തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആത്മാഹുതി ചെയ്ത വേണുഗോപാലന്‍നായര്‍ക്ക് അയ്യപ്പനാമജപങ്ങളോടെ നാടിന്റെ യാത്രാ മൊഴി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു, അയ്യപ്പകര്‍മ്മസമിതി ജില്ലാ കോര്‍ഡിനേറ്റര്‍ പദ്മകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കാവി പുതപ്പിച്ച മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മുട്ടടയിലെ അനുപമ നഗറിലെ വീട്ടിലെത്തിച്ചു.
ഭൗതിക ശരീരം വന്‍ജനാവലിയുടെ നാമജപത്തോടെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ചു. വേണുഗോപാലന്‍നായരുടെ അമ്മ രാധമ്മയുടെ നിലവിളി കണ്ടുനിന്നവരെയാകെ ഈറനണിയിച്ചു. ശബരിമല മുന്‍ മേല്‍ശാന്തിമാരായ ബാലമുരളി, ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി എന്നിവര്‍ അയ്യപ്പനാമജപത്തോടെ മൃതദേഹത്തില്‍ ഹാരാര്‍പ്പണം നടത്തി. വേണുഗോപാലന്‍നായരുടെ സഹോദരിമാരായ ഉദയകുമാരി, സിന്ധു എന്നിവരുടെയും മറ്റ് ബന്ധുക്കളുടെയും അന്തിമോപചാരത്തിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സത്യാഗ്രഹ സമരപന്തലില്‍ എത്തിച്ചു.
വന്‍ ജനാവലിയാണ് ഭൗതിക ശരീരം ഇവിടെ കാണാനെത്തിയത്. സമരപ്പന്തലിന് സമീപം പ്രത്യേകമൊരുക്കിയ മണ്ഡപത്തില്‍ പൊതു ദര്‍ശനത്തിനുവെച്ച വേണുവിന്റെ മൃതദേഹത്തില്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന സി.കെ.പദ്മനാഭന് പുഷ്പചക്രം അര്‍പ്പിച്ചു. ബിജെപി നേതാക്കളായ എം.ടി രമേശ്, അഡ്വ.എസ്. സുരേഷ്, വി.ടി.രമ, ഡോ.പി.പി.വാവ, സജീവന് തുടങ്ങി നൂറ്കണക്കിന് പേര് അന്തിമോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി ഭൗതിക ശരീരം ശാന്തികവാടത്തില്‍ എത്തിച്ചു. വേണുവിന്റെ സഹോദരങ്ങളായ വിശ്വംഭരനും, മണികണ്ഠനും ബന്ധുക്കളും അന്തിമോപചാരമര്‍പ്പിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഹരേകൃഷ്ണ നാമജപങ്ങള് മുഴങ്ങിയ അന്തരീക്ഷത്തില്‍ വേണുഗോപാലന്‍നായരുടെ ഭൗതിക ശരീരം തീനാളം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: