ന്യൂദല്‍ഹി: വിഭജന കാലത്ത് മതത്തിന്റെ പേരില്‍ പാക്കിസ്ഥാന് സ്വയം പ്രഖ്യാപിത ഇസ്ലാമിക രാഷ്ട്രമായപ്പോള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടിയിരുന്നെന്ന് മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്. സെന്‍. അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം നിഷേധിക്കുന്നത് നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരതാമസക്കാരനാണെന്ന സാക്ഷ്യപത്രം മേഘാലയ സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സൈനികന് അമോണ്‍ റാണ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സെന്നിന്റെ പരാമര്‍ശം. അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന അമുസ്ലിങ്ങള്‍ക്ക് പൗരത്വം നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിഷ്കാസിതരാകുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്കുന്ന നിയമ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് മോദി സര്‍ക്കാരായിരുന്നുവെന്ന് കേസ് വാദത്തിനിടെ സെന്‍ പറഞ്ഞു. 1955 ലെ പൗരത്വനിയമത്തിലുള്ള ഭേദഗതി 2016 ലാണ് മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. മോദിയുടെ ഭരണകാലത്തേ ഇത് പ്രാവര്‍ത്തികമാവൂ, അദ്ദേഹത്തിനേ പ്രശ്നത്തിന്റെ വ്യാപ്തി ഉള്‍ക്കൊള്ളാനാകൂ.
അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അമുസ്ലിങ്ങളായ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ എല്ലാ അന്തസ്സോടും കൂടി ജീവിക്കാനാകണം. കുടിയേറിയ വര്‍ഷത്തിന്റെയോ മറ്റേതെങ്കിലും രേഖകളുടേയോ പ്രതിബന്ധങ്ങളുടെ പേരില്‍ അവര്‍ക്ക് പൗരത്വം നിഷേധിക്കരുത്. സര്‍ക്കാര്‍ അവരുടെ പുനരധിവാസത്തിനുള്ള എല്ലാ സംവിധാനങ്ങളുമൊരുക്കണം. തന്റെ നിലപാട് ഇന്ത്യക്കാരായ മുസ്ലിം സഹോദരങ്ങള്ക്കെതിരല്ല. എന്നാല്‍, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കരുതെന്നും സെന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: