ആലപ്പുഴ: രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങളുടെ വില്പന തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പും മത്സ്യഫെഡും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ ഓപ്പറേഷന് സാഗര്‍ റാണി പദ്ധതി നിലച്ചു. ഇതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യമുള്ള മത്സ്യവില്പന വ്യാപകം.
മത്സ്യങ്ങള്‍ കേടില്ലാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്പന നടത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന് സാഗര്‍ റാണി ആവിഷ്കരിച്ചത്.
പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധന വിതരണ കേന്ദ്രങ്ങള്‍ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ കെമിക്കല്‍, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരം ശേഖരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി പരിശോധനയുമുണ്ടായി. വൃത്തിഹീനമായ സംഭരണ വിതരണകേന്ദ്രങ്ങളും ശീതികരണത്തിലെ അപാകങ്ങളും രാസവസ്തുക്കളെ പോലെ തന്നെ മാരകമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അമോണിയ, സോഡിയം ബെന്‍സൊയെറ്റ്, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് മീന്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്നത്. ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങള്‍ വന്നപ്പോള്‍ അനുവദനീയമായതിലും കൂടുതല്‍ ബെന്‍സൊയെറ്റ് ഉള്ളതായും കണ്ടെത്തി. ഫോര്‍മാലിനുണ്ടോയെന്ന് പൊതുജനങ്ങള്‍ക്ക് സ്വയം പരിശോധിക്കാനുള്ള പേപ്പര്‍ സ്ട്രിപ് ലഭ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിയില്ല.
ഫിഷറീസ് വകുപ്പിന്റെ പരിശോധനയില്‍ ഇളവു വന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ മത്സ്യം എത്തുകയാണ്.
സംസ്ഥാന തീരത്തു നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടുന്ന ചെറിയ മത്സ്യങ്ങളായ മത്തി, അയല, വറ്റ തുടങ്ങിയവയ്ക്കൊപ്പം വരവ് മത്സ്യങ്ങളും ചേര്‍ത്ത് വില്പന നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇതരസംസ്ഥാനത്ത് നിന്ന് കേരളത്തില്‍ മത്സ്യമെത്തിച്ച് വില്പന നടത്തുന്ന വന്‍കിട ലോബികളുടെ സ്വാധീനമാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ ഓപ്പറേഷന് സാഗര്‍ റാണി അകാല ചരമമടയാന്‍ കാരണമെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: