തിരുവനന്തപുരം: വിശ്വാസങ്ങള്‍ ഹനിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് സംവിധായകന് അലി അക്ബര്‍. സംസ്ക്കാരമില്ലായ്മയുടെ മുഖമുദ്രയായി മുഖ്യമന്ത്രി പിണറായി വിജയന് മാറിക്കഴിഞ്ഞു. ഹൈന്ദവ ആരാധനാലയങ്ങളെയും വിശ്വാസങ്ങളെയും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റ് മതസ്ഥരുടെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ തയാറുണ്ടോയെന്നും അലി അക്ബര്‍ ചോദിച്ചു. ബിജെപിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന നിരാഹാര സമരത്തിന്റെ പന്ത്രണ്ടാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു അദ്ദേഹം.
അയ്യപ്പ വിഗ്രഹം എന്നത് വെറും ലോഹനിര്‍മിത വിഗ്രഹമല്ല. ഒരു മൂര്‍ത്തിയാണത്. ആ വിശ്വാസത്തെ തച്ചുടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത.് ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സര്‍ക്കാര്‍ പ്രശ്നങ്ങള്‍ നടക്കുന്ന പിറവം പള്ളിയില്‍ അതിനു തയാറല്ല. ഹൈന്ദവ ക്ഷേത്രങ്ങളില്‍ കോഴിയെ അറുത്താല്‍ അനാചാരം, എന്നാല്‍ പെരുന്നാള്‍ ദിനത്തില്‍ ഒട്ടകത്തെ അറുത്താല്‍ ആചാരമാകുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അനാചാരങ്ങളെന്ന് പറയുന്ന സര്‍ക്കാര്‍ മുസ്ലീം വിശ്വാസങ്ങളെ അനാചാരങ്ങളാണെന്ന് പറയാന്‍ ധൈര്യമുണ്ടോ? അലി അക്ബര്‍ ചോദിച്ചു.
ശബരിമല സന്നിധാനത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന് വിഗ്രഹത്തെ വണങ്ങാനോ പ്രസാദം വാങ്ങാനോ തയാറായില്ല. എന്നാല്‍ വാവര് നടയില്‍ പോയപ്പോള്‍ പ്രസാദം വാങ്ങിക്കഴിച്ചു. ഇവരുടെ കപട മതേതരത്വം എന്തെന്ന് ഇതിലൂടെ മനസ്സിലാകും. ശബരിമല തന്ത്രിയെ അധിക്ഷേപിക്കുന്നവര്‍ ക്രിസ്ത്യന്‍ മുസ്ലീം പുരോഹിതന്മാരുടെ കൈ മുത്തുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. നവോത്ഥാന നായകര്‍ സ്ത്രീ സമത്വം എല്ലാ മതവിഭാഗങ്ങളിലും വേണമെന്ന് വാദിക്കണം. ജാതിയില്ലാ മതമില്ലാ എന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ സ്വന്തം പേരിലെ ജാതിപ്പേര് മാറ്റണം.
നിരാഹാരമനുഷ്ഠിക്കുന്ന സി.കെ. പദ്മനാഭന് അലി അക്ബര്‍ അഭിവാദ്യം അര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശിവരാജന്, സമ്പൂര്‍ണ, പാലക്കാട് മണ്ഡലം ഭാരവാഹികളായ കൃഷ്ണദാസ്, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: