ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ സര്‍ക്കാര്‍ നടപടികളില്‍ അഴിമതിയില്ലെന്ന് സുപ്രീംകോടതി. വിലയെപ്പറ്റി അന്വേഷണം വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
റഫാല്‍ ജെറ്റ് വിമാനത്തിന്റെ ഗുണമേന്മയില് സംശയമില്ല. വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിയില്‍ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ലെന്നും വിമാനങ്ങളുടെ കാര്യക്ഷമതയിലും സംശയമില്ലെന്നും അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വ്യോമസേനയിലെ ഉന്നതോദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചശേഷമാണ് സുപ്രീംകോടതി കേസ് വിധിപറഞ്ഞത്. ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന ഹര്‍ജികളാണ് തള്ളിയത്.
റാഫേല്‍ ഇടപാടിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു. വിലവിവരം മുദ്രവെച്ച കവറിലും നല്കി. അഭിഭാഷകരായ എം.എല്‍.ശര്‍മ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷണ്, എ.എ.പി. നേതാവ് സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: