റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധി ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന ദുരന്തത്തിന്റെ ചിത്രമാണ് കാണിച്ചുതരുന്നത്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ എത്രത്തോളം തരംതാണ രാഷ്ട്രീയം കളിക്കാം എന്നത് മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ പലതും, അവരുടെ ദല്ലാളന്മാരും, ശത്രുരാജ്യത്തിന് വേണ്ടിയാണ് പണിയെടുക്കുന്നത് എന്നതും ആ സംഭവ പരമ്പരയില്‍ നിന്ന് ബോധ്യമാവുന്നു. ആയുധ-യുദ്ധവിമാന ഇടപാടുകളില്‍ കമ്മീഷന് വാങ്ങി ശീലിച്ച ഒരു രാഷ്ട്രീയ നേതൃത്വത്തിന് സര്‍ക്കാരുകള്‍ തമ്മില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല. തങ്ങളുടെ സില്‍ബന്തികള്‍ക്ക് പ്രതീക്ഷിച്ചത് പലതും കിട്ടാതെവന്നപ്പോള്‍, രാജ്യസുരക്ഷ അപകടത്തിലായാലും വേണ്ടില്ല, യുദ്ധവിമാന ഇടപാട് റദ്ദാക്കണമെന്ന വാശിയോടെ ഇറങ്ങിത്തിരിച്ചവര്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ വിധി. അതിനിടയില്‍ അഗ്നിശുദ്ധി വരുത്തിവരുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ശ്രദ്ധിച്ചിരുന്ന ഒരു കാര്യം, ആയുധ ഇടപാടിലും മറ്റുമുള്ള ദല്ലാളന്മാര്ക്ക് ദല്‍ഹിയിലെ അധികാരകേന്ദ്രങ്ങളില്‍ കയറിക്കൂടാന്‍ അവസരമൊരുക്കാതിരിക്കുക എന്നതാണ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വയ്യെന്നും തീരുമാനിച്ചു. ആയുധങ്ങള്‍, ആധുനിക യുദ്ധവിമാനങ്ങള്‍, യുദ്ധകപ്പലുകള്‍ ഒക്കെ ഇന്ത്യയ്ക്ക് ഉണ്ടായേ പറ്റൂ. എന്നാല്‍ അത് വാങ്ങുന്നത് സുതാര്യമാവണം. അങ്ങനെയാണ് മികച്ച ഭരണകര്‍ത്താവായ, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ പ്രതിരോധ മന്ത്രിയായി കൊണ്ടുവന്നത്. മോദിയുടെ ചിന്താഗതിക്കനുസൃതമായി കാര്യങ്ങള്‍ നീക്കാന്‍ അദ്ദേഹത്തിനായി. യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്ത് പലവിധ ആരോപണങ്ങളാല്‍, തട്ടിപ്പുകളാല്‍, മുടങ്ങിപ്പോയ പ്രതിരോധ ഇടപാടുകള്‍ പരിശോധിക്കാനും വേണ്ടതൊക്കെ ഉടനെ നടത്താനും തീരുമാനിച്ചു. അത് ഓരോന്നായി നടന്നു. ഇവിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തിയത്, ഇത്തരം ബൃഹത്തായ ഇടപാടുകളൊക്കെത്തന്നെ രാജ്യങ്ങള്‍ തമ്മിലാവാന് ശ്രദ്ധിക്കണം എന്നതായിരുന്നു. ഒരു രാജ്യം മറ്റൊരു രാജ്യവുമായി ഇടപാട് നടത്തുക. ഇന്ത്യക്ക് വിമാനം ആവശ്യമുണ്ടെങ്കില്‍, അത് ഇസ്രായേലില്‍ നിന്ന് ആണ് ലഭിക്കുക എങ്കില്‍, ആ രാജ്യത്തെ സര്‍ക്കാരുമായി സംസാരിക്കുക. അവര്‍ക്കിടയില്‍ ധാരണയുണ്ടാക്കുക. പണമിടപാടുകള്‍ സര്‍ക്കാരുകള്‍ തമ്മിലാവും. അങ്ങനെ വരുമ്പോള്‍ ദല്ലാളന്മാര്ക്ക് പ്രസക്തി ഇല്ല. കമ്മീഷന് നല്‍കേണ്ട. റഫാല്‍ ഇടപാടില്‍ അതാണ് പരീക്ഷിച്ചത്.
ഇതു കോണ്‍ഗ്രസിനെ അലോസരപ്പെടുത്തി. യുപിഎയുടെ കാലത്ത് റഫാല്‍ യുദ്ധവിമാന കമ്പനിയുമായി ചില ധാരണയില്‍ എത്തിയിരുന്നു. ഇന്ത്യയ്ക്ക് യോജിച്ചത് റഫാല്‍ ആണെന്ന് വിദഗ്ധസമിതി തീരുമാനത്തിലെത്തുകയും ചെയ്തു. വിലയുടെ കാര്യത്തിലും ധാരണയായി. വിമാനങ്ങള്‍ വാങ്ങുന്ന ഘട്ടത്തില്‍ വരെയെത്തി. ഇന്ത്യയിലെ വ്യവസ്ഥയനുസരിച്ച് പ്രതിരോധ ഇടപാടിലെ നിശ്ചിത സംഖ്യ ഈ രാജ്യത്തിനകത്ത് തന്നെ നിക്ഷേപിക്കേണ്ടതുണ്ട്. അവിടെ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് ചില നോമിനികള്‍ ഉണ്ടായിരുന്നു. സഹോദരീഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുടെ അടുത്ത സുഹൃത്തും ബിസിനസ് സഹയാത്രികനുമായ സഞ്ജയ് ഭണ്ഡാരി ആയുധ ദല്ലാളാണ്. യുപിഎ കാലഘട്ടത്തില്‍ നടന്ന പലയിടപാടുകളിലും ഒളിഞ്ഞും അല്ലാതെയും പങ്കാളിയായ അയാള്‍ ഒരു പ്രതിരോധ നിര്‍മ്മാണ കമ്പനി തട്ടിക്കൂട്ടി. റാഫാലിന്റെ ഓഫ്സെറ്റ് പാര്‍ട്ണര്‍ ആയി രാഹുല്‍ കുടുംബം നിര്‍ദ്ദേശിച്ചത് അയാളെയാണ്. ഒരുപക്ഷേ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിയടക്കമുള്ളവര്‍ അതൊക്കെ അറിഞ്ഞിട്ടുണ്ടാവണം.
റഫാല്‍ വിമാനം വാങ്ങുന്ന ഘട്ടമായപ്പോള്‍ യുപിഎക്ക് മുന്നില്‍ ചില തടസങ്ങള്‍ വന്നു. അതുകൊണ്ടാണ് ഭണ്ഡാരിക്ക് നറുക്ക് വീഴാതിരുന്നത്. എല്ലാം തീരുമാനിച്ച ശേഷം, ആരുടെയോ നിര്‍ബന്ധത്തിന് വഴങ്ങി, ഒരു റഷ്യന്‍ യുദ്ധവിമാനത്തെക്കുറിച്ചുള്ള ആലോചന ഉടലെടുത്തു. ഈ നിര്‍ദ്ദേശം ജന്‍പഥിലാണ് ഉയര്‍ന്നുവന്നത് എന്നാണ് കേള്‍ക്കുന്നത്. അവിടത്തെ ചിലര്‍ക്ക് റഷ്യയുമായി വലിയ അടുപ്പമാണല്ലോ. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും റഫാലിന്റെ കാര്യത്തില്‍ ഫയലുകള്‍ ഇത്രയേറെ മുന്നോട്ട് പോയതിനാല്‍. അപ്പോഴും രാജ്യം നേരിടുന്ന സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ആ യുദ്ധവിമാനങ്ങള്‍ വാങ്ങാനല്ല മറിച്ച് തനിക്ക് എന്താവും നല്ലത് എന്നതാണ് ചിലര്‍ ചിന്തിച്ചത്. അക്കൂട്ടത്തില്‍ മോഹങ്ങളും പ്രതീക്ഷകളും നെയ്തവരില്‍ ജന്‍പഥിലെ രാജ്ഞി മാത്രമല്ല മരുമകനും അടുത്ത സുഹൃത്തുമൊക്കെയുണ്ടായിരുന്നു. അതിനിടയില്‍ കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാവുകയും കാര്യങ്ങള്‍ അവതാളത്തിലാവുകയും ചെയ്തു. അതേ റഫാല്‍ വിമാനങ്ങള്‍ ഫ്രഞ്ച് സര്‍ക്കാരുമായുള്ള ധാരണയില്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ നിരാശ ഉടലെടുത്തത് എവിടെയെന്ന് അറിയാമല്ലോ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചതിനേക്കാള്‍ വിലകുറച്ച് ഇന്ത്യക്ക് അത് ലഭിക്കുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഏതാണ്ട് ഒന്‍പത്- പത്ത് ശതമാനമാണ് വിലയിലുണ്ടായ കുറവ്. 2008ലാണ് യുപിഎ വില തീരുമാനിച്ചത്. 2015-16 ലാണ് ബിജെപി സര്‍ക്കാര്‍ വാങ്ങുന്നത്. സ്വാഭാവികമായും വിലയിലുണ്ടാകാവുന്ന വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ ആ വിലക്കുറവ് അതിലേറെയാണ്. എന്തുകൊണ്ടാണ് അത് സാധ്യമായത്? ഇടനിലക്കാര്‍ ഇല്ലാതായി. മോദിക്ക് കമ്മീഷന് വേണ്ട. ഇടപാടുകള്‍ രാജ്യങ്ങള്‍ തമ്മിലായി.
അപ്പോഴാണ് ‘തട്ടിപ്പ്’ എന്ന വാദഗതിയുമായി ജന്‍പഥിലെ രാജ്ഞിയും മകനുമൊക്കെ തെരുവിലെത്തുന്നത്. കമ്മീഷന് പോയതിലെ ദുഃഖവും സന്തതസഹചാരിക്ക് ഓഫ്സെറ്റ് പാര്‍ട്ണര്‍ഷിപ്പ് കിട്ടാത്തതിലെ പ്രയാസവും മാത്രമാണിത്. അതു പലര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസിന് പുറത്ത് പറയാനാവില്ലല്ലോ. അതുകൊണ്ടാണ് എച്ച്എഎല്‍ വിമാനം നിര്‍മിക്കാന്‍ തയ്യാറായിരുന്നു എന്നും മറ്റുമുള്ള പ്രചാരണം തുടങ്ങിയത്. യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചത് സഞ്ജയ് ഭണ്ഡാരിക്ക് ആ വലിയ കരാര്‍ കൊടുക്കാനാണ്. ഒരുപക്ഷേ, അതിന് വേണ്ടിക്കൂടിയാവണം ഫ്രഞ്ച് പ്രസിഡന്റിനെ രാഹുല്‍ ഗാന്ധി പോയി കണ്ടതും. എന്നാല്‍ അത് നടക്കില്ലെന്ന് തീര്‍ച്ചയായി. ഈ ഭണ്ഡാരിയുടെ ഓഫീസില്‍ നിന്ന് റഫാല്‍ ഇടപാട് സംബന്ധിച്ച പ്രതിരോധ മന്ത്രാലയത്തിലെ അതീവ രഹസ്യ ഫയലുകള്‍ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ കണ്ടെടുത്തിരുന്നു. അയാളുടെ സ്വാധീനം വ്യക്തമായില്ലേ? എന്തൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്? വിവരമില്ലാത്തതിനാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍, ഓരോയിടത്തും ഓരോ തുകയാണ് അഴിമതി ആരോപണത്തിന്റെ ഭാഗമായി പറഞ്ഞതെന്ന് മാത്രം.
അതൊക്കെ പൊളിഞ്ഞുവീണു. കോണ്‍ഗ്രസിന്റെ പൊയ്മുഖം തുറന്നുകാട്ടപ്പെട്ടു. പക്ഷേ മറ്റൊന്ന് കാണാതെ പോയിക്കൂടാ; അത് ഇന്നത്തെ പ്രതിപക്ഷവും ചില മാധ്യമങ്ങളും സ്വീകരിക്കുന്ന കുതന്ത്രമാണ്. ഒരു കള്ളക്കഥ മെനഞ്ഞെടുക്കുക, അത് പ്രചരിപ്പിക്കാന്‍ ചില സെലക്ടഡ് മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിക്കുക. പിന്നെ ചില സ്ഥിരം വക്കീലന്മാരെ ഉപയോഗിച്ച് ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കുക. അതിന് അറിയപ്പെടുന്ന കോണ്‍ഗ്രസ് വക്കീലന്മാരെയല്ല, മറിച്ച് ആ പാര്‍ട്ടിയുടെ തണലില്‍ കഴിയുന്ന ചിലരെ ഉപയോഗിക്കുന്നു. അത് ഫയല്‍ ചെയ്യുന്നതും വാദത്തിന് എടുക്കുന്നതുമൊക്കെ വാര്‍ത്തയാക്കും. അതിനിടയില്‍ പ്രശ്നം ‘സബ് ജൂഡിസ്’ ആണെന്നൊന്നും നോക്കാതെ കുപ്രചരണം തുടരുകയും ചെയ്യും. അവസാനം മാസങ്ങള്‍ക്ക് ശേഷം കോടതി ആ ഹര്‍ജികള്‍ തള്ളും. അതോടെ ആ കള്ളക്കഥ തീരും. പക്ഷേ അതുണ്ടാക്കിയ അപകടമോ? ഇതല്ലേ ഇപ്പോള്‍ നടന്നത്. ഒരര്‍ഥത്തില്‍ കോടതിയെ ദുര്‍വിനിയോഗം ചെയ്യുകയാണ് ഇക്കൂട്ടര്‍. സത്യത്തിനും ധര്‍മ്മത്തിനും പ്രാധാന്യം കില്പിക്കാത്തവര്ക്ക് എന്തുമാവാമല്ലോ.
ഇന്ത്യ അത്യന്താധുനിക ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയൊക്കെ വാങ്ങരുത് എന്നല്ലേ പ്രതിപക്ഷം ഇതുവഴി ആഗ്രഹിക്കുന്നത്? ആര്‍ക്ക് വേണ്ടിയാണ് ഈ രാജ്യവിരുദ്ധ നിലപാട്? അവ വാങ്ങാന്‍ തീരുമാനിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ അവര്‍ക്ക് അറിയണം. അതു ശത്രുരാജ്യത്തിന്റെ താല്പര്യപ്രകാരം തന്നെയാവണം. സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയപ്പോള്‍ പരസ്യമായി അധിക്ഷേപിച്ചത് ഇതോടൊപ്പമല്ലേ കാണേണ്ടത്? ഇരുട്ടിന്റെ മറവില്‍ ശത്രുരാജ്യത്തിന്റെ എംബസിയില്‍ കയറിച്ചെന്ന് രഹസ്യചര്‍ച്ച നടത്തുന്ന മുഖ്യ പ്രതിപക്ഷ കക്ഷി നേതാവിനെ രാജ്യം എത്രകണ്ട് വിശ്വസിക്കും? ഇസ്ലാമബാദില്‍ ചെന്ന് ഖാലിസ്ഥാന്‍ ഭീകര നേതാവിനെ കണ്ടത് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടാണ് എന്ന് പരസ്യമായി പറഞ്ഞത് പഞ്ചാബിലെ കോണ്‍ഗ്രസുകാരനായ മന്ത്രിയാണ്.
അക്കൂട്ടര്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിയും കൂട്ടരും രാജ്യത്തോട് പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. ‘ചൗക്കിദാര്‍ ചോര്‍ ഹേയ്’ എന്ന മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് ചേരുക എന്നും ഓര്‍മ്മിപ്പിക്കട്ടെ. കോണ്‍ഗ്രസിന്റെ ‘ചൗക്കിദാറാ’ണ് യഥാര്‍ഥ കള്ളന് എന്നാണല്ലോ സുപ്രീം കോടതി പറയാതെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: