ന്യൂദല്‍ഹി: റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധിയോടെ കോണ്‍ഗ്രസിന്റെ നുണ പ്രചാരണങ്ങള്‍ പൊളിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. താല്‍ക്കാലിക ലാഭത്തിനായി രാഹുല്‍ ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
റഫാലിനെ കുറിച്ച് എത്ര സമയം വേണമെങ്കിലും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നതായും അമിത് ഷാ പറഞ്ഞു. ജനങ്ങളെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചതായും രാജ്യത്തെ ജനങ്ങളോട് സൈനികരോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ആര്‍ക്കുവേണ്ടിയാണ് റഫാല്‍ കരാറിനെ മോശമാക്കാന്‍ ശ്രമിച്ചതെന്ന ചോദ്യം തെളിഞ്ഞുവരികയാണ്. ഇക്കാര്യം അറിയേണ്ടത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.
ആരാണ് ഇത്തരം നുണകള്‍ പറഞ്ഞുതന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി വക്താവ് ഷാനവാസ് ഹുസൈനും വിധിയെ സ്വാഗതം ചെയ്തു. എല്ലാകരാറുകളും ബൊഫോഴ്സ് കരാറുകളല്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: