കോട്ടയം: സിപിഎം നേതാക്കളും യാക്കോബായ സഭാ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പിറവം പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ തടസ്സമെന്ന് ഓര്‍ത്തഡോക്സ് സഭ. പ്രശ്നങ്ങളില്‍ പോലീസ് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം.
പിറവത്ത് പ്രശ്നമുണ്ടായ ദിവസം ഉച്ചവരെ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ പള്ളിയില്‍ പ്രവേശിക്കാനുള്ള അവസരമൊരുക്കിയ ശേഷം വിധി നടപ്പാക്കാനായില്ലെന്ന് പറയുന്നത് ശരിയല്ല. 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായ സഭ നടത്തിയ പ്രതിഷേധ യോഗത്തില്‍ എറണാകുളം ജില്ലയിലെ സിപിഎം നേതാവ് പങ്കെടുത്തത് ശരിയായില്ല. ഇത്തരം നിലപാടുകള്‍ ഇടതുപക്ഷത്തിന്റെ വേരറുക്കുന്നതാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.
യാഥാര്‍ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കോടതി വിധി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്. ശബരിമലയില്‍ പ്രശ്നമുണ്ടായപ്പോള്‍ ചിത്രങ്ങള്‍ ശേഖരിച്ച് ലിസ്റ്റ് തയാറാക്കിയ പോലീസ് പിറവത്ത് പ്രശ്നം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.
ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് മറ്റൊരു നീതിയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ശബരിമലയില്‍ ആഴ്ചകളോളം നിരോധനാജ്ഞ പ്രഖ്യാപിച്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ പിറവത്ത് അതിന്റെ ഒരംശം പോലും പരിശ്രമം ഉണ്ടായില്ല. വാര്‍ത്താസമ്മേളനത്തില്‍ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രോപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രോപ്പോലീത്ത് ഡോ. തോമസ് മാര്‍ അത്താനാസിയോസ്, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയാസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: