കൊച്ചി: ശബരിമലയില്‍ ഭക്തരെ വിലക്കാന്‍ വച്ചിരിക്കുന്ന ബാരിക്കേഡുകള്‍ നീക്കാനും നടയടച്ച ശേഷം ദര്‍ശനത്തിനെത്തുന്ന ഭക്തരെ ശരംകുത്തിയില്‍ തടയരുതെന്നും ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
മഹാകാണിക്ക, താഴെ തിരുമുറ്റം, വലിയ നടപ്പന്തല്‍, വാവര് നട എന്നിവിടങ്ങളില്‍ എത്താന്‍ കഴിയുന്ന രീതിയില്‍ ബാരിക്കേഡുകള്‍ നീക്കണം. നിലവിലുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകുന്ന ഭക്തര്‍ മടക്കയാത്രയുടെ ടിക്കറ്റ് കൂടി എടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും കോടതി പറഞ്ഞു. പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു അനുവദിക്കണമെന്ന നിരീക്ഷണ സമിതി റിപ്പോര്‍ട്ട് പരിഗണിച്ചാണത്.
സമിതിയുടെ പ്രധാന നിര്‍ദേശങ്ങള്‍
$രാത്രിയില്‍ നടയടച്ചു കഴിഞ്ഞാല്‍ ഭക്തരെ ശരംകുത്തിയില്‍ തടയരുത്. മുന്‍പ് ഇങ്ങനെയായിരുന്നില്ല. ഭക്തരുടെ വരവ് കൂടുമ്പോള്‍ തിക്കും തിരക്കുമുണ്ടാകാം. ഇക്കാര്യം നിര്‍ദേശിച്ചെങ്കിലും പോലീസ് നടപ്പാക്കിയില്ല.
$വാവര് നടയ്ക്കു സമീപത്തെ ബാരിക്കേഡ് മാറ്റി, ഭക്തര്‍ക്ക് രണ്ടു വഴിയൊരുക്കണം. ഇതോടെ അപ്പം-അരവണ കൗണ്ടര്‍, മഹാകാണിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുമാവും.
$താഴേ തിരുമുറ്റത്ത് പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ 11: 30 വരെ ബാരിക്കേഡ് നീക്കിയാല്‍ ഭക്തര്‍ക്ക് ഇവിടെ പ്രവേശിച്ച് ഇരുമുടിക്കെട്ടഴിച്ച് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടത്താം.
$നിലയ്ക്കലില്‍ വിശ്രമ ഹാളുകളില്‍ കൂടുതല്‍ മാലിന്യശേഖരണ വീപ്പകള്‍ സ്ഥാപിക്കണം. അഞ്ച് വിവിധ വകുപ്പുകളില്‍നിന്ന് ശബരിമല ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ താമസിക്കുന്നതിനാല്‍ ഭക്തര്‍ക്ക് മുറികള്‍ ലഭിക്കുന്നില്ല. ഇത് പരിഹരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: