ന്യൂദല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ അടിതുടങ്ങി. മധ്യപ്രദേശില്‍ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയുമാണ് അവകാശവാദവുമായി രംഗത്തുള്ളതെങ്കില്‍ രാജസ്ഥാനില്‍ സച്ചിന് പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലാണ് മത്സരം. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മുഖ്യമന്ത്രിക്കസേരക്കായി കാത്തിരിക്കുന്നത്. ഭരണം തുടങ്ങുന്നതിന് മുന്പാരംഭിച്ച തമ്മിലടി കോണ്‍ഗ്രസിന് നാണക്കേടായി. അന്തിമ തീരുമാനം അധ്യക്ഷന്‍ രാഹുലിന് വിട്ട് കാത്തിരിക്കുകയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും നേതൃത്വം.
മധ്യപ്രദേശില്‍ എംഎല്‍എമാരുടെ യോഗത്തില്‍ കമല്‍നാഥിന് മുന്‍തൂക്കം ലഭിച്ചെങ്കിലും സമവായത്തിലെത്താന്‍ സാധിച്ചില്ല. മുതിര്‍ന്ന നേതാവായ കമല്‍നാഥിനെ മുഖ്യമന്ത്രിയും സിന്ധ്യയെ ഉപമുഖ്യമന്ത്രിയുമാക്കാമെന്ന ഫോര്‍മുലയാണ് ഒരു വിഭാഗം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് സിന്ധ്യ അനുകൂലികള്‍ എതിര്‍ത്തു. ഇതോടെ തീരുമാനം രാഹുലിന് വിട്ട് യോഗം പ്രമേയം പാസാക്കി. ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് സിന്ധ്യ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
സ്ഥിതിഗതികള്‍ രൂക്ഷമായതോടെ എ.കെ. ആന്റണിയെ കേന്ദ്രനേതൃത്വം സംസ്ഥാനത്തേക്കയച്ചിട്ടുണ്ട്. തര്‍ക്കം രൂക്ഷമായാല്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ മറ്റൊരു നേതാവായ ശോഭാ ഓജയും കളത്തിലുണ്ട്. കമല്‍നാഥിന് പരിചയസമ്പന്നത കരുത്താകുമ്പോള്‍ യുവരക്തമെന്നതാണ് സിന്ധ്യക്ക് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന നേതാവായ ദിഗ്വിജയ് സിങ്ങിന്റെ പിന്തുണ കമല്‍നാഥിനുണ്ട്.
രാജസ്ഥാനിലും യുവത്വവും പരിചയ സമ്പന്നതയുമാണ് ഏറ്റുമുട്ടുന്നത്. എംഎല്‍എമാര്‍ കുറവായതിനാല്‍ രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന ഗെഹ്ലോട്ടിനെ വീണ്ടും ചുമതലയേല്‍പ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ 2013ലെ പരാജയത്തിന് ശേഷം പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സച്ചിന് പൈലറ്റിന് അവസരം നല്‍കണമെന്ന് മറുവിഭാഗം വാദിക്കുന്നു. പിസിസി അധ്യക്ഷനായ സച്ചിന്, രാഹുലിന്റെ അടുപ്പക്കാരനായാണ് അറിയപ്പെടുന്നത്. വിഷയത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും പാര്‍ട്ടി നിരീക്ഷകന് കെ.സി. വേണുഗോപാലും എംഎല്‍എമാരുടെ അഭിപ്രായം തേടും. ഉടന്‍, സച്ചിനും ഗെഹ്ലോട്ടും രാഹുലുമായി കൂടിക്കാഴ്ച നടത്തും.
ഛത്തീസ്ഗഡില്‍ പ്രതിപക്ഷ നേതാവായിരുന്ന ടി.എസ്. സിംഗ് ദേവാണ് മുന്നില്‍. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളില്‍ ഏറ്റവും സമ്പന്നനായ സിങ് 2008 മുതല്‍ എംഎല്‍എയാണ്. പിസിസി അധ്യക്ഷനും മുന്‍ മന്ത്രിയുമായ ഭൂപേഷ് ഭാഗലാണ് സാധ്യതയുള്ള മറ്റൊരാള്‍. എംപിയായ ചരണ്‍ദാസ് മഹന്തും അവകാശവാദവുമായി രംഗത്തുണ്ട്. മുന്‍ സംസ്ഥാന അധ്യക്ഷനായ മഹന്ത് 2014ല്‍ ഇവിടെ നിന്നും ജയിച്ച ഏക കോണ്‍ഗ്രസ് എംപിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: