ദശോപനിഷത്തുക്കള്ക്ക് പുറമെ ശ്രീശങ്കരാചാര്യസ്വാമികള്‍ ഭാഷ്യമെഴുതിയത് എന്ന് കരുതുന്ന ഉപനിഷത്താണ് ശ്വേതാശ്വതരം. പത്ത് ഉപനിഷത്തുക്കളും പഠിച്ചതിനു ശേഷം വിജ്ഞാനത്തെ കൂടുതലുറപ്പിക്കുന്നതിനായി 32 ഉപനിഷത്തുകള്‍ പഠിക്കണമെന്ന് മുക്തികോപനിഷത്ത് പറയുന്നു. ഇതില്‍ പ്രഥമസ്ഥാനമാണ് ശ്വേതാശ്വതരത്തിന്.
കൃഷ്ണയജുര്വ്വേദ ശാഖയിലെ ഉപനിഷത്താണിത്. ആറ് അധ്യായങ്ങളിലായി 113 മന്ത്രങ്ങളുണ്ട്. ആത്മസാക്ഷാത്കാരം നേടിയ ശ്വേതാശ്വതര ഋഷി അത്യാശ്രമികളായ തന്റെ സംന്യാസി ശിഷ്യന്മാര്ക്ക് ഉപദേശിച്ചതാണ് ഈ ഉപനിഷത്ത്.
ദശോപനിഷത്തുക്കളുടെ അത്ര തന്നെ കാലപ്പഴക്കം ഇതിന് കണക്കാക്കുന്നില്ല. ഉപനിഷത്തുക്കളിലെ നിര്‍ഗുണ നിരാകാര ഉപാസന പിന്നീട് സഗുണ സാകാര ഉപാസനയ്ക്കും തുടര്‍ന്ന് ശിവാരാധനയ്ക്കും പ്രാധാന്യമുണ്ടായ കാലത്താണ് ഈ ഉപനിഷത്ത് പിറക്കുന്നത്.രുദ്രന് പരബ്രഹ്മ പദവി തന്നെയാണ് ശ്വേതാശ്വതര ഉപനിഷത്ത് നല്‍കുന്നത്. സഗുണോപാസന വഴി നിര്‍ഗുണോപാസനയിലേക്ക് നയിക്കുകയാണ് ഇതില്‍. നിര്ഗുണബ്രഹ്മോപാസന വഴി മാത്രമേ മോക്ഷം ലഭിക്കൂ എന്ന് ഇവിടെ വ്യക്തമാക്കുന്നു. ആധ്യാത്മിക യാത്രയില്‍ ഈ രണ്ടു തരം ഉപാസനയ്ക്കുമുള്ള പ്രാധാന്യവും ഇവിടെ കാണാം.
സാംഖ്യം, യോഗം, വേദാന്തം, ദ്വൈതം, അദ്വൈതം, സഗുണ നിര്‍ഗുണ ഉപാസനകള്‍ തുടങ്ങിയവയെ എല്ലാം വളരെ നന്നായി ചേര്‍ത്തുവെച്ച ഉപനിഷത്താണിത്. മറ്റ് ഉപനിഷത്തുക്കളിലേയും വേദഭാഗങ്ങളിലേയുമൊക്കെ മന്ത്രങ്ങള്‍ ഇതില്‍ കാണാം. ഗീതയിലുള്പ്പടെയുള്ള സമാന മന്ത്രങ്ങളും ഇതിലുണ്ട്. സാംഖ്യത്തിന്റെയും യോഗത്തിന്റെയും സുവ്യക്തമായ പരാമര്‍ശങ്ങള്‍ പ്രത്യേകതയാണ്. വിവിധ മതസിദ്ധാന്തങ്ങളെ സമന്വയിപ്പിച്ചിട്ടുള്ളതിനാല് മിക്കവര്‍ക്കും ശ്വേതാശ്വതര ഉപനിഷത്തിനോട് പ്രത്യേക താത്പര്യമുണ്ട്. ചിലയിടങ്ങളില്‍ ആവര്‍ത്തനമുണ്ടെങ്കിലും ഗഹനമായ വേദാന്ത വിഷയത്തെ പറഞ്ഞുറപ്പിക്കുകയാണെന്ന് കരുതാം.
ഒന്നാമധ്യായം ജഗത് കാരണത്തില്‍ നിന്നാരംഭിച്ച് ആത്മസാക്ഷാത്കാരത്തിന്റെ സാധനമായി ധ്യാന അഭ്യാസത്തെ പറഞ്ഞ് സമാപിക്കുന്നു. ഈ ജഗത്തിന്റെ കാരണമെന്താണ്? നാം എവിടെ നിന്ന് വന്നു? എവിടെ നിലനില്ക്കുന്നു? എവിടെ പോകുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം അന്വേഷിക്കുന്ന ഋഷിമാര്‍ അതിനെപ്പറ്റി ആലോചിച്ച് തൃപ്തരാകാതെ ധ്യാനത്തിന് തയാറായി. അപ്പോള്‍ അവര്‍ക്ക് എല്ലാത്തിന്റേയും പരമകാരണമായ ആത്മതത്വത്തെ അറിയാനായി.
രണ്ടാമധ്യായം ധ്യാനത്തിന്റെ വിവിധ പടികള്‍, ലക്ഷണം, ഫലം എന്നിവയെ പറയുന്നു.
മൂന്നാമധ്യായത്തില്‍ സാധ്യത്തെപ്പറ്റി വിവരിക്കുന്നു. പരമാത്മതത്വത്തെ തുടക്കത്തില്‍ സഗുണ സാകാരമായും പിന്നീട് അന്തര്യാമിയും വിരാട് സ്വരൂപനായും പറയുന്നു. നിര്‍ഗുണ നിരാകാര രൂപത്തിലുള്ള വിവരണമാണ് അവസാനം.
മായാമോചനത്തിനും തത്വബോധത്തെ നേടാനുമുള്ള ദേവസ്തുതിയും ദേവമഹത്വവും സ്വരൂപ വര്‍ണനയുമാണ് നാലാമധ്യായത്തില്. പ്രകൃതിയെ മായയായും ഈശ്വരനെ മായാനാഥനായും വിശേഷിപ്പിക്കുന്നു.
അഞ്ചാമധ്യായത്തില്‍ നശിക്കുന്ന ജഗത്തിനെ ഭോഗ്യമെന്നും നാശമില്ലാത്ത ജീവനെ ഭോക്താവ് എന്നും പരമാത്മാവിനെ നിയന്താവ് എന്നും പറയുന്നു. ജീവന്റെ ജനനവും ആത്മജ്ഞാനം നേടുമ്പോഴുള്ള മുക്തിയേയും വിവരിക്കുന്നു. ആറാമധ്യായത്തില്‍ പരമാത്മാ സ്വരൂപത്തേയും മഹത്വത്തേയും പ്രതിപാദിക്കുന്നു. പരമാത്മാ ജ്ഞാനം കൊണ്ട് മാത്രമാണ് സംസാരദുഃഖത്തിന് അറുതിയുണ്ടാവൂ എന്ന് വ്യക്തമാക്കിയിരിക്കുന്നു.
ശ്വേതാശ്വതര ഉപനിഷത്തിന് ശങ്കരഭാഷ്യത്തെ കൂടാതെ ശങ്കരാനന്ദ, ശ്രീനാരായണ ദീപികകള്‍, വിജ്ഞാന ഭഗവാന്റെ വിവരണം എന്നീ മൂന്ന് ടീക കൃതികളും ഉണ്ട്.
ഈ ഉപനിഷത്തിന്റെ ഭാഷ്യത്തിലെ രീതിയെ കുറിച്ച് നോക്കുമ്പോള്‍ ശങ്കരാചാര്യരുടെതാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. ഭാഷ്യത്തില്‍ പുരാണങ്ങളില്‍ നിന്ന് പോലും ശ്ലോകങ്ങള്‍ എടുത്ത് ഉദ്ധരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: