കണ്ണൂര്‍: മമ്പറം പറമ്പായിയിലെ ബിജെപി പ്രവര്ത്തകന് നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കുഴിയില്‍പീടിക സക്കീന മന്‍സിലില്‍ പി.എ.സലീമിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി ഇന്നവസാനിക്കും. തെളിവെടുപ്പിനായി ഈ മാസം നാലിനാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
ബംഗളൂരു സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന സലീമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെയാണ് നിഷാദ് തിരോധാക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. താനും സഹായികളും കൂടി ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷനെടുത്ത് നിഷാദിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ച് മൂടിയെന്നായിരുന്നു സലീം മൊഴി നല്‍കിയത്. തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് സലീമിനെ കസ്റ്റഡിയില്‍ വാങ്ങിയത്. എന്നാല്‍ പത്ത് ദിവസം ചോദ്യം ചെയ്ത് സലീമിന്റെ വീടും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സലീം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറമ്പായിയില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കസ്റ്റഡി കാലാവധി പൂര്‍ത്തിയാകുന്ന ഇന്ന് സലീമിനെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: