കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് കുടുംബത്തിലെ 10 പേര് ഐഎസില്‍ ചേരാന്‍ വിദേശത്തേക്ക് കടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. കണ്ണൂര്‍ പൂതപ്പാറ, കുറുവ എന്നീ സ്ഥലങ്ങളില്‍ നിന്ന് പത്തുപേര്‍ ഐഎസില്‍ ചേരാന്‍ വിദേശത്തെത്തിയതായി പോലീസിന് വിവരം ലഭിച്ചു.
പൂതപ്പാറയിലെ സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, അന്‍വര്‍, ഭാര്യ അഫ്സീല, മൂന്ന് മക്കള്‍, കുറുവയിലെ ടി.പി. നിസാം എന്നിവരാണ് വിദേശത്തേക്ക് കടന്നത്. കഴിഞ്ഞ മാസം ഇരുപതിനാണ് ഇവര്‍ നാട്ടില്‍ നിന്ന് പോയത്. മൈസൂരിലേക്കെന്ന് പറഞ്ഞ് പോയ ഇവര്‍ നാട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുഎഇയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. സിറിയയില്‍ ഐഎസ് കേന്ദ്രങ്ങള്‍ മിക്കവാറും തകര്‍ന്നതിനാല്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിലെത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്.
കൂടുതല്‍ പേര് വിദേശത്തെത്തിയതായും ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും പോലീസ് വ്യക്തമാക്കി. നേരത്തെ ഐഎസില്‍ ചേരാന്‍ വിദേശത്ത് പോയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെയാണ് പുതിയതായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. സിറിയയില്‍ കൊല്ലപ്പെട്ട പാപ്പിനിശ്ശേരിയിലെ ഷമീറിന്റെ ഭാര്യ ഫൗസിയയുടെ അനുജത്തിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്മാന്, സഫ്വാന് എന്നിവരും സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. ഷമീറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോള്‍ ഐഎസില്‍ ചേര്‍ന്ന സജ്ജാദ്. മതം മാറി ഷാഹിനയെന്ന പേര് സ്വീകരിച്ചാണ് കുടക് സ്വദേശിനിയായ യുവതി സജ്ജാദിനെ വിവാഹം കഴിച്ചത്.
ഐഎസ് ബന്ധം സ്ഥിരീകരിച്ച് നേരത്തെയും കണ്ണൂര്‍ ജില്ലയിലെ നിരവധി പേര് പട്ടാളവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ പോലീസ് പിടിയിലാവുകയോ ചെയ്തിട്ടുണ്ട്. ശക്തമായ നിയന്ത്രണങ്ങളുണ്ടായിട്ടും കൂടുതല്‍ പേര് ഐഎസില്‍ ചേരുന്നത് പോലീസിനെ ആശങ്കയിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: