കൊച്ചി: രണ്ടാം വട്ടവും മിലന് ഇമാനുവല്‍ തിരുവനന്തപുരത്ത് ബിജെപി സമരപ്പന്തലില്‍ ചെന്നു. ആദ്യം പോയപ്പോള്‍ ആകാശം പൊട്ടിവീണെന്ന മട്ടിലായിരുന്നു കാര്യങ്ങള്‍. വിദ്യാര്‍ഥിയായ മിലന് സ്വന്തം നിലപാടനുസരിച്ചാണ് പങ്കെടുത്തത്. പക്ഷേ, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്, സിഐടിയുവിന്റെ അഖിലേന്ത്യാ നേതാവ് ആയിരുന്ന, എം.എം. ലോറന്‍സിന്റെ കൊച്ചുമകനായതിനാല്‍ മിലന്റെ ബിജെപി ബന്ധം വാര്‍ത്തയായി.
മിലന്റെ അമ്മ ആശാ ലോറന്‍സാണ് ഇതിന് അനുഭവിച്ചത്. ദുരനുഭവങ്ങള്‍ ആശ ജോലി ചെയ്യുന്ന, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്നും സിപിഎമ്മില്നിന്നുമുണ്ട്. തൊഴിലിടത്തിലെ മാനസിക പീഡനത്തിന് സഹപ്രവര്‍ത്തകര്‍ക്കെതിരെ ആശ പരാതി നല്കി. അവരെ സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും തീരുമാനം പ്രാബല്യത്തിലായില്ല. ആശ പാര്‍ട്ടിയുടെ കടുത്ത ശത്രുവായി. ഇന്ന് ജോലിക്കും ജീവനും ഭീഷണിയാണ്.
ഇവളുടെ അപ്പന് ജീവിച്ചിരിപ്പില്ലായിരുന്നെങ്കില്
2012 ഫെബ്രുവരി 22ന് കോഴിക്കോട് സിഡ്കോയില്‍ കരാറടിസ്ഥാനത്തിലാണ് ആശ ജോലിക്കു കയറിയത്. എംഡിയായി കെ.ബി.ജയകുമാര്‍ വന്നതോടെ 2016 ഡിസംബര്‍ ഒന്നു മുതല്‍ ദിവസവേതനക്കാരിയായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം. എല്‍ഡിഎഫ് വന്നപ്പോള്‍ ‘ഉമ്മന്‍ചാണ്ടിയുടെ കെയറോഫില്‍ വന്നവരൊക്കെ ഇനി വീട്ടിലിരിക്കു,’മെന്ന മുന്നറിയിപ്പ് ആശയ്ക്ക് കേള്‍ക്കേണ്ടി വന്നു. സിപിഎം അനുഭാവികളായ ചില ജീവനക്കാര്‍ മോശമായി പെരുമാറി. ‘ഇവളുടെ അപ്പന് ജീവിച്ചിരിപ്പില്ലായിരുന്നെങ്കില് അടിച്ചു ഷേപ്പ് മാറ്റുമായിരുന്നു, ഓഫീസല്ലായിരുന്നെങ്കില് മുട്ടുകാല് തല്ലിയൊടിച്ചേനേ..’ തുടങ്ങിയ തരംതാണ ഭീഷണികള്‍ ചിലരില്‍നിന്നുണ്ടായി. ഓഫീസിലെ ലെഡ്ജര്‍ എടുത്ത് ഒരു സഹപ്രവര്‍ത്തക ആശയുടെ തലയ്ക്കടിച്ചു.
ഓഫീസിലെ ക്രമക്കേട് വിജിലന്‍സ് പരിശോധിച്ചത് ആശ വിവരം നല്‍കിയതിനെത്തുടര്‍ന്നാണെന്ന് ചില സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. 2016 ഒക്ടോബറില്‍ ബന്ധുനിയമന വിവാദം വന്നപ്പോള്‍ അതുമായി ബന്ധപ്പെടുത്തി ലോറന്‍സിന്റെ മകള്‍ അഴിമതിക്കാരി എന്ന രീതിയില്‍ ഓഫീസിനു പുറത്ത് ഫ്ളക്സ് ബോര്‍ഡ് വെച്ചു. മുന്‍ ഉദ്യോഗസ്ഥനില്‍ നിന്നും മോശമായ സംസാരവും അശ്ലീലപ്രദര്‍ശനവും ഉണ്ടായി. തുടര്‍ന്ന് മാനേജ്മെന്റിലും ദേശീയ വനിതാ കമ്മീഷനിലും കോഴിക്കോട് ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും പരാതി കൊടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഓഫീസ് മാറ്റി.
മകന്റെ വിഷയം പാര്‍ട്ടിയെ ബോധ്യപ്പെടുത്തണം
2018 ജൂണ്‍ നാലിനാണ് ആശ തിരുവനന്തപുരം ഓഫീസില്‍ എത്തിയത്. ഹാജര്‍ രജിസ്റ്ററിന്റെ ചുമതല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരി ലില്ലിക്കായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാറടിസ്ഥാനത്തില്‍ കയറിയതാണ് ലില്ലിയും. പക്ഷേ, സ്ഥിരം ജീവനക്കാരിയായി. ആഗസ്തില്‍ ആശയ്ക്ക് ശമ്പളം കിട്ടിയില്ല. പരാതി പറഞ്ഞപ്പോള്‍ വേറെ ഓഫീസ് നോക്കിക്കോളൂ എന്ന് സിപിഎം അനുഭാവിയായ മേലുദ്യോഗസ്ഥന് പ്രതികരിച്ചു.
ഭീഷണിയും അസ്വസ്ഥതകളും വളര്‍ന്നപ്പോള്‍ സംരക്ഷണം തേടി സിഡ്കോ എംഡിക്കും മുഖ്യമന്ത്രിക്കുള്ള പരാതി പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനും നല്കി. ഇതിനിടെയാണ് ഒക്ടോബര്‍ 30ന്, പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ മകന് മിലന് പങ്കെടുത്തത്. പിറ്റേന്ന് ജോലിക്കെത്തിയ ആശയോട് മകന്റെ വിഷയത്തില്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയോ എന്നായിരുന്നു എംഡിയുടെ ചോദ്യം. ആശയെ പിരിച്ചു വിടാനും തീരുമാനിച്ചു, വിവാദമായപ്പോള്‍ പിന്‍വലിച്ചു. പരാതികളില്‍ അന്വേഷണം തേടി സിഡ്കോ ആസ്ഥാനത്ത് കുത്തിയിരുപ്പു പ്രതിഷേധം നടത്തിയപ്പോള്‍ പിറ്റേന്ന് സഹപ്രവര്‍ത്തകരെ സ്ഥലംമാറ്റിയതായി അറിയിച്ചു. കന്റോണ്‍മെന്റ് പോലീസില്‍ പരാതി കൊടുത്തപ്പോള്‍ എസ്ഐ പി.എം. ഷാഫിയില്‍ നിന്ന് മോശം പെരുമാറ്റം. ഇതെപ്പറ്റി ഡിജിപിക്ക് ആശ പരാതി നല്കി.
പി.കെ. ശശിയും ഗോപി കോട്ടമുറിക്കലും ചെയ്തതൊന്നും പാര്‍ട്ടിക്ക് നാണക്കേടല്ല
നവംബര്‍ ഏഴിന്, അവധി കഴിഞ്ഞ് ആശ ജോലിക്കെത്തിയപ്പോള്‍, സഹപ്രവര്‍ത്തകരെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് പറഞ്ഞ് ചോദ്യം ചെയ്യലായി ജോലിക്കും ജീവനും ഭീഷണിയുണ്ടെന്നു കാണിച്ച് ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട് ആശ.
സിഡ്കോ ചെയര്മാന് ചെയര്മാന് സിപിഐ നോമിനി ആയതിനാല്‍ പാര്‍ട്ടിദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി, നേതാക്കളായ ആനി രാജ, കാനം രാജേന്ദ്രന്, സി. ദിവാകരന് തുടങ്ങിയവര്‍ക്ക് പരാതി നല്കി. പക്ഷെ ആരും ചെയര്‍മാനോട് ചോദിച്ചതായി അറിയില്ലെന്ന് ആശ പറയുന്നു.
പ്രായംചെന്ന അച്ഛന് ലോറന്‍സിനെ ആശ വിഷമങ്ങളൊന്നും അറിയിക്കാറില്ല. സംസ്ഥാന വനിതാ കമ്മീഷനില്‍ നിന്ന് യഥാസമയം നീതി കിട്ടുമെന്ന പ്രതീക്ഷ ആശയ്ക്കില്ല. മകന് ബിജെപി പരിപാടിയില്‍ പങ്കെടുത്തത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന ആരോപണം അവരില്‍ ചിലരോട് മറുത്തു ചോദിച്ചത് ഇങ്ങനെ: പി.കെ. ശശിയും ഗോപി കോട്ടമുറിക്കലും ചെയ്തതൊന്നും പാര്‍ട്ടിക്ക് നാണക്കേടല്ല. എന്റെ മകന് ബിജെപിയുടെ സമരപ്പന്തലില്‍ പോയതു മാത്രമാണോ നാണക്കേട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: