കണ്ണൂര്‍: മമ്പറം പറമ്പായിയിലെ ബിജെപി പ്രവര്ത്തകന് നിഷാദ് തിരോധാനക്കേസില്‍ കുഴിയില്‍പീടിക സക്കീന മന്‍സിലില്‍ പി.എ.സലീമിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ക്രൈംബ്രാഞ്ച് സംഘം ഇന്നലെ സലീമിനെ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഒരു ദിവസത്തേക്കാണ് കസ്റ്റഡി നീട്ടി നല്‍കിയത്. തെളിവെടുപ്പിനായി ഈ മാസം നാലിനാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സലീമിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. ബംഗളൂരു സേഫോടനക്കേസില് ഒളിവിലായിരുന്ന സലീമിനെ എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തതോടെയാണ് നിഷാദ് തിരോദാനക്കേസില് വഴിതത്തിരിവുണ്ടായത്.
25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷനെടുത്ത് താനും കൂട്ടാളികളും നിഷാദിനെ കൊലപ്പെടുത്തിയെന്നാണ് സലീം എന്‍ഐഎക്ക് മൊഴി നല്‍കിയത്. എന്നാല്‍ ക്രൈംബ്രാഞ്ച് പത്ത് ദിവസം സലീമിനെ കസ്റ്റഡിയില്‍ വെച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. സലീം നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറമ്പായിയില്‍ ജെസിബി ഉപയോഗിച്ച് റോഡ് റോഡ് കുഴിച്ച് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. എന്‍ഐഎക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും സലീമില്‍ നിന്ന് തെളിവുകളൊന്നും ശേഖരിക്കാന്‍ സാധിക്കാത്തതില്‍ ക്രൈംബ്രാഞ്ചിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്. പ്രതിയെ കൃത്യമായ ചോദ്യം ചെയ്യാതെ അന്വേഷണ സംഘം നാടകം കളിക്കുകയാണെന്ന ആരോപണവുമുണ്ട്. കൂട്ടു പ്രതികളെയോ ക്വട്ടേഷന്‍ നല്കിയ ആളെയോ ചോദ്യം ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ ക്രൈംബ്രാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല. ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം സലീമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: