കണ്ണൂര്‍: നിഷാദ് തിരോധാനക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് അലംഭാവം കാട്ടിയെന്ന് ബന്ധുക്കളും നാട്ടുകാരും.
2012 ഒക്ടോബര്‍ ഇരുപത്തിയൊന്നിന് രാത്രിയാണ് നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവുമാണ് കേസന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് വര്‍ഷങ്ങളായിട്ടും തെളിവുകളൊന്നും ലഭിച്ചില്ല. ബംഗളൂരു സ്ഫോടനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുഴിയില്‍ പീടിക സക്കീന മന്‍സിലില്‍ പി.എ.സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് നിഷാദ് തിരോധാനക്കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചത്. 25 ലക്ഷം രൂപ ക്വട്ടേഷന്‍ വാങ്ങി കൂട്ടാളികളുടെ സഹായത്തില്‍ നിഷാദിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയെന്നായിരുന്നു സലീം ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് സലീമിനെ പത്തി ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്.
സലീമിന്റെ വെളിപ്പെടുത്തലോടെ ബന്ധുക്കളും നാട്ടുകാരും തികഞ്ഞ പ്രതീക്ഷയിലായിരുന്നു. സലീമിനെ വിശദമായി ചോദ്യം ചെയ്ത് പരിശോധന നടത്തുന്നതിലൂടെ കേസിന്റെ ചുരുളഴിയുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ പത്ത് ദിവസം കസ്റ്റഡിയിലുണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കൂട്ടു പ്രതികളുടെയും ക്വട്ടേഷന്‍ നല്കിയ ആളുടെയും പേരുകള്‍ സലീം എന്‍ഐഎക്ക് നല്‍കിയതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം ആരെയും കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. കൂട്ടു പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര് വിദേശത്ത് കടന്നതായാണ് സൂചന. തീവ്രവാദക്കേസുകളില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ സന്തത സഹചാരിയാണ് പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരാള്‍. ഇയാളെ ക്രൈം ബ്രാഞ്ച് ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. നേരത്തെ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ ഇവിടെ നിരവധി പേരെ ഉള്‍പ്പെടുത്തി രഹസ്യ ക്യാമ്പ് നടന്നിരുന്നു. ഈ ക്യാമ്പില്‍ പങ്കെടുത്തവരാണ് നിഷാദ് കേസിലും പ്രതികളെന്നാണ് സൂചന.
കേസന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നാണ് കര്‍മ്മ സമിതി ആരോപിക്കുന്നത്. ബംഗളൂരു സ്ഫോടനക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സലീമിനായി അന്വേഷണം നടത്തുമ്പോള്‍ ഇയാള്‍ പറമ്പായിയിലെ വീട്ടിലും ഭാര്യവീട്ടിലുമായിരുന്നു താമസം. ബംഗളൂരു കേസില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് തന്നെയാണ് നിഷാദിനെ കൊലപ്പെടുത്തിയത്. തുടര്‍ന്നും ഇയാള്‍ പറമ്പായിയിലും പരിസര പ്രദേശങ്ങളിലുമാണ് സൈ്വര്യവിഹാരം നടത്തിയത്. കളമശ്ശേരി ബസ്സ് കത്തിക്കല്‍ കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ താവളമാണ് പറമ്പായി. 2008 ജൂലൈ 25നാണ് സലീം ഉള്‍പ്പടെയുള്ള ഭീകരര്‍ ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ സ്ഫോടനപരമ്പര നടത്തിയത്. സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുള്‍ നാസര്‍ മദനിയുള്പ്പെടെയുള്ളവര് ഇപ്പോഴും ബംഗളൂരുവില്‍ ജയിലില്‍ കഴിയുകയാണ്. നിഷാദ് തിരോധാനക്കേസിലെ പ്രതികള്‍ക്കും അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: