ആലപ്പുഴ: ബിജെപിയെ കൂടുതല്‍ ജനകീയമാക്കി ഇന്ന് നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുമായി നമോ ആപ്പ് വഴി നടന്ന സംവാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ നിന്ന് രണ്ടുപേര്‍ക്കാണ് സംവദിക്കാന്‍ അവസരം ലഭിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഡി. അശ്വനിദേവും എം.വി. ഗോപകുമാറുമാണ് സംവദിച്ചത്.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത വെല്ലുവിളികള്‍ നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണെന്നായിരുന്നു അശ്വനിദേവിന്റെ ചോദ്യം.
കേരളത്തില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ കൂടുതല്‍ വിപുലപ്പെടുത്തുകയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം ജനകീയ പ്രതിരോധം സൃഷ്ടിക്കുകയുമാണ് വേണ്ടതെന്ന് മോദി മറുപടി നല്കി. കേരളത്തിലെ പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന സാഹസിക പ്രവര്‍ത്തനം ഏറെ മതിപ്പുളവാക്കുന്നതാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ തനിക്ക് പലപ്പോഴും മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാലങ്ങളേക്കാള്‍ ഭാരതത്തിന്റെ യശസ്സ് ലോകത്ത് ഇത്രയധികം ഉയര്‍ത്തുന്നതിന് താങ്കള്‍ എന്തു പ്രവര്‍ത്തനമാണ് നടത്തിയത് എന്ന ഗോപകുമാറിന്റെ ചോദ്യത്തിന് ഭാരതത്തിലെ ഓരോരുത്തരും നല്കിയ സംഭാവനയാണ് ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ യശസ്സുയര്‍ത്താന്‍ ഇടയാക്കിയതെന്നായിരുന്നു ഉത്തരം. ഒരു മോദിയല്ല ഇതിനുകാരണം, ഇവിടുത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിച്ച് പോകുക മാത്രമാണ് താന്‍ ചെയ്തത്.
ഭാരതത്തിലെ ഓരോ പൗരന്മാരും അംബാസിഡര്‍മാരാണ്. മലയാളികള്‍ ലോകത്തില്‍ നല്കുന്ന സംഭാവനകള്‍ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്കുവേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. യോഗ, സ്റ്റാര്‍ട്ടപ്പ്, കായികം എന്നുവേണ്ട സര്‍വ്വ മേഖലകളിലൂടെയും ഭാരതം മുന്നേറ്റം തുടരുകയാണ്. ഇതില്‍ താനും സര്‍ക്കാരും ഒരു പങ്കു വഹിക്കുക മാത്രമാണ് ചെയ്തത്. 25,000 കോടി രൂപയാണ് കേരളത്തിന് മുദ്രാ ലോണിലൂടെ നല്‍കിയത്. പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് ജയ് വിളിച്ചപ്പോള്‍ മോദിക്കല്ല ജയ് വിളിക്കേണ്ടത്, ഭാരത് മാതാ കീ ജയ് എന്നാണ് വിളിക്കേണ്ടതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: