കൊല്ലം: സംസ്ഥാനത്തെ സ്ക്കൂളുകളില്‍ ഇനി കഞ്ഞിപ്പുരയും കഞ്ഞിടീച്ചറും ഇല്ല. ഉച്ചക്കഞ്ഞി രജിസ്റ്ററും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഐഎഎസ് പുറത്തിറക്കിയ എന്‍എം(എ) 1/61202/2018/ഡിപിഐ എന്ന ഉത്തരവിലാണ് ഈ നിര്‍ദേശമുള്ളത്. സ്ക്കൂള് ഉച്ചഭക്ഷണപദ്ധതിയില്‍ നിന്നും ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം പൂര്‍ണമായും ഒഴിവാക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം.
സ്്ക്കൂളുകളില് ഉച്ചയ്ക്ക് കുട്ടികള്‍ക്ക് കഞ്ഞിയും പയറും എന്ന സമ്പ്രദായം മാറ്റി ചോറും കറികളും അടങ്ങുന്ന ഉച്ചഭക്ഷണം നല്കിത്തുടങ്ങിയിട്ട് ഏറെ വര്‍ഷക്കാലമായി. എന്നിട്ടും പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട ഔദ്യോഗികരേഖകളിലടക്കം ഉച്ചഭക്ഷണം എന്നവാക്കിനുപകരം ഉച്ചക്കഞ്ഞി എന്ന പദപ്രയോഗം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഉച്ചക്കഞ്ഞി രജിസ്റ്റര്‍ എന്ന് രേഖപ്പെടുത്തുന്നു, പാചകപ്പുരയെ കഞ്ഞിപ്പുര എന്നു വിളിക്കുന്നു, ഉച്ചഭക്ഷണപദ്ധതിയില്‍ പ്രഥമാദ്ധ്യാപകനെ സഹായിക്കുന്ന അദ്ധ്യാപകനേയോ അദ്ധ്യാപികയേയോ കഞ്ഞിടീച്ചര്‍ എന്നുവിളിക്കുന്നു തുടങ്ങിയ രീതികള്‍ പലയിടത്തുമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു.
ഇത്തരം പദപ്രയോഗങ്ങള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ അന്തസ്സിനേയും അതിന്റെ അന്തസത്തയേയും അവഹേളിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ലിഖിതവും അലിഖിതവുമായ എല്ലാവിഷയങ്ങളിലും പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം മുതല്‍ ഉപജില്ല വിദ്യാഭ്യാസ കാര്യാലയം വരെയുള്ള സ്ഥാപനങ്ങളിലും സ്ക്കൂളുകളിലും ഉച്ചക്കഞ്ഞി എന്നപ്രയോഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് പിടിഎ, സ്ക്കൂള് ഉച്ചഭക്ഷണക്കമ്മറ്റി, എസ്എംസി, മദര്‍ പിടിഎ എന്നിവയ്ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള നടപടി വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും ഉപജില്ലാവിദ്യാഭ്യാസഓഫിസര്മാരും അടിയന്തരമായി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിലുണ്ട്.
1984 ഡിസംബര്‍ ഒന്നിനാണ് സ്ക്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. അന്നുമുതല്‍ എറെക്കാലം സ്ക്കൂളുകളില്‍ കഞ്ഞിയും പയറുമാണ് ഉച്ചഭക്ഷണമായി നല്‍കിയിരുന്നത്. സുപ്രീംകോടതിയുടെയുടേയും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ 2006ലാണ് കഞ്ഞിയും പയറും മാറ്റി ചോറുംകറികളുമായി ഉച്ചഭക്ഷണ പദ്ധതി പരിഷ്ക്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: