തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കാനും അവിടുത്തെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുമുള്ള ഇടത് സര്‍ക്കാരിന്റെ നീക്കങ്ങളില്‍ മനംനൊന്ത്, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നില്‍ അയ്യപ്പഭക്തന്റെ ആത്മാഹുതി. തിരുവനന്തപുരം മുട്ടട അഞ്ചുമുക്കുവയല്‍ ആനൂര്‍ അനുപമ നഗറില്‍ ശിവന് നായരുടെ മകന് വേണുഗോപാലന്‍ നായര്‍ (46) ആണ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
മാര്‍ക്സിസ്റ്റ് കുടുബാംഗമായ വേണു തികഞ്ഞ അയ്യപ്പ ഭക്തനാണ്. അയ്യപ്പന്റെ അടുത്തേക്ക് പോകുന്നു എന്ന് അമ്മയോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വേണു ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവം കണ്ട് പോലീസും ബിജെപിയുടെ സമരപ്പന്തലില്‍ ഉണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് നിരാഹാരപ്പന്തലിലെ കുടിവെള്ളം എടുത്ത് തീ കെടുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ വേണുഗോപാലന്‍ നായരെ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് അന്ത്യശ്വാസം വലിച്ചു.
ശരണം വിളിച്ചുകൊണ്ടാണ് ഇയാള്‍ ഓടിയെത്തിയതെന്നും പൊള്ളലേറ്റ് പിടയുമ്പോഴും അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാന്‍ സാധിക്കൂ എന്ന് വേണുഗോപാലന്‍ നായര്‍ പറഞ്ഞതായും നിരാഹാരപ്പന്തലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു.
ഓട്ടോ ഡ്രൈവറും പ്ലംബ്ലറുമാണ് വേണുഗോപാലന്‍ നായര്‍. അയ്യപ്പഭക്തനായ വേണുഗോപാലന്‍ നായര്‍ മുന്‍ വര്‍ഷങ്ങളില്‍ അരവണ പാക്കിങ്ങിനായി ശബരിമലയില്‍ പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത്തവണ യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതിനാല്‍ താന്‍ ശബരിമലയില്‍ പോകുന്നില്ലെന്ന് നാട്ടുകാരോട് ഇദ്ദേഹം പറഞ്ഞിരുന്നു. താന്‍ അയ്യപ്പനെ കാണാന്‍ പോകുന്നു എന്നു പറഞ്ഞാണ് വേണുഗോപാലന്‍ നായര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.
ഇന്നലെ രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വേണുഗോപാലന്‍ നായര്‍ അമ്മയ്ക്കും സഹോദരനുമൊപ്പമായിരുന്നു താമസം.
ശബരിമലയെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളില്‍ മനംനൊന്ത് ജീവനൊടുക്കുന്ന രണ്ടാമത്തെ അയ്യപ്പഭക്തനാണ് വേണുഗോപാലന്‍ നായര്‍. നേരത്തെ കൊയിലാണ്ടി സ്വദേശി ഗുരുസ്വാമി രാമകൃഷ്ണന് ട്രെയിനിനു മുന്പില് ചാടി ആത്മഹത്യ ചെയ്തിരുന്നു.
വേണുഗോപാലന്‍നായരുടെ മരണം വേദനാ ജനകമാണെന്നും ഇതിന് ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി നേതാവ് സി.കെ പത്മനാഭന് നിരാഹാരപ്പന്തലില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: