ഇരിട്ടി: പായം പഞ്ചായത്തില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി താളം തെറ്റിയതോടെ ജനങ്ങള്‍ ദുരിതത്തിലായി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലായി മാസങ്ങള്‍ക്കു മുന്‍പ് കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലാണ്.
ഒരു വര്‍ഷം മുന്‍പാണ് വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് മാലിന്യ സംസ്കരണകേന്ദ്രത്തില്‍ എത്തിച്ച് സംസ്കരിക്കുന്ന പദ്ധതി തുടങ്ങിയത്. എന്നാല്‍ ആദ്യത്തെ ചില മാസങ്ങളില്‍ ആവേശത്തോടെ പദ്ധതി മുന്നോട്ടു പോവുകയും നിരവധി ലോഡ് മാലിന്യങ്ങള്‍ ഇവിടെ നിന്നും സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയക്കുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ദുരിതം തീര്‍ത്തിരിക്കുന്നത്.
കൂവക്കുന്ന്, വട്ട്യറ, കരിയാല്‍ തുടങ്ങിയ മേഖലകളിലെ റോഡരികിലാണ് വിവിധയിടങ്ങളിലായി ഇത്തരത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ പലതും ദ്രവിച്ചു തുടങ്ങി. പ്ലാസ്റ്റിക് കവറുകളിലെ പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടന്ന് കൊതുകു ശല്യം രൂക്ഷമാണ്. മാലിന്യങ്ങള്‍ കാക്കകളും തെരുവുനായ്ക്കളും സമീപത്തെ വീട്ടുപറമ്പുകളിലും ജലാശയങ്ങളിലും മറ്റും കൊണ്ടുപോയിടുന്നതും ജനങ്ങള്‍ക്ക് ദുരിതമായി മാറുകയാണ്. താളം തെറ്റിയ പദ്ധതിയെ പായം പഞ്ചായത്ത് ഉടന്‍ പുനരുജ്ജീവിപ്പിക്കുകയോ, മാലിന്യം നീക്കം ചെയ്യുകയോ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: