പത്തനംതിട്ട: ഹെറിറ്റേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആറന്മുളയില് ജനുവരി നാലു മുതല്‍ ഏഴ് വരെ ദേശീയ പൈതൃക സെമിനാര്‍ നടക്കും. ആറന്മുളയുടെ ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ജനുവരി നാലിന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി അര്ജുന് രാം മേഘവാള്‍, ആറിന് ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ പങ്കെടുക്കും.
ദൃശ്യവും അദൃശ്യവുമായ പൈതൃക സമ്പത്തുകളെ സംരക്ഷിക്കുവാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ അനുബന്ധ സ്ഥാപനമായ യുനസ്കോ നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് പള്ളിയോടകരകളും, പടയണി ഗ്രാമങ്ങളും കേന്ദ്രീകരിച്ച് സെമിനാര്‍ നടത്തുന്നത്. മഹാപ്രളയത്തില്‍ പള്ളിയോടങ്ങള്‍, ആറന്മുള കണ്ണാടി, ചുവര് ചിത്രങ്ങള്‍, പൈതൃക കലകള്‍ തുടങ്ങിയ പൈതൃക സമ്പത്തുകള്‍ക്ക് നേരിട്ട നാശനഷ്ടങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. ഇവ സംരക്ഷിക്കാനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയും ചെയ്യും.
വിവിധ സംസ്ഥാനങ്ങളിലുള്ള പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്ത് പൈതൃകം, ജലസംരക്ഷണം എന്നീ വിഷയങ്ങളിലൂന്നി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പരിസ്ഥിതി ശാസ്ത്രജ്ഞരായ ഡോ. മാധവ് ഗാഡ്ഗില്‍, വിനയ് സഹസ്രബുദ്ധെ, ഡോ. മോളി കൗശല്‍, ഡോ. സരിത് കുമാര്‍ ചൗധരി, ഡോ. മാനേജര്‍ സിങ്, ഡോ. അപര്‍ണ്ണ ടാണ്ടണ്‍, ഡോ. എം. വേലായുധന് നായര്‍, ഡോ. ബി. വേണുഗോപാല്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഇ. ശ്രീധരന് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: