരാത്തരീതിയില്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ മേഖല ഇനിയും അശാന്തമായി തുടരും. മുന്‍പ് രാത്രികാലങ്ങളില്‍ മാത്രമുണ്ടായിരുന്ന ആക്രമണങ്ങളും മരണങ്ങളും ഇപ്പോള്‍ പാട്ടാപ്പകള് സംഭവിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കയാണ്.
കഴിഞ്ഞ വര്‍ഷം ഏക്കര്‍ കണക്കിന് കശുമാവിന് തോട്ടങ്ങള്‍ കാട്ടാനഭീഷണി മൂലം കാശുവണ്ടി ശേഖരിക്കാതെ ഒഴിച്ചിടുകയായിരുന്നു. ഇതുമൂലം വന്‍ നഷ്ടമാണ് ഫാമിന് സംഭവിച്ചത്. ഇത്തവണയും ഇതേ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനകള്‍ മറഞ്ഞിരിക്കുന്നു എന്ന ഭയം മൂലം തൊഴിലാളികള്‍ ജോലിചെയ്യാന്‍ മടിക്കുകയാണ്. കാട്ടാനപ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ലക്ഷങ്ങളുടെ നഷ്ടം ഫാമിന് ഇത്തവണയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: