ഭുവനേശ്വര്‍: പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങുന്നു. ശക്തരായ ഹോളണ്ടാണ് എതിരാളികള്‍. രാത്രി ഏഴിനാണ് പോരാട്ടം. 43 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഇന്ത്യക്ക് ഹോളണ്ടെന്ന കടമ്പ കടന്നാലേ കിരീടവഴിയില്‍ സഞ്ചരിക്കാനാകൂ. ഇന്ന് തോറ്റാല്‍ കിരീട സ്വപ്നം വെറും സ്വപ്നം മാത്രമാകും.
ഹോക്കിയില്‍ പഴയകാല പടക്കുതിരകളായ ഇന്ത്യ ഒരിക്കലേ ലോകകപ്പിന്റെ സെമിയില്‍ കളിച്ചിട്ടുളളൂ. 1975 ലാണ് അത്. അന്ന് ആദ്യമായി ലോകകപ്പ് കിരീടവും ശിരസ്സിലേറ്റി. പിന്നീട് ഇതു വരെ ഈ കപ്പ് കണികാണാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
സ്വന്തം മണ്ണില്‍ ആരാധകരുടെ കണ്മുന്നില് കിരീടമുയര്‍ത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
പക്ഷെ ലോകകപ്പില്‍ ഹോളണ്ടിനെതിരെ ഇന്ത്യയുടെ റെക്കോഡ് മികച്ചതല്ല. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യക്ക് ഹോളണ്ടിനെ മറികടക്കാനായിട്ടില്ല. നേരത്തെ ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണയും വിജയദേവത ഹോളണ്ടിനൊപ്പമായിരുന്നു. ഒരു മത്സരത്തില്‍ ഇരു ടീമികളും ഒപ്പത്തിനൊപ്പം നിന്നു.
മന്‍പ്രീത് സിങ്ങും സംഘവും ഇന്ന് ഹോണ്ടിനെ മറികടന്നാല്‍ അത് ചരിത്രപുസ്തകത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തും. നിലവില്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഒരു പടി മുന്നിലാണ് ഹോളണ്ട്. അവര്‍ നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്. ഈ വര്‍ഷമാദ്യം നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അവസാനമായി ഹോളണ്ടുമായി ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലയായി. എല്ലാ ടൂര്‍ണമെന്റുകളിലുമായി ഇന്ത്യയും ഹോളണ്ടും 105 തവണ പരസ്പരം ഏറ്റുമുട്ടി. ഇതില്‍ 33 മത്സരങ്ങളിലേ ഇന്ത്യക്ക് ജയിക്കാനായുള്ളൂ. 48 മത്സരങ്ങളില്‍ ഹോളണ്ട് വിജയക്കൊടി നാട്ടി. ബാക്കി മത്സരങ്ങള്‍ സമനിലയായി. 2013 നു ശേഷം ഇന്ത്യയും ഹോളണ്ടും ഒമ്പത് മത്സരങ്ങളില്‍ കൊമ്പുകോര്‍ത്തു. ഇതില്‍ നാലു വീതം ഇരു ടീമുകളും സ്വന്തമാക്കി. ഒരു മത്സരം സമനിലയായി.’ഹോളണ്ടിന് ഞങ്ങള്‍ക്കെതിരെ മികച്ച റെക്കോഡുണ്ടെന്നതില് സംശയമില്ല. എന്നാല്‍ അടുത്തിടെ ഞങ്ങള്‍ അവര്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അവരെ തോല്‍പ്പിക്കുകയും സമനിലയില്‍ തളയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് പറഞ്ഞു’.
വേഗതയാര്‍ന്ന ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതാകും ഇന്നത്തെ ഇന്ത്യ- ഹോളണ്ട് പോരാട്ടം. ഗോളടിക്കാന്‍ കഴിവുള്ള ടീം വിജയം പിടിക്കും. ലീഗ് മത്സരങ്ങളില്‍ ഇന്ത്യയും ഹോളണ്ടും ഗോളടിയില്‍ മുന്നിലായിരുന്നു. ഇന്ത്യ മൂന്ന് മത്സരങ്ങളില്‍ പന്ത്രണ്ട് ഗോള്‍ നേടി. മൂന്നെണ്ണം തിരിച്ചുവാങ്ങുകയും ചെയ്്തു. അതേസമയം ഹോളണ്ട് പതിനെട്ട് ഗോളുകള്‍ അടിക്കുകയും അഞ്ചെണ്ണം തിരിച്ചുവാങ്ങുകയും ചെയ്തു.
ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനി ബെല്‍ജിയവുമായി പോരടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: