കേരളത്തിലെ സര്‍വ്വീസ് മേഖലയില്‍ അധികാര രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക സര്‍വ്വീസ് സംഘടനയായ കേരള എന്‍ജിഒ സംഘ് നാല് പതിറ്റാണ്ട് പിന്നിടുന്നു. പിറന്ന നാള് മുതല്‍ കനല്‍നിറഞ്ഞ വഴികളിലൂടെ മാത്രം കടന്നുപോയ ചരിത്രമാണ് ഈ സംഘടനയ്ക്കുള്ളത്.
കേരളത്തിലെ പൊതുസമൂഹത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര അംഗീകാരമില്ലാതിരുന്ന കാലത്ത് സര്‍ക്കാര്‍ മേഖലയില്‍ വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ടുപോയ പ്രസ്ഥാനമാണിത്. മാറിമാറി അധികാരത്തിലേറിയ സര്‍ക്കാരിന്റെയും ഭരണപ്രതിപക്ഷ സര്‍വ്വീസ് സംഘടനകളുടെയും അവഗണന ഏറ്റുവാങ്ങി, ആദര്‍ശത്തിന്റെ പേരില്‍ കാവിപതാകയെ നെഞ്ചോടുചേര്‍ത്താണ് ഈ പ്രസ്ഥാനംമുന്നോട്ട് പോയത്.
ബൃഹത്തായ ചരിത്രമാണ് എന്‍ജിഒ സംഘിനുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ ധ്വംസനത്തിനെതിരെ ഒന്നിച്ച ശക്തികള്‍ എല്ലാ മേഖലയിലും പ്രവര്‍ത്തനം വിപുലീകരിച്ചു. അതിന്റെ ഭാഗമായി സോഷ്യലിസ്റ്റുകളുടേയും ദേശീയ ചിന്താഗതിയുള്ള ജീവനക്കാരുടെയും സംയുക്തയോഗം 1977 നവംബര്‍ 27 ന് എറണാകുളത്ത് ചേര്‍ന്ന് കേരള എന്‍ജിഒ സെന്ററിനു രൂപം നല്കി. അടുത്ത വര്‍ഷം എറണാകുളത്ത് ആദ്യസമ്മേളനവും നടന്നു.
സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും സംഘത്തിന്റെ ആശയഗതിക്കാരും ഈ സംഘടനയില്‍ അംഗങ്ങളായി. പക്ഷേ ആശയപരമായ പൊരുത്തമില്ലായ്മ കാരണം കൊടിയുടെ നിറംതന്നെ നീലയായിട്ടാണ് ആദ്യം അംഗീകരിക്കപ്പെട്ടത്. ജനതാപരീക്ഷണം രാജ്യത്ത് പരാജയപ്പെട്ട സാഹചര്യത്തില്‍ 1980 ജൂണ്‍ 14ന് പാലക്കാട്ടു ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ കേരള എന്‍ജിഒ സംഘ് നിലവില്‍ വരുകയും ചെയ്തു. അന്നത്തെ ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: രാംകുമാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആദ്യപ്രസിഡന്റായി സി. അരവിന്ദനും (തൃശ്ശൂര്‍) ജനറല്‍ സെക്രട്ടറിയായി സി. കൃഷ്ണനും (പാലക്കാട്) തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിലെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടായി ഈ സംഘടന മാറി. സര്‍വ്വീസ് മേഖലയിലെ എല്ലാ പോരാട്ടങ്ങളിലും മുന്നണി പോരാളിയായി. ജീവനക്കാരുടെ മേഖലയില്‍ അപ്രമാദിത്തമുള്ള ഇടതുസംഘടനകളില്‍ നിന്നും ഭരണത്തിന്റെ തണലില്‍ കൊഴുത്തുതടിക്കുന്ന യുഡിഎഫ് ഭരണാനുകൂല സംഘടനകളില്‍ നിന്നും വേറിട്ട പ്രസ്ഥാനമായി സംഘ് നിലകൊണ്ടു. ആദ്യകാലങ്ങളില്‍ സംഘടനാപ്രവര്‍ത്തകര്‍ നേരിട്ട പീഡനവും അവഹേളനങ്ങളും വിവരണാതീതമായിരുന്നു. 10 രൂപപോലും ജീവനക്കാര്‍ എന്‍ജിഒ സംഘിന് സംഭാവന നല്‍കാത്ത രീതിയില്‍ ഭരണാനുകൂല സംഘടനകള്‍ ഭീഷണിയുയര്‍ത്തിയ കാലമുണ്ടായിരുന്നു.
പതിയെപ്പതിയെ കാലംമാറി. കാവിപതാകയെ ജീവനക്കാര്‍ നെഞ്ചോട് ചേര്‍ത്തു. അവഗണിക്കാന്‍ പറ്റാത്ത സാന്നിദ്ധ്യമായി എന്‍ജിഒ സംഘ് മാറി. 2002ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ കവര്ന്നെടുത്തപ്പോള് സമരമുഖത്ത് വ്യത്യസ്തമായ പരിപാടികളുമായി എന്‍ജിഒ സംഘും ഫെറ്റോയും ശ്രദ്ധേയമായി. ആന്റണി സര്‍ക്കാരിനെതിരായ ശവമഞ്ചഘോഷയാത്രയും ഉപവാസസമരവും, രാജ്ഭവന് മാര്‍ച്ചും, വായ്മൂടിക്കെട്ടി നടത്തിയ പ്രകടനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. 32 ദിവസത്തെ ഐതിഹാസിക സമരമുഖത്ത് നിറഞ്ഞുനില്ക്കാന് ഫെറ്റോ സംഘടനകള്‍ക്ക് കഴിഞ്ഞത് എന്‍ജിഒ സംഘിന്റെ നേതൃപാടവം കൊണ്ട് തന്നെയാണ്. സര്‍ക്കാരിന്റെ കരിനിയമത്തിനെതിരെ പ്രതിഷേധിച്ച് അന്ന് ആദ്യം ജയിലില്‍ അടയ്ക്കപ്പെട്ടത് എന്‍ജിഒ സംഘ് പ്രവര്‍ത്തകരായിരുന്നു.
സര്‍വ്വീസ് മേഖലയില്‍ കേന്ദ്രതുല്യതയുള്ള ശമ്പളപരിഷ്ക്കരണം, ജീവനക്കാര്‍ക്ക് ബോണസ്സ്, പെന്ഷന് പ്രായം 60 ആയി ഉയര്‍ത്തല്‍, തൊഴില്‍ക്കരം എടുത്തു കളയല്‍, ഇതെല്ലാം സര്‍വ്വീസ് മേഖലയിലെ അജന്‍ഡയായി മാറ്റാന്‍ എന്‍ജിഒ സംഘിന് സാധിച്ചു. കര്‍ക്കിടവാവിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിപ്പിക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടം തന്നെയാണ്. ഏത് സര്‍ക്കാര്‍ വന്നാലും ജീവനക്കാര്‍ക്ക് വേണ്ടി സമരമുഖത്ത് അടിയുറച്ചു നില്ക്കുന്നതിനാല് ഡൈസ്നോണ്‍ എന്ന കരിനിയമത്തിന് ഏറ്റവും കൂടുതല്‍ വിധേയമായതും എന്‍ജിഒ സംഘ് പ്രവര്‍ത്തകരാണ്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ നാള് മുതല്‍ സമരമുഖത്ത് എന്‍ജിഒ സംഘ് ഒറ്റയ്ക്ക് പോരാടുകയാണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുമെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ സമരരംഗത്തുള്ള ഏക സര്‍വ്വീസ് സംഘടന സംഘ് ആണ്. ക്ഷാമബത്ത കുടിശ്ശികയാക്കിയും, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാതെയും, ഭവന നിര്‍മ്മാണവായ്പ നിഷേധിച്ചും മുന്നോട്ടുപോകുന്ന പിണറായി സര്‍ക്കാര്‍ എന്‍ജിഒ സംഘ് പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് സ്ഥലംമാറ്റുകയും പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കുകയുമാണ്.
കേരള സര്‍വ്വീസ് ചരിത്രത്തിലെ എക്കാലത്തെയും സുപ്രധാന പോരാട്ടമാണ് എന്‍ജിഒ സംഘ് സാലറി ചലഞ്ചിലെ നിയമവിരുദ്ധ ഉത്തരവിനെതിരെ നടത്തിയത്. പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ വീണ്ടെടുക്കാന്‍ ഒരുമാസത്തെ ശമ്പളം ജീവനക്കാര്‍ നല്‍കണമെന്ന തീരുമാനം അടിച്ചേല്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ കൊണ്ടുവന്ന വിസമ്മതപത്രം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുതല്‍ സുപ്രീംകോടതി വരെ നടത്തിയ പോരാട്ടങ്ങളിലൂടെ വലിച്ചെറിയാനും സമ്മതപത്രമില്ലാതെ ജീവനക്കാരന്റെ ശമ്പളം പിടിക്കാന്‍ പാടില്ലെന്ന ഉത്തരവ് വാങ്ങാനും സാലറി ചലഞ്ചില്‍ തുടരാന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പിന്മാറാനുള്ള നിയമസംരക്ഷണവുമാണ് ഈ നിയമപോരാട്ടത്തിലൂടെ നേടിയെടുത്തത്. ജീവനക്കാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രസ്ഥാനമായി എന്‍ജിഒ സംഘ് വളര്‍ന്നുകഴിഞ്ഞു.
കനല് നിറഞ്ഞ പാതകളിലൂടെ കടന്നുപോകുമ്പോഴും സംഘടനയെ സധൈര്യം മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തകരെ പ്രാപ്തമാക്കുന്നത് സംഘശാഖകളിലൂടെ നേടിയ ആത്മധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും, ത്യാഗത്തിന്റെയും പാഠങ്ങളാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കപ്പുറം രാഷ്ട്ര താല്പര്യത്തിനായി വ്യക്തിപരമായ നേട്ടങ്ങള്‍ പോലും ഒഴിവാക്കിയാണ് ഓരോ പ്രവര്‍ത്തകനും സംഘടനയുടെ ഭാഗമായത്. അതുകൊണ്ട്തന്നെ 40ാം വര്‍ഷത്തിലെത്തുമ്പോള്‍ ജീവനക്കാരുടെ അംഗീകാരമുള്ള പ്രസ്ഥാനമായി സംഘ് മാറിയിരിക്കുന്നു.
(കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്സെക്രട്ടറിയാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: