ശബരിമല: ”അയ്യാ…..ദയവ് സെയ്ത് കൊഞ്ചം അയ്യപ്പനെ പാക്കട്ടയ്യാ… പ്രസാദം വാങ്ങട്ടയ്യാ….” കഴിഞ്ഞ ദിവസം സോപാനത്ത് ഇരുമുടിക്കെട്ടുമായി എത്തിയ വയോധികന്റെ കരച്ചിലാണ്. അയ്യപ്പനെ കാണാനോ, പ്രസാദം വാങ്ങാനോ പോലും അനുവദിക്കാതെ സോപാനത്തിന് മുന്നില്‍ നിന്ന് ആ ഭക്തനെ ദേവസ്വം ജീവനക്കാര്‍ വലിച്ചുമാറ്റി. കരഞ്ഞുകൊണ്ടാണ് ആ വയോധികന് സന്നിധാനത്തുനിന്ന് മടങ്ങിയത്. ഇത് ഒരാളുടെയല്ല, സോപാനത്തിന് മുന്നിലെത്തുന്ന സാധാരണക്കാരായ ഭക്തരുടെ എല്ലാം അനുഭവമാണ്. അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തരോട് ഗുണ്ടകളെപ്പോലെയാണ് ദേവസ്വം ജീവനക്കാരും പോലീസും പെരുമാറുന്നത്.
അയ്യപ്പദര്‍ശനത്തിനും ഒരു നുള്ള് പ്രസാദത്തിനുമായി അയ്യപ്പഭക്തര്‍ക്ക് ശബരീശസന്നിധിയില്‍ സഹിക്കേണ്ടിവരുന്നത് കൊടിയ പീഡനമാണ്. ഡ്യൂട്ടിയിലുള്ള ചില ദേവസ്വം ജീവനക്കാരും പോലീസുമാണ് ഭക്തര്‍ക്ക് നേരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നത്.
വ്രതം നോറ്റ് മലചവിട്ടി വരുന്ന ഭക്തരെ ദര്‍ശനത്തിന് പോലും അനുവദിക്കാതെ അടിച്ചും കുത്തിനുപിടിച്ചും പിടിച്ചുവലിച്ചും പുറത്തേക്ക് തള്ളും. കന്നി അയ്യപ്പന്മാര്ക്കും കുഞ്ഞുമാളികപ്പുറങ്ങള്‍ക്കും വലിയ മാളികപ്പുറങ്ങള്‍ക്കു പോലും അയ്യനെ ഒരുനോക്കുകാണാന്‍ അവസരം നല്‍കുന്നില്ല. തിരക്ക് അനുഭപ്പെടാത്ത സമയത്തുപോലും ഭക്തരെ ദര്‍ശനത്തിന് അനുവദിക്കാത്ത വിധം പിടിച്ച് വലിച്ച് മാറ്റും.
ഇതര സംസ്ഥാന തീര്‍ഥാടകരാണ് ഇത്തരം കൈയേറ്റങ്ങള്‍ക്ക് വിധേയരാകുന്നവരില്‍ അധികവും. സോപാനത്തിന് വടക്ക് വശത്ത് വിഐപി ദര്‍ശന ഭാഗത്ത് ക്യൂ നിന്നാല്‍ സോപാനത്തിന് മുന്നില്‍ എത്തി പ്രാര്‍ഥിക്കാം. സോപാനത്തിനുള്ളില്‍ നിന്ന് പ്രസാദവും ലഭിക്കും. ഇതിനായി നിരവധി ഭക്തരാണ് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നത്. ഇവരോട് വളരെ ക്രൂരമായാണ് ദേവസ്വം ജീവനക്കാര്‍ പെരുമാറുന്നത്. അതേസമയം, ദേവസ്വം ജീവനക്കാരുടെ അടുപ്പക്കാര്‍ വന്നാല്‍ എത്രസമയം വേണമെങ്കിലും നിന്നു പ്രാര്‍ഥിക്കാം. പ്രസാദവും വാങ്ങാം.
ചില പോലീസുകാര്‍ ഡ്യൂട്ടിക്ക് ഉണ്ടെങ്കില്‍ അന്ന് സന്നിധാനത്തെത്തുന്ന ആര്‍ക്കും ദര്‍ശനത്തിന് അവസരം ലഭിക്കില്ല. തിരുനടയ്ക്ക് മുമ്പില്‍ നിന്ന് വലിച്ച് പിടിച്ച് മാറ്റും. പലപ്പോഴും ഇരുമുടിക്കെട്ടുവരെ നിലത്തുവീഴും. ഡ്യൂട്ടിയിലുള്ളവര്‍ക്ക് നെയിംബോര്‍ഡ് പോലും യൂണിഫോമില്‍ ഇല്ല. അതുകൊണ്ട് തന്നെ പോലീസുകാര്‍ നടത്തുന്ന കൈയേറ്റം സംബന്ധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാലും ഫലമില്ലാത്ത അവസ്ഥയാണ്.
അമ്പത് വയസ് തികഞ്ഞ പതിനഞ്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. അഞ്ച് ഷിഫ്റ്റുകളിലായാണ് ഇവര്‍ ജോലി ചെയ്യുന്നത്. മല കയറിയെത്തുന്ന പ്രായാധിക്യമേറിയ മാളികപ്പുറങ്ങളെ സഹായിക്കുന്ന ജോലി പോലും ഇവര്‍ ചെയ്യാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: