കോട്ടയം: ടി. പത്മനാഭന് അക്ഷരങ്ങളിലൂടെ സാഹിത്യത്തിലും എം.എ. യൂസഫലി നവീനാശയങ്ങളിലൂടെ വ്യവസായ സംരംഭകത്വത്തിലും പുതുസാമ്രാജ്യം കെട്ടിപ്പെടുത്തവരാണെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ഇരുവര്‍ക്കും സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുപേരും നല്കിയ സംഭാവനകള്‍ ഭാവി സമൂഹത്തെ സമ്പന്നമാക്കുന്നതാണ്. അനിവാര്യമെന്ന് തോന്നുമ്പോഴാണ് ടി. പത്മനാഭന് കഥകള്‍ എഴുതുന്നത്. നൂറ്റിഅറുപതോളം കഥകള്‍ കൊണ്ട് സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. ദിവ്യമായ സ്നേഹത്തിന്റെ മാന്ത്രിക ശോഭയാണ് ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’യില്‍ തുടങ്ങി ‘ഗൗരി’യിലൂടെ ‘മരയ’ വരെ നീളുന്ന സൃഷ്ടികളില്‍ കാണുന്നത്. 34,000 പേര്‍ക്ക് ഉപജീവനമേകുന്ന വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞ എം.എ. യൂസഫലി കേരളത്തിന്റെ വ്യവസായവത്കരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. വിദേശനിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സാഹിത്യത്തെ ഒരിക്കലും കച്ചവടച്ചരക്കാക്കിയിട്ടില്ലെന്നും അംഗീകാരങ്ങള്‍ക്കുവേണ്ടി അധികാരശക്തികളുടെ പിറകെ പോയിട്ടില്ലെന്നും മറുപടി പ്രസംഗത്തില്‍ ടി.പത്മനാഭന് പറഞ്ഞു. തന്റെ കഥകളിലെ അന്തര്‍ധാര സര്‍വ്വാശ്ലേഷിയായ സ്നേഹം മാത്രമാണ്, അദ്ദേഹം പറഞ്ഞു. ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങാനായത് ഏറ്റവും മഹത്തരമായി കാണുന്നുവെന്ന് വ്യവസായി എം.എ. യൂസഫ് അലി പറഞ്ഞു.
പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നാടിനൊപ്പം കൈകോര്‍ത്ത് രാവും പകലും സജീവമായി പങ്കെടുത്ത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളടക്കമുള്ള യുവതലമുറയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്. വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ സര്വകലാശാലയിലെത്തുമെന്നും രണ്ടു മണിക്കൂറോളം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് ബഹുമതിപത്രം വായിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍, രജിസ്ട്രാര്‍ എം.ആര്. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: