ന്യൂദല്‍ഹി: തര്‍ക്കങ്ങളും ചേരിപ്പോരും തത്ക്കാലം പറഞ്ഞു തീര്‍ത്ത് കോണ്‍ഗ്രസ് രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടാണ് രാജസ്ഥാന് മുഖ്യമന്ത്രി. ഇടഞ്ഞു നിന്ന സച്ചിന് പൈലറ്റിനെ ഉപമുഖ്യയാക്കിയാണ് പ്രശ്നം ഒതുക്കിയത്.
മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും പൊരുതിയെങ്കിലുംഅവസാനം തഴയപ്പെട്ടു. മുഖ്യമന്ത്രിമാരെച്ചൊല്ലിയുള്ള തര്‍ക്കം തെരുവിലെ തമ്മിലടിയില്‍ വരെ എത്തിയിരുന്നു.
സച്ചിനെയും ജ്യോതിരാദിത്യയെയും മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂരിപക്ഷം കുറഞ്ഞതിനാല്‍ ഭാവിയില്‍ പ്രശ്നം ഉണ്ടാകാതിരിക്കാനാണ് പരിചയ സമ്പന്നരെ മുഖ്യമന്ത്രിമാര്‍ ആക്കിയതെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.
എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയിലെ രോഷവും പ്രതിഷേധവും അടങ്ങിയിട്ടില്ല. തീരുമാനം പുറത്തുവന്നതോടെ ജെയ്പ്പൂരില്‍ സച്ചിന് പൈലറ്റിന്റെ വസതിക്കു പുറത്ത് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. രാജസ്ഥാനില്‍ തര്‍ക്കം രൂക്ഷമായിരുന്നതിനാല്‍ ഇരുവരെയും നേരില്‍ കണ്ട് വീണ്ടും ചര്‍ച്ചകള്‍ നടത്തിയാണ് ഇന്നലെ വൈകിട്ട് നാലു മണിയോടെ ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയും പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമാക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. സച്ചിന് പിസിസി അധ്യക്ഷ സ്ഥാനത്തു തുടരും.
ഛത്തീസ് ഗഡില്‍ തര്‍ക്കം തുടരുകയാണ്. യുവനേതാക്കളെ മുഖ്യമന്ത്രിയാക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും അധികാരം കൈവന്നതോടെ നിയന്ത്രണത്തിന്റെ കെട്ട് പൊട്ടുകയായിരുന്നു. സീനിയര്‍ നേതാക്കളും ചരടുവലികളും ആളെപ്പിടിക്കലും ഉഷാറാക്കി. അതിനൊടുവില്‍ മുഖ്യമന്ത്രി പദവികളും അവര്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: