ഉഡുപ്പി: പ്രസാദം നിവേദിച്ച ഇലയില്‍ ഭക്തര്‍ കിടന്നുരുളുന്ന എഡെ സ്നാന എന്ന സുബ്രഹ്മണ്യ ഗുഡിയിലെ ചടങ്ങ് അവസാനിപ്പിച്ചു. വാര്‍ത്തകളില്‍ ഏറെ ഇടം പിടിച്ച, പലപ്പോഴും വിവാദമായ ചടങ്ങായിരുന്നു ഇത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്നുള്ള സുബ്രഹ്മണ്യ ഗുഡിയിലെ എഡെ സ്നാന ചടങ്ങ് അവസാനിപ്പിക്കാന്‍ പലിമാര്‍ മഠാധിപതി സ്വാമിവിദ്യാധീശ തീര്‍ഥയാണ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസത്തെ ചംപ ശാന്തി ഉത്സവത്തില്‍ ഈ ചടങ്ങ് ഒഴിവാക്കി.
ശ്രീകൃഷ്ണ മഠത്തില്‍ ചംപ ശാന്തി ഉത്സവം നടത്തുന്ന ദിവസം തന്നെയാണ് സുബ്രഹ്മണ്യഗുഡിയില് എഡെ സ്നാന ചടങ്ങ് നടത്തിയിരുന്നത്. ഏറെക്കാലം പഴക്കമുള്ള ഉഡുപ്പിയിലെ രണ്ടു ചടങ്ങുകളാണ് പലപ്പോഴും വിവദമായര്ത്തിയിരുന്നത്. മഡെ സ്നാനയും എഡെ സ്നാനയും.
ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചതിനു ശേഷമുള്ള എച്ചില് ഇലയില്‍ ഭക്തര്‍ കിടന്നുരുളുന്ന മഡെ സ്നാന 2016ല്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ഥ നിര്‍ത്തലാക്കിയിരുന്നു. പിന്നീട് എഡെ സ്നാന ചടങ്ങാണ് നടത്തിയിരുന്നത്. നിവേദിച്ച പ്രസാദത്തിന്റെ ബാക്കിയുള്ള ഇലയില്‍ ഭക്തര്‍ കിടന്നുരുളും. ഉരുള്‍ സേവ എന്നു കൂടി അറിയപ്പെട്ടിരുന്നു ഈ ചടങ്ങ്. ഭക്തര്‍ കിടന്നുരുണ്ടതിനു ശേഷം ഈ പ്രസാദം ക്ഷേത്രത്തിലെ പശുക്കള്‍ക്കു നല്‍കുകയായിരുന്നു പതിവ്.
വിദ്യാധീശ തീര്‍ഥയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി സ്വാമി വിശ്വേശ തീര്‍ഥ പറഞ്ഞു. രണ്ടു ചടങ്ങുകളും മതപരമായി അനിവാര്യമല്ലെന്നും സ്വാമി പറഞ്ഞു. ഈ ചടങ്ങ് ഭക്തര്‍ക്കു കൂടി ഗുണകരമായ തരത്തില്‍ മറ്റൊരു രീതിയില്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാധീശ തീര്‍ഥ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: