ഗാങ്ങ്ഷൂ: തുടര്‍ച്ചയായ മൂന്നാം വിജയം നേടി ഇന്ത്യയുടെ പി.വി. സിന്ധു ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ നോക്കൗട്ടില്‍ കടന്നു. ഇന്ത്യയുടെ സമീര്‍ വര്‍മയും നോക്കൗട്ടിലേക്ക് മാര്‍ച്ച് ചെയ്തു.
ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ സിന്ധു അമേരിക്കയുടെ ബീവന്‍ ഴാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ 21-9, 21-15 എന്ന സ്കോറിനാണ് സിന്ധു വിജയം പിടിച്ചത്. മത്സരം 35 മിനിറ്റ് നീണ്ടു.
ആദ്യ മത്സരങ്ങളില്‍ സിന്ധു ജപ്പാന്റെ അകനെ യാമഗൂച്ചിയേയും ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനെയും പരാജയപ്പെടുത്തി.
ഇതാദ്യമായി ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന സമീര്‍ വര്‍മ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ തായ്ലന്‍ഡിന്റെ കന്റാഫോണ് വാങ്ചാരോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് നോക്കൗട്ടില്‍ കടന്നത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-9, 21-18 എന്ന സ്കോറിനാണ് സമീര്‍ വര്‍മ വിജയിച്ചത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സമീര്‍ ലോക ഒന്നാം നമ്പറായ കെന്റോ മൊമൊറ്റോയോട് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്തോനേഷ്യയുടെ സുഗിയാര്‍ത്തോയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: