സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വവും നിലപാടുകളും പരിശോധിച്ചാല്‍, തന്റെ നിലപാടുകളിലൂടെ എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം സൂചിപ്പിച്ചതെന്ന് വ്യക്തമാകും. അദ്ദേഹം ഒരു കറകളഞ്ഞ ദേശസ്നേഹിയായിരുന്നു; അതിലുപരി ഹിന്ദുവാണെന്ന് അഭിമാനിക്കുകയും ചെയ്തിരുന്നു. ചിക്കാഗോയിലെ മതമഹാസമ്മേളനത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം സ്വാമികള്‍ പറഞ്ഞതു നോക്കുക.
”ലോകത്തിലെ ഏറ്റവും പ്രചീനമായ സംന്യാസ പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. മതങ്ങളുടെ മാതാവായ മതത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളെ എന്റെ കൃതജ്ഞത അറിയിക്കുന്നു. എല്ലാ വര്‍ഗ്ഗങ്ങളിലും വിഭാഗങ്ങളിലും പെട്ട കോടാനുകോടി ഹിന്ദുജനതയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു.”
സ്വാമികള്‍ താന്‍ ഹിന്ദുവായതില്‍ അഭിമാനിച്ചതുപോലെ ഹിന്ദുക്കള്‍ മതംമാറിപ്പോകുന്നതിലും, ഹിന്ദു ജനസംഖ്യ കുറയുന്നതിനെക്കുറിച്ചും ആശങ്കാകുലനായിരുന്നു.
സ്വാമി വിവേകാനന്ദന്റെ ജീവചരിത്രത്തില്‍നിന്ന്:
”ഒരിക്കല്‍ ബോട്ടില്‍ മറ്റ് യാത്രക്കാര്‍ക്കൊപ്പം രണ്ടു പാതിരിമാരും ഉണ്ടായിരുന്നു. സ്വാമികളുമായി നടന്ന ചൂടുപിടിച്ച ചര്‍ച്ചയില്‍ അവരുടെ സമനിലതെറ്റി അവര്‍ ഹിന്ദുമതത്തെ സംസ്കാരമില്ലാത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ തുടങ്ങി. സ്വാമികള്‍ എഴുന്നേറ്റ് ചെന്ന് അതിലൊരു പാതിരിയുടെ കോളറില്‍ പിടിച്ച് ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞു, ”ഇനിയൊരു വാക്ക് എന്റെ മതത്തെ അധിക്ഷേപിച്ചു പറഞ്ഞാല്‍ തന്നെ ഞാന്‍ ബോട്ടില്‍ നിന്ന് വെള്ളത്തിലേയ്ക്ക് വലിച്ചെറിയും.” ഭയന്നുപോയ പാതിരി ”എന്നെ വിടൂ സാര്‍, ഇനിയൊരിക്കലും ഞാനതു ചെയ്യില്ല” എന്ന് മാപ്പപേക്ഷിച്ചു.
പിന്നീട് കൊല്‍ക്കത്തയില്‍ ഒരു ശിഷ്യനുമായി സംഭാഷണം നടത്തുമ്പോള്‍ സ്വാമികള്‍ ചോദിച്ചു ”നിങ്ങളുടെ അമ്മയെ ഒരാള്‍ അധിക്ഷേപിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യും?” ശിഷ്യന് മറുപടി പറഞ്ഞു, ”ഞാനയാളുടെ മേല്‍ ചാടിവീണ് നല്ലൊരു പാഠം പഠിപ്പിക്കും.” ശിഷ്യനെ അനുമോദിച്ചശേഷം സ്വാമികള്‍ പറഞ്ഞു: ”ഇതേ വികാരം നിങ്ങള്‍ക്കു സ്വന്തം മതത്തെക്കുറിച്ചും ഉണ്ടാകണം, അതാണ് നിങ്ങളുടെ ശരിയായ അമ്മ, ആ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ ഒരു ഹിന്ദു സഹോദരന് ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് പോകുന്നത് കണ്ടുനില്ക്കാന് നിങ്ങള്‍ക്കൊരിക്കലും കഴിയില്ല. എന്നിട്ടും ദിവസേന നിങ്ങളുടെ കണ്മുമ്പില് അത് നടക്കുന്നു.
നിങ്ങളാകട്ടെ ഉദാസീനനായി ഇരിക്കുകയും ചെയ്യുന്നു. എവിടെപ്പോയി നിങ്ങളുടെ ദേശഭക്തി? എവിടെപ്പോയി നിങ്ങളുടെ വിശ്വാസം? ക്രിസ്ത്യന്‍ പാതിരിമാര്‍ ദിവസേന നിങ്ങളുടെ മുഖത്തുനോക്കി ഹിന്ദുമതത്തെ അവഹേളിക്കുന്നു. എന്നിട്ടും അമര്‍ഷംകൊണ്ട് നിങ്ങളില്‍ എത്ര പേരുടെ രക്തം തിളയ്ക്കുന്നുണ്ട്? ആരാണ് ഹിന്ദുമതത്തെ രക്ഷിക്കുക?
ഇവിടെ ഒരുകാര്യം ശ്രദ്ധിക്കണം. ശിഷ്യന് അമ്മയെ അധിക്ഷേപിച്ചവനോട് കാണിച്ച അതേ ശൗര്യം ഹിന്ദുമതത്തെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കാണിക്കാത്തതിന് സ്വാമികള്‍ അയാളെ കുറ്റപ്പെടുത്തുന്നു. ആരാണ് ഹിന്ദുമതത്തെ രക്ഷിക്കുകയെന്ന് പരിതപിക്കുന്നു. ഒരുകാര്യം ഇവിടെ വ്യക്തമാക്കാം, ഹിന്ദുമതത്തെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ സ്വാമികള്‍ തയ്യാറായിരുന്നു. ബോട്ടിലെ പാതിരിയെ കഴുത്തിനു കുത്തിപ്പിടിച്ചതും ശിഷ്യനോട് എവിടെപ്പോയി ദേശസ്നേഹം എന്നു ചോദിക്കുന്നതും ഇതാണ് വ്യക്തമാക്കുന്നത്. ഹിന്ദുവായതില്‍ അഭിമാനിക്കുക മാത്രമല്ല ഹിന്ദുമതത്തെ രക്ഷിക്കാനുള്ള ചുമതല തനിക്കുണ്ടെന്നു കരുതുകയും ചെയ്തിരുന്നു. ഇത് കുറേക്കൂടി വ്യക്തമാകുന്ന സംഭവമാണ് മതപരിവര്‍ത്തനം ചെയ്തുപോയ ഹിന്ദുക്കളെ തിരികെ ഹിന്ദുമതത്തിലേയ്ക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള സ്വാമികളുടെ നിരീക്ഷണം.
‘പ്രബുദ്ധ ഭാരത’ത്തില്‍നിന്ന്:
ചോദ്യം: സ്വാമികള്‍, മറ്റു മതങ്ങളിലേക്കു പോയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരുന്നതിനെ അങ്ങ് അനുകൂലിക്കുന്നുണ്ടോ? ‘തീര്‍ച്ചയായും’ എന്ന് സ്വാമികള്‍ മറുപടി പറഞ്ഞു. ”അവരെ തിരികെ എടുക്കാന്‍ സാധിക്കും, സാധിക്കണം.” ഇത്രയും പറഞ്ഞ് ഗംഭീരഭാവത്തില്‍ എന്തോ ചിന്തിച്ചശേഷം ഇങ്ങനെ തുടര്‍ന്നു: ”ഇല്ലെങ്കില്‍ നമ്മുടെ എണ്ണം കുറയും. ഏറ്റവും പഴയ മുസ്ലിം ചരിത്രകാരനായ ഫെരിഷ്ട രേഖപ്പെടുത്തിയിരിക്കുന്നത് ആദ്യമായി മുസ്ലിങ്ങള്‍ ഇവിടെ വരുമ്പോള്‍ ഹിന്ദുക്കളുടെ എണ്ണം 600 ദശലക്ഷം ആയിരുന്നു എന്നാണ്. ഇപ്പോള്‍ അത് 200 ദശലക്ഷമാണ്. ഹിന്ദുമതത്തില്‍ നിന്ന് ഒരാള്‍ പുറത്തുപോകുമ്പോള്‍ ഒരാള്‍ കുറയുക മാത്രമല്ല, ശത്രുപക്ഷത്ത് ഒരാള്‍കൂടി വര്‍ദ്ധിക്കുകയുമാണ്. (And then every man going out of the Hindu pale is not only a man less, but an enemy the more.)
ഇതെല്ലാം മനസ്സിലാകാത്ത ഒരാള്‍ക്ക് മലബാറികളെ മനോരോഗികളെന്ന് സ്വാമികള്‍ എന്തുകൊണ്ട് വിളിച്ചുവെന്ന് മനസ്സിലാകില്ല. ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ അവര്‍ണ ഹിന്ദുക്കള്‍ മതംമാറിപ്പോയാല്‍ അവരെ ആദരിക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നില്ല. മതംമാറിയാല്‍ സാമൂഹ്യ അംഗീകാരം ലഭിക്കുന്ന സ്ഥിതി അവിടെയൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ മതംമാറ്റം ചെറിയ തോതില്‍ മാത്രമേ നടന്നുള്ളൂ. എന്നാല്‍ മലബാറില്‍ അത് വലിയതോതിലായിരുന്നു. അതിനു കാരണം സവര്‍ണ യാഥാസ്ഥിതിക ഹിന്ദുക്കള്‍ അവര്‍ണര്‍ മതംമാറിയാല്‍ അവര്‍ക്കു നല്‍കിയിരുന്ന ആദരവാണ്. ഇക്കാര്യം മഹാകവി കുമാരനാശാന് ‘ദുരവസ്ഥ’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1921-ലെ മാപ്പിളലഹള നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം ഹിന്ദുക്കളുടെ ദയനീയ സ്ഥിതി കണ്ട് എഴുതിയതാണല്ലോ ദുരവസ്ഥ.
എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍
ചിത്രമവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ടാ നമ്പൂരാരെ!
ഇത്ര സുലഭവുമാശ്ചര്യവുമായി-
സ്സിദ്ധിക്കും സ്വാതന്ത്ര്യസൗഖ്യമെങ്കില്‍
ബുദ്ധിയുള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു
ബദ്ധരായ്മേവുമോ ജാതിമേലില്‍.
ആശാന് വീണ്ടും പറയുന്നു:
പൂജ്യരാം വൈദികന്മാരേ! തുനിഞ്ഞിവന്‍
യോജ്യമല്ലെങ്കിലുമൊന്നോതുന്നേന്‍
രാജ്യത്തെയോര്‍ത്തും മതത്തെയോര്‍ത്തും പിന്നെ
പ്രാജ്യരാം നിങ്ങളെത്തന്നെയോര്‍ത്തും!
ക്രൈസ്തവ-മുസ്ലിം മതങ്ങള്‍ രാജ്യത്തിനും മതത്തിനും അവനവനു തന്നെയും ആപത്താണെന്ന് ആശാന് വ്യക്തമാക്കുന്നു. ശത്രുപക്ഷത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതിനാലാണ് സ്വാമികള്‍ മലബാറികളെ മനോരോഗികള്‍ എന്നു വിളിച്ചത്. മനോരോഗിക്കല്ലാതെ സ്വയം ശവക്കുഴി തോണ്ടാന്‍ ആവില്ലല്ലോ. മാപ്പിളലഹള, സ്വാമികള്‍ പറഞ്ഞത് ശരിയാണെന്നു തെളിയിച്ചു.
സ്വാമികള്‍ മലബാറികളെ മനോരോഗികളെന്ന് വിളിച്ച സാഹചര്യം ഇന്നും തുടരുന്നു. അന്ന് സവര്‍ണ ഹിന്ദുക്കളാണ് ശത്രുപക്ഷത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തതെങ്കില്‍ ഇന്നത് സിപിഎം ഏറ്റെടുത്തിരിക്കുന്നു. മഹാകവി അടക്കമുള്ളവര്‍ മാപ്പിളലഹളയെ ഹിന്ദുവിരുദ്ധ ലഹളയായി കണ്ടു. ഹിന്ദുക്കള്‍ക്കുനേരെ ഉണ്ടായ ക്രൂരതകള്‍ കണ്ടു മഹാകവി വിലപിച്ചു.
അമ്മമാരില്ലേ, സഹോദരിമാരില്ലേ-
യിമ്മൂര്‍ഖര്‍ക്കീശ്വരചിന്തയില്ലേ!
ഹന്ത! മതമെന്നു ഘോഷിക്കുന്നല്ലോയി-
ജ്ജന്തുക്ക,ളെന്തതില്‍ നീതിയില്ലേ?
എന്നാല്‍ സിപിഎം ഇതിനെ കാര്‍ഷിക ലഹളയായി വെള്ളപൂശി ലഹളക്കാര്‍ക്ക് സ്വാതന്ത്ര്യസമര പോരാളികള്‍ എന്ന പട്ടം ചാര്‍ത്തിക്കൊടുത്തു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിനുള്ള പാരിതോഷികം! മതംമാറുന്ന അവര്‍ണനെ ആദരിച്ചിരുന്ന അതേ സവര്‍ണ ഹിന്ദുവിന്റെ തുടര്‍ച്ച! അതുംപോരാഞ്ഞു മാപ്പിളലഹള നടന്ന പ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു ജില്ലയും! മുസ്ലിംലീഗ് ജില്ലയുടെ പേര് മാപ്പിള ജില്ല എന്നാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സ്വാമികള്‍, ഹിന്ദുവായതില്‍ അഭിമാനിച്ചു. ഹിന്ദുക്കള്‍ മതംമാറുന്നതിനെ എതിര്‍ത്തു. സിപിഎമ്മാകട്ടെ ഹിന്ദുദ്രോഹം നടത്തുന്നു. കേരളത്തിലെ ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സിപിഎം സ്വന്തം ശവക്കുഴി തോണ്ടുകയാണ്. മലബാറിലെ സവര്‍ണ യാഥാസ്ഥിതിക ഹിന്ദുക്കളെപ്പോലെ സിപിഎമ്മിനും ഭ്രാന്താണ്. സഖാക്കളെ, നിങ്ങള്‍ കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: