കൊച്ചി : വനിതാ മതിലില്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ പറഞ്ഞിട്ടുണ്ടോയെന്നും പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമോയെന്നും സര്‍ക്കാര്‍ വിശദീകരിക്കണമെന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
വനിതാ മതിലിന്റെ നടത്തിപ്പിനായി ഡിസംബര്‍ ഏഴിന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മന്ത്രിമാര്‍, കളക്ടര്‍മാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ക്ക് ചുമതല വീതം വച്ചു നല്‍കിയിട്ടുണ്ടെന്നും കുടുംബശ്രീ, അംഗന്‍വാടി ജീവനക്കാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ പറഞ്ഞിട്ടില്ലെന്നും വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടാകണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി. മലയാളത്തിലുള്ള ഉത്തരവ് ഇംഗ്ളീഷിലേക്ക് മൊഴി മാറ്റി ഹര്ജിക്കാരന് ഹാജരാക്കിയപ്പോള്‍ നിര്‍ബന്ധമായും എന്ന വാക്ക് ചേര്‍ത്തെന്ന് കോടതിയും കണ്ടെത്തി. അഭ്യര്‍ഥനയും നിര്‍ബന്ധപൂര്‍വം പങ്കെടുക്കണമെന്ന് പറയുന്നതും വ്യത്യസ്തമാണ്. വാക്കുകള്‍ ശ്രദ്ധിക്കണം. പങ്കാളിത്തം വേണമെന്നു പറയുന്നതിലൂടെജീവനക്കാര് പങ്കെടുക്കാന്‍ നിര്‍ദേശിക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവര്‍ത്തിച്ചു വ്യക്തമാക്കി. തുടര്‍ന്നാണ് ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ കോടതി ഉത്തരവിട്ടത്. ഹര്‍ജി ഡിസംബര്‍ 20 ന് വീണ്ടും പരിഗണിക്കും.
വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉത്തരവിറക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നും ആരോപിച്ച് തൃശൂരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ജീവനക്കാരെ നിര്‍ബന്ധിച്ചതായി തോന്നുന്നില്ലെന്നും സംസ്ഥാനത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുള്ള സര്‍ക്കാര്‍ പരിപാടികളില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്നും ഹൈക്കോടതി പറഞ്ഞു.
ഇതിനിടെ വനിതാ മതിലിനു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിടുന്നതും ഇതിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് അഡ്വ. ഡി.ബി. ബിനു ഹര്‍ജി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: